ഇമാം ബുഖാരി
, ഇമാം മുസ്ലിം, ഇമാം അബൂദാവൂദ്‌, തിര്‍മിദി, ഇബ്‌നുമാജ, നസാഈ മുതലായ ഹദീസ്‌ പണ്ഡിതര്‍ റിപ്പോര്‍ട്ട്‌ ചെയ്ത സ്വഹീഹായ ഹദീസുകള്‍

Friday, March 2, 2012

ബാങ്കും ഇഖാമത്തും


ബാങ്കും ഇഖാമത്തും
  1. അനസ്‌(റ) നിവേദനം: അഗ്നിയെക്കുറിച്ചും ബെല്ലടിയെക്കുറിച്ചും അവര്‍ പറഞ്ഞു. അപ്പോള്‍ ജൂതന്‍മാരെയും ക്രിസ്ത്യാനികളെയും പരാമര്‍ശിക്കപ്പെട്ടു. അങ്ങനെ ബാങ്ക്‌ ഇരട്ടയായും ഇഖാമത്തു ഒറ്റക്കായും വിളിക്കുവാന്‍ ബിലാല്‍ കല്‍പ്പിക്കപ്പെട്ടു. (ബുഖാരി. 1. 11. 577)
  2. ഇബ്‌നുഉമര്‍ (റ) നിവേദനം: മുസ്ലിങ്ങള്‍ മദീനയില്‍ വന്നപ്പോള്‍ അവര്‍ സംഘം കൂടി പരസ്പരം ആലോചിച്ചു നമസ്കാരസമയം നിര്‍ണയിക്കുകയായിരുന്നു പതിവ്‌. അന്നു നമസ്കാരത്തിന്‌ വിളിക്കുന്ന പതിവുണ്ടായിരുന്നില്ല. ഒരു ദിവസം ആ പ്രശ്നത്തെക്കുറിച്ച്‌ അവര്‍ സംസാരിച്ചു. അപ്പോള്‍ ചിലര്‍ നിര്‍ദ്ദേശിച്ചു. ക്രിസ്ത്യാനികളെപ്പോലെ നമുക്ക്‌ ബെല്ലടിക്കാമെന്ന്‌ ചിലര്‍ പറഞ്ഞു. ജൂതന്‍മാര്‍ ചെയ്യും പോലെ നമുക്കും കുഴലൂതാം. ഉമര്‍ (റ) പറഞ്ഞു. നമസ്കരിക്കുവാന്‍ സമയമായെന്ന്‌ വിളിച്ചു പറയുവാന്‍ ഒരാളെ നമുക്കെന്തുകൊണ്ട്‌ നിയോഗിച്ചുകൂടാ? അവസാനം തിരുമേനി(സ) അരുളി: ഓ, ബിലാല്‍! നീ എഴുന്നേറ്റ്‌ നമസ്കാരത്തിന്‌ ജനങ്ങളെ വിളിക്കുക. (ബുഖാരി. 1. 11. 578)
  3. അനസ്‌(റ) നിവേദനം: ബാങ്കിലെ വാചകങ്ങള്‍ രണ്ടു വീതം ആവര്‍ത്തിക്കുവാനും ഇഖാമത്തിന്‍റെതു ഒറ്റയാക്കുവാനും ബിലാല്‍ കല്‍പ്പിക്കപ്പെട്ടു. എന്നാല്‍ ഖദ്ഖാമതിസ്വലാത്ത്‌ എന്ന വാചകം ഒഴികെ. (ബുഖാരി. 1. 11. 579)
  4. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നമസ്കാരത്തിന്‌ ബാങ്കു വിളിച്ചാല്‍ മനുഷ്യര്‍ ആ വിളി കേള്‍ക്കാതിരിക്കുവാന്‍ വേണ്ടി കീഴ്‌വായുവിന്‍റെ ശബ്ദം മുഴക്കിക്കൊണ്ട്‌ പിശാച്‌ പിന്തിരിഞ്ഞു പോകും. ബാങ്ക്‌ വിളി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അവന്‍ മടങ്ങിവരും. ഇഖാമത്തു വിളിക്കുമ്പോള്‍ പിന്തിരിയും. അനന്തരം ഇഖാമത്തു വിളിച്ചു കഴിഞ്ഞാലോ വീണ്ടും തിരിച്ചുവരും. എന്നിട്ട്‌ നമസ്കരിക്കുന്ന മനുഷ്യന്‍റെ ഹൃദയത്തില്‍ ചില ദുര്‍ബോധനങ്ങള്‍ ഇട്ടുകൊടുത്ത്‌ കൊണ്ടിരിക്കും. ഇന്നതു ചിന്തിക്കുക, ഇന്നത്‌ ഓര്‍മ്മിക്കുക എന്നിങ്ങനെ. നമസ്കരിക്കുന്നവന്‍ അന്നേരം ചിന്തിക്കാത്ത കാര്യങ്ങളായിരിക്കും. പിശാച്‌ ഓര്‍മ്മപ്പെടുത്തുന്നത്‌. അവസാനം താന്‍ എത്ര റക്ക്‌അത്ത്‌ നമസ്കരിച്ചുവെന്ന്‌ പോലും മനുഷ്യന്‌ ഓര്‍മ്മയില്ലാത്തവിധം അവന്‍റെ മനസ്സിന്‍റെയും ഇടയില്‍ അവന്‍ മറയിടും. (ബുഖാരി. 1. 11. 582)
  5. അബൂസഈദ്‌(റ) നിവേദനം: തിരുമേനി(സ) അദ്ദേഹത്തോട്‌ പറഞ്ഞു: ആടുകളെയും ഗ്രാമപ്രദേശത്തെയും നീ സ്നേഹിക്കുന്നതായി നിന്നെ ഞാന്‍ കാണുന്നു. നീ നിന്‍റെ ആടുകളുടെ കൂട്ടത്തില്‍ അല്ലെങ്കില്‍ ഗ്രാമത്തില്‍ ആയിരിക്കുകയും നമസ്കാരത്തിന്‌ നീ ബാങ്ക്‌ വിളിക്കുകയും ചെയ്താല്‍ നിന്‍റെ ശബ്ദം നീ ഉയര്‍ത്തുക. നിശ്ചയം ബാങ്കു വിളിക്കുന്നവന്‍റെ ശബ്ദം അങ്ങേയറ്റം വരെ കേള്‍ക്കുന്ന ജിന്ന്‌, ഇന്‍സ്‌, എന്നുവേണ്ട എല്ലാ വസ്തുക്കളും അവന്നനുകൂലമായി അന്ത്യദിനത്തില്‍ സാക്‍ഷ്യം വഹിക്കുന്നതാണ്‌. (ബുഖാരി. 1. 11. 583)
  6. അനസ്‌(റ) നിവേദനം: തിരുമേനി(സ) ഒരു ജനതയുടെ നേരെ യുദ്ധത്തിനിറങ്ങിയാല്‍ ഞങ്ങളെയും കൂട്ടിയിട്ട്‌ തിരുമേനി(സ) പ്രഭാതഘട്ടത്തിനു മുമ്പ്‌ യുദ്ധം ചെയ്യുകയില്ല. അന്നേരം തിരുമേനി(സ) ശ്രദ്ധിക്കും. പ്രഭാതവേളയില്‍ ആ ജനതയില്‍ നിന്നു ബാങ്കു കേട്ടാല്‍ തിരുമേനി(സ) യുദ്ധ ശ്രമങ്ങളില്‍ നിന്നു വിരമിക്കും. ബാങ്ക്‌ കേട്ടില്ലെങ്കിലോ അവരെ അക്രമിക്കുകയുംചെയ്യും. അനസ്‌(റ) പറയുന്നു. അങ്ങനെ ഞങ്ങള്‍ ഖൈബറിലേക്ക്‌ പുറപ്പെട്ടു. രാത്രിയിലാണ്‌ അവിടെ എത്തിയത്‌. പ്രഭാതമാവുകയും ബാങ്ക്‌ വിളി കേള്‍ക്കാതിരിക്കുകയും ചെയ്തപ്പോള്‍ വാഹനപ്പുറത്തു കയറി. അബൂത്വല്‍ഹ(റ)യുടെ പിന്നില്‍ ഞാനും കയറി. എന്‍റെ കാല്‍പാദങ്ങള്‍ നബി(സ)യുടെ കാല്‍പാദവുമായി സ്പര്‍ശിക്കുന്നുണ്ട്‌. (ബുഖാരി. 1. 11. 584)
  7. അബൂസഈദ്‌(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ ബാങ്ക്‌ വിളികേട്ടാല്‍ ബാങ്ക്‌ വിളിക്കുന്നവന്‍ പറയും പോലെ നിങ്ങളും പറയുവീന്‍ . (ബുഖാരി. 1. 11. 585)
  8. മുആവിയ്യ: ബാങ്ക്‌ കൊടുക്കുന്നത്‌ കേട്ടപ്പോള്‍ അതുപോലെ പറഞ്ഞു. അശദുഅന്നമുഹമ്മദന്‍ റസൂലുല്ലാഹി എന്നുവരെ. (ബുഖാരി. 1. 11. 586)
  9. പക്ഷെ ഹയ്യ-അല-സ്വലാഹ്‌ എന്നു കേള്‍ക്കൂമ്പോള്‍ ലാ-ഹൌല-വലാ ഖുവ്വത്ത ഇല്ലാ-ബില്ലാഹ്‌ എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. നിങ്ങളുടെ നബി(സ) ഇങ്ങനെ പറയുന്നതായിട്ടാണ്‌ ഞാന്‍ കേട്ടിരിക്കുന്നതെന്ന്‌ ശേഷം അദ്ദേഹം (മുആവിയ്യ) പറഞ്ഞു. (ബുഖാരി. 1. 11. 587)
  10. ജാബിര്‍ (റ) നിവേദനം: തിരുമേനി(സ) അരുളി: ഈ പരിപൂര്‍ണ്ണ വിളിയുടെയും ആരംഭിക്കാന്‍ പോകുന്ന നമസ്കാരത്തിന്‍റെയും നാഥനായ അല്ലാഹുവേ, നീ വാഗ്ദാനം ചെയ്ത പ്രകാരം മുഹമ്മദ്‌ നബി(സ)ക്ക്‌ പരമോന്നത സാമീപ്യവും അത്യുന്നതപദവിയും നല്‍കുകയും സ്തുത്യര്‍ഹമായ സ്ഥാനത്തേക്ക്‌ അദ്ദേഹത്തെ നീ ഉയര്‍ത്തുകയും ചെയ്യേണമേ! എന്നു ബാങ്കു കേള്‍ക്കുന്നവന്‍ പറഞ്ഞാല്‍ അന്ത്യദിനം അവന്‍ എന്‍റെ ശുപാര്‍ശക്ക്‌ അര്‍ഹനായി. (ബുഖാരി. 1. 11. 588)
  11. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ബാങ്കു വിളിക്കുന്നതിലും ഒന്നാമത്തെ വരിയില്‍ നില്‍ക്കുന്നതിന്‍റെയും പുണ്യം ജനങ്ങള്‍ മനസ്സിലാക്കി. എന്നിട്ട്‌ ആ രണ്ടു സ്ഥാനവും കരസ്ഥമാക്കാന്‍ നറുക്കിടുകയല്ലാതെ സാധ്യമല്ലെന്ന്‌ അവര്‍ കണ്ടു. എന്നാല്‍ നറുക്കിട്ടിട്ടെങ്കിലും ആ സ്ഥാനങ്ങള്‍ കരസ്ഥമാക്കാന്‍ അവര്‍ ശ്രമിക്കുമായിരുന്നു. ളുഹര്‍ നമസ്കാരംആദ്യ സമയത്ത്‌ തന്നെ നമസ്കരിക്കുന്നതിനുള്ള പുണ്യം ജനങ്ങള്‍ ഗ്രഹിച്ചിരുന്നെങ്കില്‍ അക്കാര്യത്തിലും അവര്‍ മത്സരിച്ചു മുന്നോട്ട്‌ വരുമായിരുന്നു. ഇശാനമസ്കാരത്തിലുള്ള നേട്ടം ജനങ്ങള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ മുട്ടുകുത്തിയിട്ടെങ്കിലും അത്‌ നമസ്കരിക്കുവാന്‍ അവര്‍ (പള്ളിയിലേക്ക്‌) വരുമായിരുന്നു) (ബുഖാരി. 1. 11. 589)
  12. അബ്ദുല്ല(റ) പറയുന്നു. ഒരിക്കല്‍ ഇബ്‌നുഅബ്ബാസ്‌ കഠിന മഴയുള്ള ദിവസം ഞങ്ങളോട്‌ പ്രസംഗിക്കുകയായിരുന്നു. ബാങ്കു കൊടുക്കുന്നവന്‍ നമസ്കാരത്തിനു വരുവീന്‍ എന്ന സ്ഥലത്തു എത്തിയപ്പോള്‍ താമസ സ്ഥലത്തു വെച്ച്‌ നമസ്കരിച്ചു കൊള്ളുവീന്‍ എന്നു വിളിച്ചു പറയുവാന്‍ ബാങ്കു കൊടുക്കുന്നവനോട്‌ നിര്‍ദ്ദേശിച്ചു. അപ്പോള്‍ ചിലര്‍ ചിലരുടെ നേരെ (അത്ഭുത്തോടുകൂടി) നോക്കി. ഇബ്‌നുഅബ്ബാസ്‌(റ) പറഞ്ഞു. എന്നെക്കാള്‍ ഉത്തമനായവന്‍ (നബി) ഇപ്രകാരം ചെയ്തിട്ടുണ്ട്‌. അത്‌ (ജുമുഅ) നിര്‍ബ്ബന്ധം തന്നെയാണ്‌. (ബുഖാരി. 1. 11. 590)
  13. ഇബ്‌നുഉമര്‍ (റ) നിവേദനം: തിരുമേനി(സ) അരുളി: ബിലാല്‍ ബാങ്ക്‌ വിളിക്കുന്നത്‌ രാത്രിയാണ്‌. അതുകൊണ്്‌ അതിനുശേഷം നിങ്ങള്‍ തിന്നുകയു കുടിക്കുകയും ചെയ്യുവീന്‍ . ഇബ്‌നുഉമ്മുമക്ത്തും ബാങ്ക്‌ വിളിക്കും വരേക്കും ആ നില തുടരുക. നിവേദകന്‍ പയുന്നു. ഇബ്‌നുമക്ത്തും ഒരന്ധനായിരുന്നു. പ്രഭാതമായി എന്ന്‌ അദ്ദേഹത്തോട്‌ ജനങ്ങള്‍ പറയുമ്പോഴല്ലാതെ അദ്ദേഹം ബാങ്ക്‌ വിളിക്കുകയില്ല. (ബുഖാരി. 1. 11. 591)
  14. ഹഫ്സ(റ) നിവേദനം: സുബഹ് നമസ്ക്കാരത്തിനു വേണ്ടി ബാങ്കു വിളിക്കുന്നവന്‍ ബാങ്കുവിളിച്ച്‌ ഇരുന്നു കഴിയുകയും പ്രഭാതം ശരിക്കും തെളിയുകയും ചെയ്താല്‍ തിരുമേനി(സ) രണ്ടു റക്‌അത്തു ലഘുവായി നമസ്ക്കരിക്കും. ജമാഅത്തു നമസ്ക്കാരം ആരംഭിക്കും മുമ്പ്‌. (ബുഖാരി. 1. 11. 592)
  15. ആയിശ:(റ) നിവേദനം: സുബ്ഹി നമസ്ക്കാരത്തിന്‍റെ ബാങ്കിന്‍റെയും ഇഖാമത്തിന്‍റെയും ഇടയിലായി ലഘുവായ രണ്ടു റക്‌അത്തു നബി(സ) നമസ്ക്കരിക്കാറുണ്ട്‌. (ബുഖാരി. 1. 11. 593)
  16. അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ) അരുളി: ബിലാലിന്‍റെ ബാങ്ക്‌ കേട്ടു നിങ്ങളിലാരും തന്നെ നോമ്പു രാത്രിയിലെ ആഹാരപാനീയങ്ങള്‍ കഴിക്കുന്നതില്‍ നിന്നു പിന്‍മാറേണ്ടതില്ല. കാരണം ബിലാല്‍ ബാങ്കു വിളിക്കുന്നതു രാത്രിയാണ്‌. നിങ്ങളില്‍ തഹജുദ്‌ നമസ്ക്കരിക്കുന്നവരെ അതില്‍ നിന്ന്‌ വിരമിപ്പിക്കാനും ഉറങ്ങുന്നവരെ ഉണര്‍ത്തുവാനുമാണ്‌ അദ്ദേഹം ബാങ്കുവിളിക്കുന്നത്‌. അന്നേരം പ്രഭാതം വെളിപ്പെടുന്നില്ല. പ്രഭാതത്തിനു മുമ്പുണ്ടാകുന്ന മറ്റൊരു പ്രകാശമാണ്‌ അതെന്നു ഉണര്‍ത്തികൊണ്ടു തിരുമേനി തന്‍റെ വിരലുകള്‍ മേല്‍പോട്ടു ചൂണ്ടിക്കാട്ടിയിട്ട്‌ കീഴ്പോട്ട്‌ താഴ്ത്തി. ഇന്നപ്രകാരമാണ്‌ ഫജ്‌റുകാദിബ്‌ വെളിപ്പെടുകയെന്നുകാണിക്കാനാണ്‌ അങ്ങനെ ചെയ്തത്‌. നിവേദകനായ സുഹൈര്‍ (റ) തന്‍റെ രണ്ടു ചൂണ്ടാണി വിരലുകള്‍ ഒന്നു മറ്റേതില്‍ ആദ്യം വെച്ചു. എന്നിട്ട്‌ അവയിലോരോന്നിനെ വലഭാഗത്തേക്കും ഇടഭാഗത്തേക്കും നീട്ടി. (ബുഖാരി. 1. 11. 594, 595)
  17. ആയിശ(റ) നിവേദനം: തിരുമേനി(സ) അരുളി: നിശ്ചയം ബിലാല്‍ രാത്രിയാണ്‌ ബാങ്കുവിളിക്കുക. അതിനാല്‍ ഇബ്‌നുഉമ്മിമക്തൂമ്‌ ബാങ്ക്‌ കൊടുക്കുന്നതുവരെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുവീന്‍ . (ബുഖാരി. 1. 11. 596)
  18. അബ്ദുല്ലാഹിബ്‌നു മുഗഫല്‍ (റ) നിവേനം: തിരുമേനി(സ) അരുളി: എല്ലാ രണ്ടു ബാങ്കുകള്‍ക്കിടയിലും നമസ്കാരമുണ്ട്‌. ഇതു തിരുമേനി(സ) മൂന്ന്‌ പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞു. അങ്ങനെ ചെയ്യാനുദ്ദേശിക്കുന്നവര്‍ക്ക്‌ എന്നുകൂടി അവിടുന്നു അരുളി. (ബുഖാരി. 1. 11. 597)
  19. അനസ്‌(റ) നിവേദനം: നബി(സ) നമസ്കരിക്കുവാന്‍ വരുന്നതുവരെ മഗ്‌രിബിന്‍റെ മുമ്പ്‌ സുന്നത്ത്‌ നമസ്കരിക്കുവാന്‍ വേണ്ടി സഹാബിവര്യന്‍മാര്‍ തൂണുകള്‍ക്ക്‌ നേരെ ധ്ര്‍തിപ്പെടാറുണ്ട്‌. കൂടുതല്‍ സമയം ബാങ്കിന്‍റെയും ഇഖാമത്തിന്‍റെയും ഇടയില്‍ ഉണ്ടാവാറില്ല. (ബുഖാരി. 1. 11. 598)
  20. ആയിശ:(റ) നിവേദനം: സുബ്ഹി നമസ്കാരത്തിനു ആദ്യത്തെ ബാങ്കു കൊടുക്കുന്നവന്‍ ബാങ്കു കൊടുത്തു അതില്‍ നിന്ന്‌ വിരമിച്ചാല്‍ നബി(സ) എഴുന്നേറ്റ്‌ ലഘുവായ രണ്ടു റക്ക്‌അത്ത്‌ നമസ്കരിക്കും. സുബ്ഹി നമസ്കാരത്തിന്‌ മുമ്പായിക്കൊണ്ടും പ്രഭാതം ശരിക്കും വ്യക്തമാവുകയും ചെയ്തശേഷം. ശേഷം തന്‍റെ വലഭാഗത്തേക്ക്‌ തിരിഞ്ഞുകിടക്കും. ബാങ്ക്‌ കൊടുത്തവന്‍ ഇഖാമത്ത്‌ വിളിക്കുവാന്‍ വരുന്നതുവരെ. (ബുഖാരി. 1. 11. 599)
  21. മാലിക്ക്ബ്‌നു ഹുവൈരിസ്‌(റ) നിവേദനം: ഞാന്‍ എന്‍റെ ജനതയിലെ ഒരു സംഘത്തോടൊപ്പം തിരുമേനി(സ)യുടെ അടുക്കല്‍ ചെന്നു. ശേഷം തിരുമേനി(സ)യുടെ അടുത്ത്‌ ഇരുപത്‌ ദിവസം താമസിച്ചു. തിരുമേനി(സ) വളരെ ദയാലുവായിരുന്നു. ഞങ്ങളുടെ കുടുംബത്തിലേക്ക്‌ മടങ്ങാനുള്ള ആഗ്രഹം തിരുമേനി(സ) കണ്ടപ്പോള്‍ അവിടുന്നു അരുളി. നിങ്ങള്‍ തിരിച്ചുപോയി അവരൊടൊപ്പം തന്നെ താമസിക്കുക. അവര്‍ക്ക്‌ നിങ്ങള്‍ മതതത്വങ്ങള്‍ പഠിപ്പിക്കുകയും നമസ്ക്കാരം അനുഷ്ഠിക്കുകയും ചെയ്യുക. നമസ്ക്കാരസമയമായാല്‍ നിങ്ങളിലൊരാള്‍ ബാങ്ക്‌ കൊടുക്കുകയും നിങ്ങളില്‍ വെച്ച്‌ ഉന്നതന്‍ നിങ്ങള്‍ക്ക്‌ ഇമാമായി നമസ്ക്കരിക്കുകയും ചെയ്യട്ടെ. (ബുഖാരി. 1. 11. 601)
  22. അബൂദറ്‌ര്‌(റ) നിവേദനം: ഞങ്ങള്‍ നബി(സ)യുടെ കൂടെ ഒരു യാത്രയിലായിരുന്നു. ബാങ്ക്‌ കൊടുക്കുന്നവന്‍ ബാങ്ക്‌ കൊടുക്കുവാന്‍ ഉദ്ദേശിച്ചു. അപ്പോള്‍ നബി(സ) അദ്ദേഹത്തോട്‌ പറഞ്ഞു: നീതണുപ്പിക്കുക. വീണ്ടും അദ്ദേഹം ബാങ്ക്‌ കൊടുക്കുവാന്‍ ഉദ്ദേശിച്ചു. അപ്പോഴും നബി(സ) പറഞ്ഞു. നീതണുപ്പിക്കുക. വീണ്ടും ഇപ്രകാരം സംഭവിച്ചു. എന്നിട്ടു തിരുമേനി(സ) പറഞ്ഞു: നിഴല്‍ കുന്നുകളോട്‌ സമാനമാകുന്നതുവരെ. അനന്തരം അവിടുന്നു പറഞ്ഞു: ചൂടിന്‍റെ കാഠിന്യം നരകം കത്തിച്ചതുപോലെയാണ്‌. (ബുഖാരി. 1. 11. 602)
  23. മാലിക്ക്ബ്‌നു ഹൂവൈസ്‌(റ) നിവേദനം: രണ്ടാളുകള്‍ തിരുമേനി(സ)യുടെ അടുക്കല്‍ വന്നു. അവര്‍ യാത്രക്ക്‌ ഉദ്ദേശിക്കുകയായിരുന്നു. അന്നേരം തിരുമേനി(സ) അരുളി. നിങ്ങള്‍ രണ്ടുപേരും യാത്ര പുറപ്പെട്ടു നമസ്കാരസമയമായാല്‍ നിങ്ങള്‍ രണ്ടു പേര്‍ക്കും ബാങ്ക്‌ കൊടുക്കുക. പിന്നീട്‌ രണ്ടു പേര്‍ക്കും ഇഖാമത്ത്‌ വിളിക്കുക. പിന്നീട്‌ നിങ്ങളില്‍ ഉന്നതന്‍ നിങ്ങള്‍ക്കുവേണ്ടി ഇമാമായി നമസ്കരിക്കട്ടെ. (ബുഖാരി. 1. 11. 603)
  24. ഇബ്‌നുഉമര്‍ (റ) നിവേദനം: അദ്ദേഹം ളജ്നാന്‍ എന്ന മലയുടെ അടുത്തുവെച്ച്‌ ഒരു ശൈത്യമുള്ള രാത്രിയില്‍ ബാങ്കു കൊടുത്തു. ശേഷം അദ്ദേഹം വിളിച്ചു പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ താമസസ്ഥലത്തു വെച്ച്‌ നമസ്ക്കരിക്കുവിന്‍ . അദ്ദേഹം ഞങ്ങളോടു പറയാറുണ്ട്‌. തിരുമേനി(സ) ബാങ്കു കൊടുക്കുന്നവനോട്‌ ബാങ്ക്‌ കൊടുക്കുവാന്‍ നിര്‍ദ്ദേശിക്കും. ശേഷം വിളിച്ച്‌ പറയും; അറിയുക, നിങ്ങള്‍ താമസസ്ഥലത്തു വെച്ച്‌ നമസ്ക്കരിക്കുവിന്‍ , യാത്രാഘട്ടത്തില്‍ മഴയോശൈത്യമോ അനുഭവപ്പെടുന്ന പക്ഷം. (ബുഖാരി. 1. 11. 605)
  25. അബൂജുഹൈഫ(റ) നിവേദനം: അബ്ത്വഅ്‌ എന്ന സ്ഥലത്ത്‌ വെച്ച്‌ തിരുമേനി(സ)യെ ഒരിക്കല്‍ ഞാന്‍ കണ്ടു. ബിലാല്‍ വന്നു ബാങ്ക്‌ വിളിച്ചു. അനന്തരം അദ്ദേഹം ഒരു വടികൊണ്ടുവന്നു നബി(സ)യുടെ മുമ്പില്‍ തറച്ചു. അങ്ങനെ നമസ്കാരത്തിനു ഇഖാമത്തു കൊടുത്തു. (ബുഖാരി. 1. 11. 606)
  26. അബൂജുഹൈഫ:(റ) നിവേദനം: അദ്ദേഹം ബിലാല്‍ (റ) ബാങ്ക്‌ വിളിക്കുന്നതായി കണ്ടു. ബാങ്കില്‍ തന്‍റെ വായ ഇരുഭാഗത്തേക്കും അനുധാവനം ചെയ്തു. (ബുഖാരി. 1. 11. 607)
  27. അബൂഖത്താദ(റ) നിവേദനം: ഒരു ദിവസം ഞങ്ങള്‍ തിരുമേനി(സ) യോടൊപ്പം നമസ്കരിക്കുമ്പോള്‍ ഒരു കൂട്ടം ആളുകളുടെ ചവിട്ടടിശബ്ദം തിരുമേനി(സ) കേട്ടു. അങ്ങനെ തിരുമേനി(സ) നമസ്ക്കാരത്തില്‍ നിന്നു വിരമിച്ചു കഴിഞ്ഞപ്പോള്‍ നിങ്ങളുടെ കഥയെന്തെന്നു അവരോട്‌ ചോദിച്ചു. അവര്‍ പറഞ്ഞു: ഞങ്ങള്‍ ജമാഅത്തു നമസ്കാരത്തിന്‌ ധ്ര്‍തിപ്പെട്ടതാണ്‌. തിരുമേനി(സ) അരുളി: മേലില്‍ അങ്ങനെ ചെയ്തുപോകരുത്‌. നിങ്ങള്‍ നമസ്കാരത്തിന്‌ വരുമ്പോള്‍ ശാന്തതയോടുകൂടി വരുക. എന്നിട്ട്‌ നിങ്ങള്‍ക്ക്‌ ഇമാമോടൊപ്പം കിട്ടിയത്‌ നമസ്കരിക്കുക. നിങ്ങള്‍ക്ക്‌ നഷ്ടപ്പെട്ടത്‌ പൂര്‍ത്തിയാക്കുകയും ചെയ്യുക. (ബുഖാരി. 1. 11. 608)
  28. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഇഖാമത്തു നിങ്ങള്‍ കേട്ടാല്‍ നമസ്ക്കാരത്തിലേക്ക്‌ നിങ്ങള്‍ നടന്ന്പോവുക (ഓടരുത്‌). നിങ്ങള്‍ക്ക്‌ ശാന്തതയും വണക്കവും നിര്‍ബന്ധമാണ്‌. നിങ്ങള്‍ ധ്ര്‍തിപ്പെടരുത്‌. നിങ്ങള്‍ക്ക്‌ ലഭിക്കുന്നത്‌ നമസ്ക്കരിക്കുക. നഷ്ടപ്പെട്ടത്‌ പൂര്‍ത്തിയാക്കുക. (ബുഖാരി. 1. 11. 609)
  29. അബൂഖത്താദ(റ) നിവേദനം: തിരുമേനി(സ) അരുളി: നമസ്ക്കാരത്തിന്‌ ഇഖാമത്ത്‌ വിളിക്കപ്പെട്ടാല്‍ എന്നെ കാണും വരേക്കും നിങ്ങള്‍ നമസ്ക്കാരത്തിനായി എഴുന്നേല്‍ക്കരുത്‌. (ബുഖാരി. 1. 11. 610)
  30. അനസ്‌(റ) നിവേദനം: ഒരിക്കല്‍ നമസ്ക്കാരത്തിനു ഇഖാമത്ത്‌ വിളിച്ചു. അന്നേരം തിരുമേനി(സ) പള്ളിയുടെ ഒരു ഭാഗത്തുവെച്ച്‌ ഒരാളുമായി സ്വകാര്യ സംഭാഷണം നടത്തുകയായിരുന്നു. അവസാനം ജനങ്ങള്‍ക്ക്‌ ഉറക്കം വരുന്നതുവരേക്കും തിരുമേനി(സ) നമസ്ക്കരിക്കുവാന്‍ നിന്നില്ല. (ബുഖാരി. 1. 11. 615)
  31. അബൂഹുററൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: എന്‍റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹുവിനെ കൊണ്ട്‌ സത്യം. ഞാന്‍ ഇപ്രകാരം ഉദ്ദേശിച്ചു. ഞാന്‍ കുറച്ച്‌ വിറകുശേഖരിക്കാന്‍ വേണ്ടി കല്‍പ്പിക്കുക. പിന്നീട്‌ നമസ്ക്കരിക്കുവാന്‍ കല്‍പ്പിക്കുക. നമസ്കാരത്തിന്‌ ബാങ്ക്‌ കൊടുക്കുക. എന്നിട്ട്‌ ഒരാളെ വിളിച്ചു ജനങ്ങള്‍ക്ക്‌ ഇമാമായി നിന്നു നമസ്ക്കരിക്കാന്‍ കല്‍പ്പിക്കുക. അനന്തരം ചില ആളുകളുടെ വീടുകളിലേക്ക്‌ ഞാന്‍ പുറപ്പെടുക. എന്നിട്ട്‌ ജമാഅത്തിനു വരാത്ത ആ ആളുകളോടുകൂടി അവരുടെ ആ വീടുകള്‍ കത്തിച്ചുകളയുക. എന്‍റെ ആത്മാവിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട്‌ സത്യം. അവരില്‍ വല്ലവര്‍ക്കും മാംസത്തിന്‍റെ അംശങ്ങള്‍ അവശേഷിച്ചിട്ടുള്ള ഒരെല്ലോ അല്ലെങ്കില്‍ ആട്ടിന്‍റെ നല്ല രണ്ടു കുളമ്പോ കിട്ടുമെന്ന്‌ അവര്‍ പ്രതീക്ഷിച്ചെങ്കില്‍ അവര്‍ ഇശാനമസ്ക്കാരത്തിന്‌ ഹാജറാവുമായിരുന്നു. (ബുഖാരി. 1. 11. 617)
  32. ഇബ്നുഉമര്‍ (റ) നിവേദനം: തിരുമേനി(സ) അരുളി: ജമാഅത്ത്‌ നമസ്ക്കാരത്തിന്‌ ഒരാള്‍ ഒറ്റക്ക്‌ നമസ്ക്കരിക്കുന്നതിനേക്കാള്‍ ഇരുപത്തേഴിരട്ടി കൂടുതല്‍ പുണ്യമുണ്ട്‌. (ബുഖാരി. 1. 11. 618)
  33. അബൂസഈദുല്‍ഖുദ്‌രി(റ) നിവേദനം: തിരുമേനി(സ) അരുളി: ഒറ്റക്ക്‌ നമസ്കരിക്കുന്നതിനേക്കാള്‍ ജമാഅത്തിന്‌ ഇരുപത്തിഅഞ്ച്‌ ഇരട്ടി പ്രതിഫലമുണ്ട്‌. (ബുഖാരി. 1. 11. 619)
  34. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരാള്‍ തന്‍റെ വീട്ടില്‍ വച്ചോ തന്‍റെ അങ്ങാടിയില്‍ വച്ചോ നമസ്കരിക്കുന്നതിനേക്കാള്‍ ജമാഅത്തിന്‌ 25 ഇരട്ടി പ്രതിഫലമുണ്ട്‌. കാരണം ഒരാള്‍ നല്ലതുപോലെ വുളു എടുക്കുകയും ശേഷം പള്ളിയിലേക്ക്‌ പുറപ്പെടുകയും ചെയ്യുന്നു. നമസ്കാരമല്ലാതെ മറ്റൊരു പ്രേരണയും അവനില്ല. എങ്കില്‍ അവന്‍റെ കാല്‍പാദങ്ങള്‍ക്കും ഓരോപദവി അല്ലാഹു ഉയര്‍ത്തുകയും ഓരോപാപം പൊറുത്തുകൊടുക്കുകയും ചെയ്യും. അങ്ങനെ നമസ്കാരത്തില്‍ പ്രവേശിച്ചാല്‍ മലക്കുകള്‍ അവന്‌ വേണ്ടി പ്രാര്‍ത്ഥിച്ച്കൊണ്ടിരിക്കും. അവന്‍റെ നമസ്കാരസ്ഥലത്തു അവന്‍ ഇരിക്കുന്നതുവരേക്കും. അല്ലാഹുവേ, നീ അവനു നന്‍മ ചെയ്യേണമേ, എന്ന്‌ അവര്‍ പ്രാര്‍ത്ഥിക്കും. നിങ്ങളില്‍ ഒരാള്‍ നമസ്കാരത്തെ പ്രതീക്ഷിക്കും വരേക്കും നമസ്കാരത്തില്‍ തന്നെയാണ്‌. (ബുഖാരി. 1. 11. 620)
  35. അബൂഹുറൈറ(റ) നിവേദനം: നിങ്ങളില്‍ ഒരാള്‍ ഒറ്റക്ക്‌ നമസ്കരിക്കുന്നതിനേക്കാള്‍ ജമാഅത്തായി നമസ്ക്കരിക്കുന്നതിന്‌ 25 ഇരട്ടി പുണ്യമുണ്ട്‌ എന്നു തിരുമേനി(സ) അരുളുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. രാത്രിയിലേയും പകലിലേയും മലക്കുകള്‍ സുബ്ഹി നമസ്കാരത്തില്‍ സമ്മേളിക്കും. എന്നിട്ടു അദ്ദേഹം ഓതി: നിശ്ചയം പ്രഭാതവേളയിലെ ഖുര്‍ആന്‍ പാരായണത്തിങ്കല്‍ സന്നദ്ധതയുണ്ടാകും. ഇബ്നുഉമര്‍ (റ) നിവേദനം: ജമാഅത്തിന്‌ 27 ഇരട്ടി പ്രതിഫലമുണ്ട്‌. (ബുഖാരി. 1. 11. 621)
  36. ഉമ്മുദര്‍ദാഅ്‌(റ) നിവേദനം: ഒരിക്കല്‍ അബുദര്‍ദാഅ്‌ എന്‍റെ അടുക്കല്‍ കോപിഷ്ഠനായിക്കൊണ്ട്‌ കയറി വന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു. എന്താണ്‌ താങ്കളെ കോപിഷ്ഠനാക്കുന്നത്‌? അദ്ദേഹം പറഞ്ഞു: മുഹമ്മദിന്‍റെ സമുദായത്തില്‍ നബി(സ)യുടെ കാലത്ത്‌ കണ്ടിരുന്ന ഒന്നും തന്നെ ഇന്നു കാണുന്നില്ല. ജമാഅത്തായി നമസ്കരിക്കുന്നുണ്ടെന്നു മാത്രം. (ബുഖാരി. 1. 11. 622)
  37. അബൂമൂസ(റ) നിവേദനം: തിരുമേനി(സ) അരുളി: പള്ളിയില്‍ നിന്ന്‌ നടത്തം കൂടുതല്‍ കൂടുതല്‍ അകലമുണ്ടോ അതനുസരിച്ചാണ്‌ പ്രതിഫലത്തിന്‍റെ മഹത്വം. ഇമാമോടൊപ്പം നമസ്കരിക്കുവാന്‍ വേണ്ടി പ്രതീക്ഷിച്ചിരിക്കുന്നവന്ന്‌ ഒറ്റക്ക്‌ നമസ്കരിച്ചു ഉറങ്ങിക്കളയുന്നവനേക്കാള്‍ കൂടുതല്‍ പുണ്യമുണ്ട്‌. (ബുഖാരി. 1. 11. 623)
  38. അബൂഹുറൈറ(റ) നിവേദനം. തിരുമേനി(സ) അരുളി: ഒരു മനുഷ്യന്‍ ഒരു വഴിക്ക്‌ നടന്നുപോകുമ്പോള്‍ വഴിയില്‍ മുള്‍ച്ചെടിയുടെ ഒരു കഷ്ണം കണ്ടു. ഉടനെ അതവിടെ നിന്ന്‌ തട്ടിനീക്കി. അപ്പോള്‍ അല്ലാഹു അവനോട്‌ ക്റ്‍തജ്ഞത പ്രകടിപ്പിച്ചു. അവന്‍റെ തെറ്റുകള്‍ അല്ലാഹു പൊറുത്തുകൊടുത്തു. ശേഷം തിരുമേനി(സ) അരുളി: രക്തസാക്ഷികള്‍ അഞ്ചു വിഭാഗക്കാരാണ്‌. പ്ളേഗില്‍ മരണമടഞ്ഞവന്‍ , അതിസാരം മൂലം മരണമടഞ്ഞവന്‍ , വെള്ളത്തില്‍ മുങ്ങി മരിച്ചവന്‍ , വല്ലതും തകര്‍ന്ന്‌ വീണിട്ടു അതിന്നടിയില്‍ കിടന്ന്‌ മരിച്ചവന്‍ , ദൈവമാര്‍ഗ്ഗത്തില്‍ സമരം ചെയ്തു മരിച്ചവന്‍ . ശേഷം തിരുമേനി(സ) അരുളി: ബാങ്ക്‌ വിളിച്ചാലും ആദ്യ വരിയിലുമുള്ള നന്‍മ മനുഷ്യര്‍ ശരിക്കും മനസ്സിലാക്കിയിരുന്നുവെങ്കില്‍ അതിന്‌ നറുക്കെടുക്കേണ്ടി വന്നാല്‍ അവര്‍ നറുക്കെടുക്കുക തന്നെ ചെയ്യുമായിരുന്നു. തിരുമേനി(സ) അരുളി: അതുപോലെ ഉച്ചക്ക്‌ പുറപ്പെടുന്നതിന്‍റെ ശ്രേഷ്ഠത അവര്‍ ഗ്രഹിച്ചിരുന്നുവെങ്കില്‍ അവരതിലേക്കു മുന്നിടുമായിരുന്നു. ഇശാ: നമസ്കാരത്തിലും സുബ്ഹിലുമുള്ള ശ്രേഷ്ഠത ഗ്രഹിച്ചിരുന്നുവെങ്കില്‍ അവരതിലേക്ക്‌ ഇഴഞ്ഞിട്ടെങ്കിലും എത്തുമായിരുന്നു. (ബുഖാരി. 1. 11. 624)
  39. അനസ്‌(റ) നിവേദനം: തിരുമേനി(സ) പറഞ്ഞു: ബനൂസല്‍മ: ഗോത്രക്കാരേ! നിങ്ങളുടെ ചവിട്ടടികള്‍ക്ക്‌ നിങ്ങള്‍ പുണ്യം ആഗ്രഹിക്കുന്നില്ലേ? മുജാഹിദ്‌ പറയുന്നു; അവര്‍ പ്രവര്‍ത്തിച്ചതും അവരുടെ ചവിട്ടടികളും ഞാന്‍ രേഖപ്പെടുത്തുമെന്നതിന്‍റെ വ്യാഖ്യാനം അവരുടെ (പള്ളിയിലേക്കുള്ള) കാല്‍പാദങ്ങളാണ്‌. അനസ്‌(റ) നിവേദനം: ബനൂസല്‍മ: സലമ: ഗോത്രക്കാര്‍ അവരുടെ താമസസ്ഥലം വിട്ടുതിരുമേനി(സ)യുടെ അടുത്തു താമസമുറപ്പിക്കാനുദ്ദേശിച്ചു. അനസ്‌(റ) പറയുന്നു. അപ്പോള്‍ അവര്‍ മദീനയുടെ പ്രാന്തപ്രദേശങ്ങള്‍ വിട്ട്‌ പോരുന്നത്‌ തിരുമേനി(സ) ഇഷ്ടപ്പെട്ടില്ല. അതിനാല്‍ അവിടുന്നു ചോദിച്ചു. നിങ്ങളുടെ ചവിട്ടടികള്‍ക്ക്‌ നിങ്ങള്‍ പുണ്യം ലഭിക്കണമെന്ന്‌ ആഗ്രഹിക്കുന്നില്ലേ? മുജാഹിദ്‌ പറയുന്നു: അവശിഷ്ടങ്ങള്‍ എന്നു പറഞ്ഞതിന്‍റെ വിവക്ഷ ചവിട്ടടികളാണ്‌. കാലുകള്‍ കൊണ്ട്‌ ഭൂമിയില്‍ സഞ്ചരിക്കല്‍ (ബുഖാരി. 1. 11. 625)
  40. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: കപടവിശ്വാസികള്‍ക്ക്‌ ഇശാ നമസ്കാരത്തേക്കാളും സുബ്ഹി നമസ്കാരത്തേക്കാളും ഭാരിച്ചൊരു നമസ്കാരമേയില്ല. ആ രണ്ടു നമസ്കാരത്തിലും അടങ്ങിയ പുണ്യം അവര്‍ ഗ്രഹിച്ചിരുന്നുവെങ്കില്‍ മുട്ടുകുത്തി നടന്നിട്ടെങ്കിലും അവരതില്‍ ഹാജറാകുമായിരുന്നു. (ബുഖാരി. 1. 11. 626)
  41. മാലിക്ബ്നു ഹുവൈരിസി(റ) നിവേദനം: തിരുമേനി(സ) അരുളി: നമസ്കാരം ഹാജറായാല്‍ നിങ്ങള്‍ രണ്ടു പേര്‍ക്കും വേണ്ടി ബാങ്കും ഇഖാമത്തും കൊടുക്കുവീന്‍ . എന്നിട്ട്‌ നിങ്ങള്‍ രണ്ട്‌ പേരില്‍ ഏറ്റവും ഉത്തമന്‍ ഇമാമ്‌ നില്‍ക്കുകയും ചെയ്യട്ടെ. (ബുഖാരി. 1. 11. 627)
  42. അബൂഹുറൈറ(റ) നിവേദനം: അല്ലാഹുവിന്‍റെ തണലല്ലാതെ മറ്റൊരു തണലും ലഭിക്കാത്ത ഘട്ടത്തില്‍ ഏഴ്‌ പേര്‍ക്ക്‌ അല്ലാഹു നിഴല്‍ നല്‍കും. നീതിമാനായ ഭരണാധിപന്‍ , ദൈവാരാധനയില‍ വളര്‍ന്ന യുവാവ്‌, ഹ്യദയം എപ്പോും പള്ളിയുമായി ബന്ധിക്കപ്പെട്ട മനുഷ്ന്‍ , അല്ലാഹുവിന്‍റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ പരസ്പരം സനേഹിക്കയും അതിന്‍റെ പേരില്‍ പരസ്പരം ഭിന്നിക്കുകയും ചെയ്ത രണ്ടു വ്യക്തികള്‍ , ഉന്നതസ്ഥാനവും സൌന്ദര്യവുമുള്ള ഒരു സ്ത്രീ ഒരു പുരുഷനെ (വ്യഭിചാരം ചെയ്യാന്‍ ) ക്ഷണിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞു: ഞാന്‍ അല്ലാഹുവിനെ ഭയപ്പെടുന്നു. ഒരുവന്‍ ദാനധര്‍മ്മം ചെയ്തു അതിനെ ഗോപ്യമാക്കി വച്ചു. അവന്‍റെ വലതുകൈ ധര്‍മ്മം ചെയ്തതു ഇടതുകൈ അറിയാത്തതു വരെ. ഒരാള്‍ ഒററക്കിരുന്നു അല്ലാഹുവിനെ ഓര്‍മ്മിക്കുകയും അങ്ങനെ അവന്‍റെ ഇരുനേത്രങ്ങളില്‍ നിന്ന്‌ കണ്ണുനീര്‍ ഒഴുകുകയും ചെയ്തു. (ബുഖാരി. 1. 11. 629)
  43. അനസ്‌(റ) നിവേദനം: തിരുമേനി(സ) മോതിരം നിര്‍മ്മിച്ചിരുന്നുവോ? എന്ന്‌ അദ്ദേഹത്തോട്‌ ചോദിച്ചു: അതെ, എന്ന്‌ അനസ്‌(റ) മറുപടി പറഞ്ഞു. ഒരിക്കല്‍ തിരുമേനി(സ) ഇശാനമസ്കാരം രാത്രിയുടെ പകുതി വരെ പിന്തിച്ചു. അനന്തരം ഞങ്ങളുടെ നേരെ തിരിഞ്ഞു. എന്നിട്ട്‌ അവിടുന്ന്‌ അരുളി: ജനങ്ങള്‍ എല്ലാവരും നമസ്കരിച്ചു കിടന്നുറങ്ങി. നിങ്ങള്‍ നമസ്കാരത്തെ പ്രതീക്ഷിക്കുന്ന സമയം വരേക്കും നമസ്കാരത്തിലാണ്‌. അനസ്‌(റ) പറയുന്നു: നബി(സ)യുടെ മോതിരത്തിന്‍റെ തിളക്കം ഇപ്പോഴും ഞാന്‍ നോക്കിക്കാണുന്നതുപോലെയുണ്ട്‌. (ബുഖാരി. 1. 11. 630)
  44. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: വല്ലവനും പ്രഭാതത്തിലും വൈകുന്നേരവും പള്ളിയിലേക്ക്‌ പുറപ്പെട്ടാല്‍ ആ സമയത്തെല്ലാം തന്നെ അല്ലാഹു അവന്‌ സ്വര്‍ഗ്ഗത്തില്‍ അവന്‍റെ വിരുന്ന്‌ തയ്യാറാക്കുന്നതാണ്‌. (ബുഖാരി. 1. 11. 631)
  45. ഇബ്നുബുഹൈന(റ) നിവേദനം: നമസ്കാരത്തിനു ഇഖാമത്തുവിളിച്ചശേഷം ഒരു മനുഷ്യന്‍ രണ്ട്‌ റക്ക്‌അത്തു സുന്നത്ത്‌ നമസ്കാരത്തില്‍ നിന്ന്‌ വിരമിച്ചപ്പോള്‍ ആളുകള്‍ അയാളുടെ ചുറ്റും തടിച്ചുകൂടി. അതു കണ്ടപ്പോള്‍ തിരുമേനി(സ) അയാളോട്‌ ചോദിച്ചു: സുബ്ഹി നാല്‌ റക്ക്‌അത്തു നമസ്കരിക്കുകയോ? സുബ്ഹി നാല്‌ റക്ക്‌അത്ത്‌ നമസ്കരിക്കുകയോ? (ബുഖാരി. 1. 11. 632)
  46. ആയിശ(റ) നിവേദനം. : തിരുമേനി(സ)യെ മരണരോഗം ബാധിക്കുകയും നമസ്കാര സമയം ആസന്നമായി ബാങ്ക്‌ വിളിക്കുകയും ചെയ്തപ്പോള്‍ അവിടുന്ന്‌ അരുളി: നിങ്ങള്‍ അബൂബക്കറിനോട്‌ ജനങ്ങള്‍ക്ക്‌ നമസ്കാരത്തില്‍ നേത്റ്‍ത്വം നല്‍കുവാന്‍ നിര്‍ദ്ദേശിക്കുക. അന്നേരം തിരുമേനി(സ) യോട്‌ (ഭാര്യമാര്‍) പറഞ്ഞു: അബൂബക്കര്‍ (റ) മനസ്സിന്‌ വളരെ അലിവുള്ള ഒരു മനുഷ്യനാണ്‌. അങ്ങയുടെ സ്ഥാനത്തു അദ്ദേഹം ചെന്നുനിന്നാല്‍ ജനങ്ങളെയും കൊണ്ടു പ്രാര്‍ത്ഥന നടത്താന്‍ അദ്ദേഹത്തിന്‌ കഴിയുകയില്ല. ഇത്‌ കേട്ടപ്പോള്‍ തിരുമേനി(സ) ആദ്യം നിര്‍ദേശം ആവര്‍ത്തിച്ചു. അപ്പോള്‍ അവര്‍ എതിര്‍വാദവും ആവര്‍ത്തിച്ചു. മൂന്നാമത്തെ പ്രാവശ്യം നബി(സ) നിര്‍ദേശം ആവര്‍ത്തിച്ചപ്പോള്‍ തിരുമേനി(സ) അരുളി: നിങ്ങള്‍ യൂസഫ്‌ നബി (അ) യെ കുഴപ്പത്തിലാക്കാന്‍ ശ്രമിച്ച കൂട്ടുകാരികളാണ്‌. നിങ്ങള്‍ അബൂബക്കറിനോട്‌ തന്നെ നിര്‍ദേശിക്കുക. അദ്ദേഹം ജനങ്ങള്‍ക്ക്‌ ഇമാമ്‌ നിന്ന്‌ നമസ്കരിക്കട്ടെ. ഉടനെ അബൂബക്കര്‍ (റ) പള്ളിയിലേക്ക്‌ വന്നു. എന്നിട്ട്‌ ജനങ്ങളുമായി നമസ്ക്കരിച്ചു. അന്നേരം തിരുമേനി(സ)യുടെ രോഗത്തിന്‌ അല്‍പം ആശ്വാസം തോന്നി. അപ്പോള്‍ രണ്ടാളുകളുടെ സഹായത്തോടെ തിരുമേനി(സ) പള്ളിയിലേക്ക്പുറപ്പെട്ടു. രോഗം മൂലം തിരുമേനി(സ)യുടെ രണ്ടു കാലുകള്‍ ഭൂമിയിലൂടെ വലിച്ചിഴച്ച്‌ കൊണ്ട്‌ പോയ കാഴ്ച ഇപ്പോഴും എന്‍റെ കണ്‍മുന്നിലുണ്ട്‌. അങ്ങനെ തിരുമേനി(സ) എത്തിയത്‌ കണ്ടപ്പോള്‍ അബൂബക്കര്‍ ഇമാമ്‌ സ്ഥാനത്ത്‌ നിന്ന്‌ പിന്നോട്ട്‌ നീങ്ങാനുദ്ദേശിച്ചു. ഉടനെ നിങ്ങളുടെ സ്ഥാനത്ത്‌ തന്നെ നില്‍ക്കുകയെന്ന്‌ അബൂബക്കര്‍ (റ)നെ തിരുമേനി(സ) ആംഗ്യം മൂലം ഉണര്‍ത്തി. എന്നിട്ട്‌ തിരുമേനി(സ)യെ താങ്ങിക്കൊണ്ട്‌ വന്നു അബൂബക്കര്‍ (റ)ന്‍റെ അടുത്ത്‌ ഒരു ഭാഗത്തിരുത്തി. അങ്ങിനെ തിരുമേനി(സ) നമസ്ക്കരിച്ച്കൊണ്ടിരുന്നു. അബൂബക്കര്‍ (റ) തിരുമേനി(സ)യുടെ നമസ്ക്കാരം നമസ്ക്കരിച്ചു. ജനങ്ങള്‍ അബൂബക്കര്‍ (റ) വിനെയും തുടര്‍ന്ന്‌ നമസ്ക്കരിച്ചുകൊണ്ടിരുന്നു. അബൂമുആവി:യ്യായുടെ നിവേദനത്തില്‍ തിരുമേനി(സ) അബൂബക്കര്‍ (റ)ന്‍റെ ഇടതുഭാഗത്തിരുന്നു. അബൂബക്കര്‍ നിന്ന്‌ നമസ്ക്കരിച്ചുകൊണ്ടിരുന്നു എന്ന്‌ വര്‍ദ്ധിച്ചുവന്നിട്ടുണ്ട്‌. (ബുഖാരി. 1. 11. 633)
  47. ആയിശ(റ) നിവേദനം: തിരുമേനി(സ)യെ രോഗം ബാധിക്കുകയും രോഗം മൂര്‍ച്ചിക്കുകയും ചെയ്തപ്പോള്‍ തിരുമേനി(സ)ക്ക്‌ എന്‍റെ വീട്ടില്‍ വെച്ച്‌ രോഗശുശ്രൂഷ നടത്താന്‍ മറ്റു ഭാര്യമാരോട്‌ തിരുമേനി(സ) സമ്മതം ആവശ്യപ്പെട്ടു. അപ്പോള്‍ എല്ലാവരും അതനുവദിച്ചുകൊടുത്തു. അങ്ങനെ അബ്ബാസി(റ)ന്‍റെയും മറ്റൊരു പുരുഷന്‍റെയും ഇടയിലായി തന്‍റെ രണ്ടു കാലുകള്‍ ഭൂമിയിലൂടെ വലിച്ചിഴച്ചുകൊണ്ട്‌ അവിടുന്ന്‌ പുറപ്പെട്ടു. ഇബ്നു അബ്ബാസ്‌(റ) പറയുന്നു: ആയിശ(റ) പേര്‌ പറയാത്ത ആ പുരുഷന്‍ അലി(റ) ആയിരുന്നു. (ബുഖാരി. 1. 11. 634)
  48. ആയിശ:(റ) നിവേദനം: തിരുമേനി(സ) അരുളി: ഭക്ഷണം കൊണ്ടു വരപ്പെടുകയും നമസ്ക്കാരത്തിന്ന്‌ ഇഖാമത്തു വിളിക്കപ്പെടുകയും ചെയ്താല്‍ നിങ്ങള്‍ ഭക്ഷണം കൊണ്ട്‌ തുടങ്ങുവീന്‍ . (ബുഖാരി. 1. 11. 640)
  49. അനസ്‌(റ) നിവേദനം: തിരുമേനി(സ) അരുളി: മഗ്‌രിബ്‌ നമസ്ക്കാരത്തിനു മുമ്പ്‌ നിങ്ങളുടെ മുമ്പില്‍ ആഹാരം കൊണ്ടുവന്നുവെച്ചാല്‍ നിങ്ങള്‍ ആദ്യമായി ഭക്ഷണം കൊണ്ട്‌ ആരംഭിക്കുക, ശേഷം നമസ്ക്കരിക്കുക. നിങ്ങളുടെ ആഹാരം ഉപേക്ഷിച്ച്‌ നമസ്ക്കരിക്കുവാന്‍ നിങ്ങള്‍ ധ്റ്‍തിപ്പെട്ടു പോകരുത്‌. (ബുഖാരി. 1. 11. 641)
  50. ഇബ്നുഉമര്‍ (റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളുടെ ഭക്ഷണം ഹാജറാക്കപ്പെടുകയും നമസ്ക്കാരത്തിന്‌ ഇഖാമത്തു കൊടുക്കുകയും ചെയ്താല്‍ നിങ്ങള്‍ ഭക്ഷണം കഴിച്ചുകൊള്ളുക. അതില്‍ നിന്ന്‌ വിരമിക്കുന്നതുവരെ നിങ്ങള്‍ ധ്റ്‍തി കാണിക്കേണ്ടതില്ല. ഇബ്നുഉമര്‍ (റ) ന്ന്‌ ഭക്ഷണം കൊണ്ടു വരപ്പെടും. നമസ്കാരത്തിന്‌ ഇഖാമത്ത്‌ വിളിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഭക്ഷണത്തില്‍ നിന്ന്‌ വിരമിക്കുന്നതുവരെ അദ്ദേഹം നമസ്കാരത്തിലേക്ക്‌ പുറപ്പെടുകയില്ല. ഇമാമിന്‍റെ ഖുര്‍ആന്‍ പാരായണം അദ്ദേഹം കേള്‍ക്കാറുണ്ട്‌. (ബുഖാരി. 1. 11. 642)
  51. ഇബ്നുഉമര്‍ (റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളില്‍ വല്ലവനും ആഹാരം കഴിച്ച്‌ കൊണ്ടിരിക്കുമ്പോള്‍ നമസ്കാരത്തിന്‌ ഇഖാമത്ത്‌ വിളിക്കപ്പെട്ടാലും അവന്‍ തന്‍റെ ആവശ്യം അതില്‍ നിന്ന്‌ നിര്‍വ്വഹിക്കുന്നതുവരെ ധ്റ്‍തികാണിക്കേണ്ടതില്ല. (ബുഖാരി. 1. 11. 643)
  52. ആയിശ(റ) നിവേദനം: തിരുമേനി(സ) തന്‍റെ വീട്ടില്‍ എന്താണ്‌ ജോലി ചെയ്യാറുണ്ടായിരുന്നതെന്ന്‌ അസ്വദ്‌(റ) അവരോട്‌ ചോദിച്ചു. അപ്പോള്‍ ആയിശ(റ) പറഞ്ഞു: തിരുമേനി(സ) തന്‍റെ ഭാര്യമാരെ വീട്ടുജോലികളില്‍ സഹായിച്ചു കൊണ്ടിരിക്കും. അങ്ങനെ നമസ്കാരസമയമായാല്‍ നമസ്കാരത്തിലേക്ക്‌ പുറപ്പെടും. (ബുഖാരി. 1. 11. 644)
  53. അബൂഖിലാബ(റ) നിവേദനം: ഞങ്ങളുടെ പള്ളിയില്‍ ഒരിക്കല്‍ മാല്‍ക്ബ്നുഹുവൈറിസ്‌(റ) വരികയുണ്ടായി. എന്നിട്ട്‌ അദ്ദേഹം പറഞ്ഞു: ഞാനിതാ നിങ്ങളെയും കൂട്ടിയിട്ടു ഇമാമായി നിന്നുകൊണ്ട്‌ നമസ്കരിക്കുന്നു. വാസ്തവത്തില്‍ ഒരു നിശ്ചിത നമസ്കാരം ഞാന്‍ ഉദ്ദേശിക്കുന്നില്ല. തിരുമേനി(സ) നമസ്കരിക്കുന്നത്‌ എങ്ങനെ ഞാന്‍ കണ്ടുവോ അതേ പ്രകാരം ഞാന്‍ നിങ്ങള്‍ക്ക്‌ നമസ്കരിച്ചു കാണിച്ച്‌ തരികയാണ്‌. അബൂഖിലാബ പറയുന്നു: അദ്ദേഹം ഒരു കിഴവനായിരന്നു, സുജൂദില്‍ നിന്ന്‌ എഴുന്നേറ്റ്‌ ആദ്യത്തെ റക്ക്‌അത്തില്‍ നിന്ന‌ ഉയരുമ്പോള്‍ അദ്ദേഹം അല്‍പം ഇരിക്കാറുണ്ട്‌. (ബുഖാര. 1. 11. 645)
  54. ആയിശ(റ) നിവേദനം: തിരുമേനി(സ)യുടെ രോഗത്തില്‍ അവിടുന്നു പറഞ്ഞു: നിങ്ങള്‍ അബൂബക്കറിനോട്‌ ഇമാമ്‌ നില്‍ക്കുവാന്‍ പറയുവീന്‍ . അപ്പോള്‍ ആയിശ(റ) പറഞ്ഞു. അബൂബക്കര്‍ (റ) താങ്കളുടെ സ്ഥാനത്ത്‌ ഇമാമായി നിന്നാല്‍ നമസ്കാരത്തിലുള്ള അദ്ദേഹത്തിന്‍റെ കരച്ചില്‍ മൂലം നമസ്കാരത്തിലെ ചലനങ്ങള്‍ പിന്നിലുള്ളവരെ കേള്‍പ്പിക്കാന്‍ അദ്ദേഹത്തിന്‌ കഴിയുകയില്ല, അതുകൊണ്ട്‌ ഉമര്‍ (റ)നോട്‌ ഉപദേശിച്ചാലും. അദ്ദേഹം ജനങ്ങളുമായി നമസ്കരിക്കട്ടെ. (ബുഖാരി. 1. 11. 646)
  55. ആയിശ(റ) പറയുന്നു: അബൂബക്കര്‍ (റ) അങ്ങയുടെ സ്ഥാനത്ത്‌ നമസ്കരിക്കാന്‍ നിന്നാല്‍ കരച്ചില്‍ മൂലം അദ്ദേഹത്തിന്‍റെ ചലനങ്ങള്‍ പിന്നിലുള്ളവര്‍ക്ക്‌ കേള്‍ക്കാന്‍ കഴിയുകയില്ല. അതുകൊണ്ട്‌ ഉമര്‍ (റ)നോട്‌ കല്‍പ്പിക്കാന്‍ ഞാന്‍ ഹഫ്സ(റ) യോട്‌ പറഞ്ഞു. ഹഫ്സ(റ) അപ്രകാരം നബി(സ) യോട്‌ പറയുകയും ചെയ്തു. തിരുമേനി(സ) പറഞ്ഞു. മിണ്ടാതിരിക്കൂ, നിങ്ങള്‍ യൂസഫിന്‍റെ കൂട്ടുകാരികള്‍ തന്നെയാണ്‌. അബൂബക്കറി(റ)നോട്‌ തന്നെ നിര്‍ദ്ദേശിക്കുവീന്‍ . അന്നേരം ഹഫ്സ(റ) ആയിശ(റ) യോട്‌ പറഞ്ഞു. നിങ്ങളില്‍ നിന്ന്‌ ഒരിക്കലും ഒരു നന്‍മയും എനിക്ക്‌ ലഭിച്ചിട്ടില്ല. (ബുഖാരി. 1. 11. 647)
  56. അനസ്‌(റ) നിവേദനം: തിരുമേനി(സ)യുടെ സഹാബിയും ഭൃ‍ത്യനുമായിരുന്നു അദ്ദേഹം- അനസ്‌(റ) പറയുന്നു. നബി(സ) പരലോകപ്രാപ്തനായ രോഗത്തില്‍ അബൂബക്കര്‍ (റ) ആണ്‌ ജനങ്ങള്‍ക്ക്‌ ഇമാമായി നമസ്കരിച്ചത്‌. അങ്ങനെ തിങ്കളാഴ്ച ദിവസം വന്നു. ആളുകള്‍ നമസ്കരിക്കാന്‍ അണിനിരന്നു നില്‍ക്കുകയാണ്‌. അന്നേരം തിരുമേനി(സ) തന്‍റെ മുറിയില്‍ നിന്‍ങ്കൊണ്ട്‌ വിരി നീക്കി ഞങ്ങളുടെ നേരെ നോക്കി. അപ്പോള്‍ തിരുമേനി(സ)യുടെ മുഖം മുഷഫിന്‍റെ ഒരു പേജു പോലെയുണ്ട്‌. തിരുമേനി(സ) ആദ്യം പുഞ്ചിരിച്ചു. പിന്നീട്‌ ചിരിച്ചു. അവസാനം തിരുമേനി(സ)യെ കണ്ടതുമൂലമുള്ള ആനന്ദത്താല്‍ ഞങ്ങളുടെ നമസ്കാരം തന്നെ താറുമാറായിപ്പോയേക്കുമോയെന്ന്‌ ഞങ്ങള്‍ ശങ്കിച്ചു. ഉടനെ തിരുമേനി(സ) നമസ്കരിക്കുവാന്‍ വേണ്ടി പള്ളിയിലേക്ക്‌ വരാന്‍ ഒരുങ്ങിയിരിക്കുകയാണെന്ന്‌ ധരിച്ചിട്ടു അബൂബക്കര്‍ (റ) പിന്നോട്ട്‌ മാറി. അന്നേരം നിങ്ങള്‍ നമസ്കാരം പൂര്‍ത്തിയാക്കിക്കൊള്ളുകയെന്ന്‌ ആംഗ്യം കാണിച്ചുകൊണ്ട്‌ തിരുമേനി(സ) വിരി താഴ്ത്തിയിട്ടു. എന്നിട്ട്‌ ആ ദിവസം തന്നെയാണ്‌ തിരുമേനി(സ) പരലോകം പ്രാപിച്ചത്‌. (ബുഖാരി. 1. 11. 648)
  57. ആയിശ(റ) നിവേദനം: തിരുമേനി(സ) രോഗബാധിതനായപ്പോള്‍ വീട്ടില്‍വെച്ചു നമസ്കരിച്ചു. അവിടുന്നു ഇരുന്നുകൊണ്ടാണ്‌ നമസ്കരിച്ചത്‌. തിരുമേനി(സ)യെ പിന്തുടര്‍ന്ന്‌ കൊണ്ട്‌ ഒരു വിഭാഗം ജനങ്ങള്‍ നിന്ന്‌ നമസ്കരിച്ചു. അവരോട്‌ ഇരിക്കുവാന്‍ വേണ്ടി അവിടുന്നു ആംഗ്യം കാണിച്ചു. നമസ്കാരത്തില്‍ നിന്നു വിരമിച്ചപ്പോള്‍ തിരുമേനി(സ) അരുളി. നിശ്ചയം ഇമാമിന്‌ നിശ്ചയിക്കപ്പെടുന്നതു പിന്‍തുടരാന്‍ വേണ്ടിയാണ്‌. അദ്ദേഹം റുകൂഅ്‌ ചെയ്താല്‍ നിങ്ങളും റുകൂഅ്‌ ചെയ്യുക. ഉയര്‍ന്നാല്‍ നിങ്ങളും ഉയരുക. ഇരുന്നു നമസ്കരിച്ചാല്‍ നിങ്ങളും ഇരുന്നു തന്നെ നമസ്കരിക്കുവിന്‍ . (ബുഖാരി. 1. 11. 656)
  58. അനസ്‌(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ കുതിരപ്പുറത്തു നിന്നു വീഴുകയും അവിടുത്തെ വലഭാഗം ചതയുകയും ചെയ്തു. അപ്പോള്‍ അവിടുന്നു ഇരുന്നു നമസ്കരിച്ചു. ഞങ്ങളും പിന്നില്‍ ഇരുന്നു നമസ്കരിച്ചു. നമസ്കാരത്തില്‍ നിന്നു വിരമിച്ചപ്പോള്‍ അവിടുന്നു പറഞ്ഞു. നിശ്ചയം ഇമാമ്‌ നിര്‍ണ്ണയിക്കപ്പെടുന്നത്‌ അദ്ദേഹത്തെ അനുധാവനം ചെയ്യുവാന്‍ വേണ്ടിയാണ്‌. അതിനാല്‍ ഇമാമ്‌ നിന്നു നമസ്കരിക്കുമ്പോള്‍ നിങ്ങള്‍ നിന്നു നമസ്കരിക്കുക. റുകൂഅ്‌ ചെയ്താല്‍ നിങ്ങളും റുകുഅ്‌ ചെയ്യുക. ഉയര്‍ന്നാല്‍ നിങ്ങളും ഉയരുക. അദ്ദേഹം സമിഅല്ലാഹു ലിമന്‍ ഹമിദ: എന്നു പറഞ്ഞാല്‍ നിങ്ങള്‍ റബ്ബനാ വലകല്‍ഹംദു എന്നുപറയുക. അദ്ദേഹം ഇരുന്നു നമസ്കരിച്ചാല്‍ നിങ്ങളും ഇരുന്നുതന്നെ നമസ്കരിക്കുക. (ബുഖാരി. 1. 11. 657)
  59. ബര്‍റാഅ്‌(റ) നിവേദനം: അദ്ദേഹം കളവ്‌ പറയുന്നവനല്ല - തിരുമേനി(സ) സമി അല്ലാഹു. എന്നു പറഞ്ഞു കഴിഞ്ഞാല്‍ സുജൂദില്‍ ചെന്നു വീഴും വരേക്കും ഞങ്ങളിലാരും തന്നെ ഞങ്ങളുടെ മുതുക്‌ കുനിക്കുകയില്ല. തിരുമേനി(സ) സുജൂദില്‍ ചെന്നു കിടന്നു കഴിഞ്ഞാലോ ഞങ്ങളും സുജൂദിലേക്ക്‌ ചെന്നു കിടക്കും. (ബുഖാരി. 1. 11. 658)
  60. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഇമാമിനു മുമ്പ്‌ തല ഉയര്‍ത്തുന്ന പക്ഷം അവന്‍റെ തലയെ കഴുതയുടെ തലയായിട്ടു അല്ലാഹു മാറ്റുകയോ അല്ലെങ്കില്‍ അവന്‍റെ ആകെ രൂപത്തെത്തന്നെ കഴുതയുടെ രൂപത്തില്‍ മാറ്റുകയോ ചെയ്തേക്കുമെന്ന്‌ അവന്‍ ഭയപ്പെടുന്നില്ലേ?. (ബുഖാരി. 1. 11. 660)
  61. അനസ്‌(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു മുന്തിരിയോളം മാത്രം തല വലിപ്പമുള്ള ഒരു നീഗ്രോ ആണ്‌ നിങ്ങളുടെ ഭരണമേധാവിയായി വന്നതെങ്കില്‍ പോലും അദ്ദേഹത്തിന്‍റെ കല്‍പന നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തുകൊള്ളുക. (ബുഖാരി. 1. 11. 662)
  62. അബൂഹുറൈറ(റ) നിവേദനം: നിങ്ങളുടെ ഭരണമേധാവികള്‍ നിങ്ങള്‍ക്ക്‌ ഇമാമായ്കൊണ്ട്‌ നമസ്കരിക്കും. അങ്ങിനെ നമസ്കരിക്കുമ്പോള്‍ നേരാംവണ്ണമാണ്‌ അവര്‍ പ്രവര്‍ത്തിച്ചതെങ്കില്‍ അതുകൊണ്ടുള്ള നേട്ടം അവര്‍ക്കും നിങ്ങള്‍ക്കും ലഭിക്കും. അവര്‍ ചെയ്ത തെറ്റിന്‍റെ ദോഷഫലം അവരെ ബാധിക്കുകയും ചെയ്യും. എന്നു തിരുമേനി(സ) അരുളി. (ബുഖാരി. 1. 11. 663)
  63. ഉബൈദ്‌:(റ) നിവേദനം: അദ്ദേഹം ഖലീഫാഉസ്മാന്‍ (റ) ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ അടുത്തു പ്രവേശിച്ചുകൊണ്ടു പറഞ്ഞു: താങ്കളാണ്‌ ഞങ്ങളുടെ പ്രധാനഇമാമ്‌, എന്നാല്‍ ഞങ്ങള്‍ ദര്‍ശിക്കുന്ന വിപത്തു താങ്കളെ ബാധിച്ചിരിക്കുന്നു. കുഴപ്പത്തിന്‍റെ ഇമാമാണ്‌ ഇപ്പോള്‍ ഞങ്ങള്‍ക്ക്‌ നമസ്കാരത്തിനു നില്‍ക്കുന്നത്‌. അയാളെ പിന്‍തുടരല്‍ കുറ്റകരമായി ഞങ്ങള്‍ക്ക്‌ തോന്നുന്നു. അപ്പോള്‍ ഉസ്മാന്‍ (റ) പറഞ്ഞു: നമസ്കാരം അവര്‍ ചെയ്യുന്ന പ്രവര്‍ത്തനത്തേക്കാള്‍ ഏറ്റവും നല്ലതാണ്‌. ആ നല്ലത്‌ അവര്‍ ചെയ്യുമ്പോള്‍ അതില്‍ അവരെ നീ പിന്‍തുടര്‍ന്ന്‌ കൊള്ളുക. അവര്‍ ചെയ്യുന്ന തെറ്റില്‍ നിന്ന്‌ നീ അകന്നു നില്‍ക്കുകയും ചെയ്യുക. ഇമാംസുഹ്‌രി(റ) പറഞ്ഞു: നിര്‍ബന്ധാവസ്ഥയില്‍ മാത്രമേ സ്ത്രീകളോട്‌ സാദ്യശ്യമുള്ളവന്‍റെ പിന്നില്‍ നിന്നു നമസ്കരിക്കുവാന്‍ പാടുള്ളു. (ബുഖാരി. 693)
  64. അനസ്‌(റ) നിവേദനം: തിരുമേനി(സ) അബൂദറ്ര്‌(റ)നോട്‌ പറഞ്ഞു: മുന്തിരി പോലെ ശിരസ്സുള്ള നീഗ്രോയാണ്‌ നിന്‍റെ ഇമാമ്‌ എങ്കില്‍ നീ അവനെ അനുസരിക്കുക. (ബുഖാരി. 1. 11. 664)
  65. ഇബ്നുഅബ്ബാസ്‌(റ) നിവേദനം: എന്‍റെ മാത്റ്‍സഹോദരി മൈമൂന: യുടെ വീട്ടില്‍ ഒരിക്കല്‍ ഞാന്‍ രാത്രി താമസിച്ചു. തിരുമേനി(സ) ഇശാനമസ്ക്കരിച്ചു ശേഷം വീട്ടില്‍ വന്നു. നാല്‌ റക്‌അത്ത്‌ നമസ്കരിച്ച ശേഷം കിടന്നുറങ്ങി. പിന്നീട്‌ ഉണര്‍ന്നു നമസ്കരിക്കുവാന്‍ എഴുന്നേറ്റു നിന്നു ഞാന്‍ ചെന്നു അവരുടെ ഇടഭാഗത്തുനിന്നു. തിരുമേനി(സ) എന്നെ അവിടുത്തെ വലഭാഗത്താക്കി. അനന്തരം അഞ്ചു റക്‌അത്തു നമസ്കരിച്ചു. അതിന്ന്‌ ശേഷം (സുബ്ഹിന്‍റെ) രണ്ട്‌ റക്‌അത്തു നമസ്കരിച്ചു. അല്‍പം കിടന്നുറങ്ങി. ഞാന്‍ അവിടുത്തെ കൂര്‍ക്കംവലി കേള്‍ക്കുന്നതുവരെ. ശേഷം നമസ്കരിക്കുവാന്‍ പുറപ്പെട്ടു. (ബുഖാരി. 1. 11. 665)
  66. ജാബിര്‍ (റ) നിവേദനം: മുആ്ബ്നുജബല്‍ (റ) നബി(സ)യുടെ കൂടെ നമസ്കിച്ച്‌ മടങ്ങിപ്പോയ ശേഷം തന്‍റെ ജനതക്ക്‌ ഇമാമ്‌ നിന്നു കൊടുക്കറുണ്ട്‌. (ബുഖാരി. 1. 11. 668)
  67. ജാബിര്‍ (റ) നിവേദനം: മുആദ്ബ്നു ജബല്‍ (റ) തിരുമേനി(സ) യോടൊപ്പം ജമാഅത്തായി നമസ്കരിക്കും എന്നിട്ട്‌ തിരിച്ച്‌ പോയശേഷം അദ്ദേഹത്തിന്‍റെ കേന്ദ്രത്തിലെ ജനങ്ങള്‍ക്ക്‌ (അതേ നമസ്കാരത്തില്‍ ) ഇമാമായി നിന്ന്‌ നമസ്കരിക്കും. അങ്ങനെ ഒരിക്കല്‍ അദ്ദേഹം ഇശാ നമസ്കരിച്ചു. അതില്‍ അല്‍ബഖറ സൂറത്ത്‌ ഓതി. അന്നേരം ഒരു മനുഷ്യന്‍ (അന്‍സാരി) അദ്ദേഹത്തിന്‍റെ പിന്നില്‍ നിന്ന്‌ ജമാഅത്ത്‌ വിട്ടു പിരിഞ്ഞുപോയി. അതറിഞ്ഞപ്പോള്‍ മുആദ്‌(റ) അദ്ദേഹത്തെ വിമര്‍ശിച്ചു. ഈ വിവരം നബി(സ)ക്ക്‌ കിട്ടി. അപ്പോള്‍ തിരുമേനി(സ) മൂന്ന്‌ പ്രാവശ്യം മുആദിനെക്കുറിച്ച്‌ കുഴപ്പക്കാരന്‍ , കുഴപ്പക്കാരന്‍ , കുഴപ്പക്കാരന്‍ എന്നു പറഞ്ഞു. എന്നിട്ട്‌ ദൈര്‍ഘ്യം കുറഞ്ഞ മധ്യനിലയിലുള്ള സൂറത്തുകള്‍ ഓതുവാന്‍ മുആദ്‌(റ)നോട്‌ തിരുമേനി(സ) കല്‍പിച്ചു. (ബുഖാരി. 1. 11. 669)
  68. അബൂമസ്‌ഉദ്‌(റ) നിവേദനം: അല്ലാഹുവിന്‍റെ ദൂതരേ! അല്ലാഹു സത്യം! ഇന്ന ഇമാം സൂഭി നമസ്കാരം അമിതമായി നീട്ടിക്കൊണ്ട്‌ പോകുന്നത്‌ കാരണം ഞാന്‍ ജമാഅത്ത്‌ നമസ്കാരത്തിന്‌ പള്ളിയിലേക്ക്‌ പോകാറില്ല. ഒരൊറ്റ ഉപദേശഘട്ടത്തിലെങ്കിലും അന്നത്തേക്കാള്‍ തിരുമേനി(സ) കുപിതനായത്‌ ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല. അവസാനം തിരുമേനി(സ) അരുളി: നിങ്ങളില്‍ ചിലര്‍ മനുഷ്യരെ വെറുപ്പിച്ചു കളയുകയാണ്‌. അതുകൊണ്ട്‌ നിങ്ങളാരെങ്കിലും മനുഷ്യര്‍ക്ക്‌ ഇമാമായിക്കൊണ്ട്‌ നമസ്കരിക്കുന്ന പക്ഷം അവര്‍ ആ നമസ്കാരം ലഘൂകരിക്കട്ടെ. കാരണം നിങ്ങളുടെ പിന്നില്‍ നമസ്കരിക്കുന്നവരില്‍ ശരീരശേഷി കുറഞ്ഞവരും, വ്റ്‍ദ്ധന്‍മാരും ജോലിത്തിരക്കുള്ളവരുമായിരിക്കും. (ബുഖാരി. 1. 11. 670)
  69. അബൂഹുറൈറ(റ) നിവേദനം: നിങ്ങളില്‍ ചിലര്‍ മനുഷ്യരെ വെറുപ്പിച്ചു കളയുകയാണ്‌. അതുകൊണ്ട്‌ നിങ്ങളാരെങ്കിലും മനുഷ്യര്‍ക്ക്‌ ഇമാമായിക്കൊണ്ട്‌ നമസ്കരിക്കുന്ന പക്ഷം അവര്‍ ആ നമസ്കാരം ലഘൂകരിക്കട്ടെ. കാരണം നിങ്ങളുടെ പിന്നില്‍ നമസ്കരിക്കുന്നവരില്‍ ശരീരശേഷി കുറഞ്ഞവരും, വ്റ്‍ദ്ധന്‍മാരും ജോലിത്തിരക്കുള്ളവരുമായിരിക്കും. (ബുഖാരി. 1. 11. 671)
  70. അബൂഖത്താദ(റ) നിവേദനം: തിരുമേനി(സ) അരുളി: നമസ്കാരം ദീര്‍ഘിപ്പിക്കല്‍ ഉദ്ദേശിച്ചുകൊണ്ട്‌ ചിലപ്പോള്‍ ഞാന്‍ നമസ്കാരത്തില്‍ പ്രവേശിക്കും. അന്നേരം ശിശുക്കളുടെ കരച്ചില്‍ ഞാന്‍ കേള്‍ക്കും. അപ്പോള്‍ ആ കുട്ടികളുടെ മാതാക്കള്‍ക്ക്‌ വിഷമം നേരിടാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്‍റെ നമസ്കാരം ലഘൂകരിക്കും. (ബുഖാരി. 1. 11. 675)
  71. അനസ്‌(റ) നിവേദനം: നമസ്കാരം ലഘൂകരിക്കുകയും അതോടൊപ്പം പൂര്‍ത്തിയാക്കുകയും ചെയ്യുന്ന നബി(സ)യെക്കാള്‍ ഉത്തമനായ മറ്റൊരു ഇമാമിന്‍റെ പിന്നില്‍ നിന്നു ഞാന്‍ തീരെ നമസ്കരിച്ചിട്ടില്ല. അവിടുന്ന്‌ ശിശുക്കളുടെ കരച്ചില്‍ കേള്‍ക്കും. അപ്പോള്‍ മാതാവിന്‌ കുഴപ്പം ഉണ്ടാകുമെന്ന്‌ ഭയന്ന്‌ അവിടുന്ന്‌ നമസ്കാരത്തെ ലഘൂകരിക്കും. (ബുഖാരി. 1. 11. 676)
  72. അനസ്‌(റ) നിവേദനം: തിരുമേനി(സ) അരുളുന്നു: നമസ്കാരം ദീര്‍ഘിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടു ഞാന്‍ നമസ്കാരത്തില്‍ പ്രവേശിക്കും. അപ്പോള്‍ കുട്ടികളുടെ കരച്ചില്‍ ഞാന്‍ കേള്‍ക്കും. കുട്ടികരയുമ്പോള്‍ മാതാവിന്‌ ഉണ്ടാകുന്ന സ്നേഹദുഃഖം ഞാന്‍ ശരിക്കും മനസ്സിലാക്കിയതിനാല്‍ എന്‍റെ നമസ്കാരം ഞാന്‍ ചുരുക്കും. (ബുഖാരി. 1. 11. 677, 678)
  73. ജാബിര്‍ (റ) നിവേദനം: മുആദ്‌(റ) നബി(സ) യോടൊപ്പം നമസ്കരിച്ച്‌ അനന്തരം തന്‍റെ ജനങ്ങളുടെ അടുത്തുപോയി അവര്‍ക്ക്‌ ഇമാമായി നമസ്കരിക്കാറുണ്ട്‌. (ബുഖാരി. 1. 11. 679)
  74. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ രണ്ടു റക്ക്‌അത്തു നമസ്കരിച്ചു സലാം വീട്ടി. അപ്പോള്‍ ദുല്‍യദൈനി എന്നു വിളിക്കപ്പെടുന്നവന്‍ പറഞ്ഞു. അല്ലാഹുവിന്‍റെ ദൂതരേ! നമസ്കാരം ചുരുക്കിയോ അതല്ല താങ്കള്‍ മറന്നുവോ? നബി(സ) ചോദിച്ചു: ദുല്‍യദൈനി പറഞ്ഞത്‌ ശരിയാണോ? അതെയെന്ന്‌ ജനങ്ങള്‍ മറുപടി പറഞ്ഞു. ഉടനെ തിരുമേനി(സ) എഴുന്നേറ്റ്‌ നിന്ന്‌ രണ്ടു റക്ക്‌അത്തു നമസ്കരിച്ചു. ശേഷം സലാം വീട്ടി. ശേഷം തക്ബീര്‍ ചൊല്ലികൊണ്ട്‌ രണ്ടു സുജൂദ്‌ ചെയ്തു. ആദ്യത്തെ സുജൂദ്‌ പോലെ അല്ലെങ്കില്‍ അല്‍പം ദീര്‍ഘിപ്പിച്ചത്‌. (ബുഖാരി. 1. 11. 682)
  75. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ ളുഹ്ര്‍ രണ്ടു റക്ക്‌അത്തു നമസ്കരിച്ചു. അപ്പോള്‍ രണ്ടു റക്ക്‌അത്താണ്‌ നമസ്കരിച്ചതെന്ന്‌ പറയപ്പെട്ടു. ഉടനെ തിരുമേനി(സ) എഴുന്നേറ്റ്‌ നിന്ന്‌ രണ്ടു റക്ക്‌അത്തു നമസ്കരിച്ചു. ശേഷം സലാം വീട്ടി. ശേഷം തക്ബീര്‍ ചൊല്ലികൊണ്ട്‌ രണ്ടു സുജൂദ്‌ ചെയ്തു. ആദ്യത്തെ സുജൂദ്‌ പോലെ അല്ലെങ്കില്‍ അല്‍പം ദീര്‍ഘിപ്പിച്ചത്‌. (ബുഖാരി. 1. 11. 683)
  76. നുഅ്മാന്‍ (റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ നിങ്ങളുടെ വരികള്‍ ശരിയാക്കുക. അങ്ങനെ നിങ്ങള്‍ ചെയ്തില്ലെങ്കില്‍ നിങ്ങളുടെ ഹൃദയങ്ങള്‍ക്കിടയിലും അല്ലാഹു ഭിന്നിപ്പുണ്ടാക്കുന്നതാണ്‌. (ബുഖാരി. 1. 11. 685)
  77. അനസ്‌(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ വരികള്‍ നേര്‍ക്കുനേരെ വളവില്ലാതെ നിര്‍ത്തുക. എന്‍റെ പിന്‍ഭാഗത്തുകൂടെ നിങ്ങളെ കാണാന്‍ എനിക്ക്‌ സാധിക്കുന്നുണ്ട്‌. (ബുഖാരി. 1. 11. 686)
  78. അനസ്‌(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ നിങ്ങളുടെ വരികള്‍ നേരെയാക്കുവിന്‍ . അന്യോന്യം ചേര്‍ന്നു നില്‍ക്കുകയും ചെയ്യുവിന്‍ . ഞാന്‍ നിങ്ങളെ പിന്നിലൂടെ ദര്‍ശിക്കുന്നുണ്ട്‌. (ബുഖാരി. 1. 11. 687)
  79. അബൂഹുറൈറ(റ) നിവേദനം: ഇമാമ്‌ നിശ്ചയിക്കപ്പെട്ടത്‌ അദ്ദേഹത്തെ പിന്‍തുടരപ്പെടാനാണ്‌. അതുകൊണ്ട്‌ നിങ്ങള്‍ അദ്ദേഹത്തിന്‌ എതിരാവരുത്‌. അദ്ദേഹം റുകൂഅ്‌ ചെയ്താല്‍ നിങ്ങള്‍ റുകൂഅ്‌ ചെയ്യുവിന്‍ . സമിഹല്ലാഹു. എന്നു പറഞ്ഞാല്‍ റബ്ബനാലകല്‍ഹംദു പറയുവിന്‍ . അദ്ദേഹം സുജൂദ്‌ ചെയ്താല്‍ നിങ്ങളും സുജൂദ്‌ ചെയ്യുക. ഇരുന്നു നമസ്കരിച്ചാല്‍ നിങ്ങളും ഇരുന്നു നമസ്കരിക്കുക. നമസ്കാരത്തില്‍ വരികള്‍ നിങ്ങള്‍ വളവില്ലാതെ നേരെയാക്കുക. നിശ്ചയം വരികള്‍ നേരെയാക്കല്‍ നമസ്കാരം പൂര്‍ത്തിയാക്കുന്നതില്‍ പെട്ടതാണ്‌. (ബുഖാരി. 1. 11. 689)
  80. അനസ്‌(റ) നിവേദനം: അദ്ദേഹം മദീനയില്‍ വന്നപ്പോള്‍ അദ്ദേഹത്തോട്‌ ചോദിക്കപ്പെട്ടു. നബി(സ)യുടെ കാലത്ത്‌ താങ്കള്‍ ഗ്രഹിച്ച ഏതൊരു സംഗതിയാണ്‌ ഞങ്ങള്‍ വീഴ്ചവരുത്തിയതായി താങ്കള്‍ കാണുന്നത്‌? അനസ്‌(റ) പറഞ്ഞു: നിങ്ങള്‍ വരികള്‍ നേരെയാക്കാത്തത്‌. (ബുഖാരി. 1. 11. 690)
  81. അനസ്‌(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ വരികള്‍ നേരെയാക്കുക. നിശ്ചയം ഞാന്‍ നിങ്ങളെ പിന്നിലൂടെ ദര്‍ശിക്കുന്നുണ്ട്‌. അങ്ങനെ ഞങ്ങളില്‍ പെട്ട ഒരുവന്‍ തന്‍റെ സ്നേഹിതന്‍റെ ചുമലിനോട്‌ തന്‍റെ ചുമലും കാല്‍പാദത്തോട്‌ കാല്‍പാദവും ചേര്‍ത്തി വെക്കാറുണ്ട്‌. (ബുഖാരി. 1. 11. 692)
  82. ആയിശ(റ) നിവേദനം: തിരുമേനി(സ) രാത്രി അവരുടെ മുറിയില്‍ വെച്ചാണ്‌ നമസ്കരിക്കാറുണ്ടായിരുന്നത്‌. ആ മുറിയുടെ ചുമരാവട്ടെ ഉയരം കുറഞ്ഞതായിരുന്നു. അന്നേരം ജനങ്ങള്‍ നബി(സ)യെ കണ്ടു. അപ്പോള്‍ തിരുമേനി(സ)യെ തുടര്‍ന്ന്‌ കൊണ്ട്‌ അവരും നമസ്കരിക്കാന്‍ തുടങ്ങി. അങ്ങനെ പ്രഭാതമായി. അപ്പോള്‍ അവരന്യോന്യം അതിനെക്കുറിച്ച്‌ സംസാരിച്ചു. തിരുമേനി(സ) രണ്ടാമത്തെ രാത്രിയും നമ്കരിക്കാന്‍ നിന്നു. അന്നേരവു കുറച്ചാളുകള്‍ തിരുമേനി(സ)യെ തുര്‍ന്നു നമസ്കരിക്കാന്‍ നിന്നു. അങ്ങിനെ രണ്ടോ മൂന്നോ രാ്രി അവരപരകാരം ചെയ്തു. പിന്നത്തെ ദിവസം വന്നപ്പോള്‍ തിരുമേനി(സ) മുറിയിലടങ്ങിയിരുന്നു. പുറത്തേക്ക്‌ വന്നില്ല. പ്രഭാതമായപ്പോള്‍ ജനങ്ങള്‍ അതിനെക്കുറിച്ച്‌ സംസാരിച്ചു. അപ്പോള്‍ തിരുമേനി(സ) അരുളി: രാത്രി നമസ്കാരം നിങ്ങള്‍ക്ക്‌ നിര്‍ബന്ധമാക്കപ്പെടുമെന്ന്‌ (അപ്രകാരം തെറ്റിദ്ധരിക്കപ്പെടുമെന്ന്‌) ഞാന്‍ ഭയപ്പെട്ടു. (ബുഖാരി. 1. 11. 696)
  83. ആയിശ(റ) നിവേദനം: തിരുമേനി(സ)ക്ക്‌ ഒരു പായയുണ്ടായിരുന്നു. പകലില്‍ അത്‌ താഴെ വിരിക്കും. രാത്രി അത്‌ കൊണ്ട്‌ ഒരു മറയുണ്ടാക്കും. ഒരിക്കല്‍ കുറെ ജനങ്ങള്‍ വരികയും തിരുമേനി(സ)യുടെ പിന്നില്‍ നിന്ന്‌ തുടര്‍ന്ന്‌ നമസ്കരിക്കുകയും ചെയ്തു. (ബുഖാരി. 1. 11. 697)
  84. സൈദ്ബ്നുസാബിത്ത്‌(റ) നിവേദനം: തിരുമേനി(സ) പായകൊണ്ട്‌ ഒരു മുറിയുണ്ടാക്കി. അങ്ങനെ റമളാനില്‍ കുറെ രാത്രി അതില്‍ വെച്ച്‌ നമസ്കരിച്ചു. തിരുമേനി(സ) പിന്‍തുടര്‍ന്ന്‌ അവിടുത്തെ അനുചരന്‍മാരില്‍ കുറെ പേര്‍ നമസ്കരിച്ചു. പിന്നീട്‌ നബി(സ) മുറിയിലിരുന്നു. ശേഷം വന്നിട്ട്‌ അവരോട്‌ പറഞ്ഞു. നിങ്ങള്‍ പ്രവര്‍ത്തിച്ചത്‌ ഞാന്‍ കണ്ടു കഴിഞ്ഞു. ജനങ്ങളേ!നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ വെച്ച്‌ നമസ്കരിച്ചുകൊള്ളുവിന്‍ . നിശ്ചയം നമസ്കാരങ്ങളില്‍ നിര്‍ബന്ധ നമസ്കാരങ്ങള്‍ ഒഴികെ മറ്റുള്ളവ ഒരു മനുഷ്യന്‍ വീട്ടില്‍വെച്ച്‌ നമസ്കരിക്കുന്നതാണ്‌ ഏറ്റവും ഉത്തമം. (ബുഖാരി. 1. 11. 698)
  85. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിശ്ചയം ഇമാമ്‌ നിശ്ചയിക്കപ്പെടുന്നത്‌ അനുധാവനം ചെയ്യപ്പെടുവാനാണ്‌. അതിനാല്‍ അദ്ദേഹം തക്ബീര്‍ ചൊല്ലിയാല്‍ നിങ്ങളും തക്ബീര്‍ ചൊല്ലുക. അദ്ദേഹം റുകൂഅ്‌ ചെയ്താല്‍ നിങ്ങളും റുകൂഅ്‌ ചെയ്യുക. സമിഹല്ലാഹു. എന്നു പറഞ്ഞാല്‍ നിങ്ങള്‍ റബ്ബനാലകല്‍ഹംദ്‌ എന്ന്‌ ചൊല്ലുക. സാംഷ്ടാംഗം ചെയ്താല്‍ നിങ്ങളും സാഷ്ടാംഗം ചെയ്യുക. (ബുഖാരി. 1. 12. 701)
  86. സാലിം(റ) തന്‍റെ പിതാവില്‍ നിന്ന്‌ (ഇബ്നുഉമര്‍) ഉദ്ധരിക്കുന്നു. തിരുമേനി(സ) നമസ്കാരം ആരംഭിക്കുമ്പോഴും റുകൂഇലേക്ക്‌ പോകാന്‍ തക്ബീര്‍ ചൊല്ലുമ്പോഴും റുകൂഇല്‍ നിന്ന്‌ തല ഉയര്‍ത്തുമ്പോഴുമെല്ലാം തന്‍റെ രണ്ടു കൈകളെ ചുമലിന്‍റെ നേരെ ഉയര്‍ത്തിയിരുന്നു. റുകൂഇല്‍ നിന്ന്‌ തല ഉയര്‍ത്തുമ്പോള്‍ സമിഹല്ലാഹു ലിമന്‍ ഹമിദ: റബ്ബനാ വലക്കല്‍ ഹംദ്‌ എന്നുചൊല്ലുകയും ചെയ്യും. എന്നാല്‍ സുജൂദില്‍ നിന്ന്‌ ഉയരുമ്പോള്‍ കൈകള്‍ ഉയര്‍ത്താറില്ല. (ബുഖാരി. 1. 12. 702)
  87. അബൂഖിലാബ:(റ) നിവേദനം: മാലിക്ബ്നുഹുവൈരിസ്‌(റ) തക്ബീറിന്‍റെ സന്ദര്‍ഭത്തിലും റുകൂഇന്ന്‌ ഉദ്ദേശിക്കുമ്പോഴും റുകൂഇല്‍ നിന്ന്‌ തല ഉയര്‍ത്തുന്ന സന്ദര്‍ഭത്തിലും തന്‍റെ ഇരുകൈകളും ഉയര്‍ത്താറുണ്ട്‌. ശേഷം തിരുമേനി(സ) ഇപ്രകാരം ചെയ്യാറുണ്ടെന്ന്‌ അദ്ദേഹം പ്രസ്താവിക്കും. (ബുഖാരി. 1. 12. 704)
  88. ഇബ്നുഉമര്‍ (റ) നിവേദനം: തിരുമേനി(സ) തക്ബീറിന്‍റെയും റുകൂഇലേക്ക്‌ പോകുമ്പോഴും അതില്‍ നിന്ന്‌ ഉയരുമ്പോഴും തന്‍റെ ചുമലിന്‌ നേരെ ഇരുകൈകളും ഉയര്‍ത്താറുണ്ട്‌. സുജൂദിലേക്ക്‌ പോകുന്ന സന്ദര്‍ഭത്തിലും സൂജൂദില്‍ നിന്ന്‌ എഴുന്നേല്‍ക്കുന്ന സന്ദര്‍ഭത്തിലും അപ്രകാരം ചെയ്യാറില്ല. (ബുഖാരി. 1. 12. 705)
  89. ഇബ്നുഉമര്‍ (റ) നിവേദനം: തിരുമേനി(സ) രണ്ടു റക്‌അത്തില്‍ നിന്ന്‌ എഴുന്നേല്‍ക്കുമ്പോള്‍ കൈകള്‍ ഉയര്‍ത്താറുണ്ട്‌. (ബുഖാരി. 1. 12. 706)
  90. സഹ്ല്‍ (റ) നിവേദനം: വലത്തേകൈ നമസ്കാരത്തില്‍ ഇടത്തേമുഴംകയ്യില്‍ വെക്കല്‍ (തിരുമേനി(സ)യുടെ കാലത്ത്‌) ആളുകളോട്‌ കല്‍പ്പിക്കാറുണ്ടായിരുന്നു. (ബുഖാരി. 1. 12. 707)
  91. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ എന്‍റെ ഖിബ് ല:യെ ദര്‍ശിക്കുന്നില്ലേ? നിങ്ങളുടെ റുകൂഉം ഭയഭക്തിയും എനിക്ക്‌ ഗോപ്യമാക്കുന്നില്ല. ഞാന്‍ എന്‍റെ പിന്നിലൂടെ നിങ്ങളെ ദര്‍ശിക്കുന്നു. (ബുഖാരി. 1. 12. 708)
  92. അനസ്‌(റ) നിവേദനം: തിരുമേനി(സ), അബൂബക്കര്‍ (റ), ഉമര്‍ (റ) ഇവരെല്ലാവരും അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍ എന്ന്‌ ചൊല്ലിക്കൊണ്ടാണ്‌ നമസ്കാരം ആരംഭിച്ചിരുന്നത്‌. (ബുഖാരി. 1. 12. 710)
  93. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) തക്ബീറത്തുല്‍ ഇഹ്‌റാമിന്നും അതിനു ശേഷമുള്ള ഖിറാഅത്തിനും ഇടക്ക്‌ അല്‍പമൊന്ന്‌ മൌനമായി നില്‍ക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരെ! എന്‍റെ മാതാപിതാക്കള്‍ താങ്കള്‍ക്ക്‌ പ്രായശ്ചിത്തമാണ്‌. തക്ബീറിനും ഖിറാഅത്തിനുമിടക്ക്‌ നിശബ്ദനായി നില്‍ക്കുമ്പോള്‍ എന്താണ്‌ താങ്കള്‍ ചൊല്ലിക്കൊണ്ടിരിക്കുക? തിരുമേനി(സ) അരുളി: അല്ലാഹുവേ! എന്‍റെയും എന്‍റെ തെറ്റുകളുടെയും ഇടക്കുള്ള ദൂരം സൂര്യോദയസ്ഥാനത്തിനും സൂര്യാസ്തമനസ്ഥാനത്തിനും ഇടക്കുള്ള ദൂരം പോലെ നീ അകറ്റി വെയ്ക്കേണമേ! അല്ലാഹുവേ! വെള്ള വസ്ത്രത്തെ അഴുക്കില്‍ നിന്ന്‌ ശുദ്ധീകരിച്ചെടുക്കുന്നതുപോലെ എന്നെ പാപങ്ങളില്‍ നിന്ന്‌ നീ ശുദ്ധീകരിച്ചെടുക്കേണമേ! അല്ലാഹുവേ! എന്‍റെ തെറ്റുകളെ വെള്ളം കൊണ്ടും ഐസ്‌ കൊണ്ടും ആലിപ്പഴം കൊണ്ടും നീ കഴുകി ശുദ്ധീകരിച്ചുതരേണമേ!. (ബുഖാരി. 1. 12. 711)
  94. അബൂമഅ്മര്‍ (റ) നിവേദനം: ഖബ്ബാബി(റ)നോട്‌ ഞങ്ങള്‍ ചോദിച്ചു: തിരുമേനി(സ) ളുഹ്ര്‍ , അസര്‍ എന്നീ രണ്ടു നമസ്കാരങ്ങളില്‍ ഖുര്‍ആന്‍ ഓതാറുണ്ടായിരുന്നോ? അതെ എന്ന്‌ അദ്ദേഹം പറഞ്ഞു. അപ്പോള്‍ അദ്ദേഹത്തോട്‌ അവര്‍ ചോദിച്ചു: നിങ്ങള്‍ അത്‌ എങ്ങിനെയാണ്‌ മനസ്സിലാക്കിയിരുന്നത്‌? അദ്ദേഹം പറഞ്ഞു: തിരുമേനി(സ)യുടെ താടി അനങ്ങിയിരുന്നത്‌ കൊണ്ടുതന്നെ. (ബുഖാരി. 1. 12. 713)
  95. ബറാഅ്‌(റ) നിവേദനം: അദ്ദേഹം കളവ്‌ പറയുന്നവനല്ല - അവര്‍ നബി(സ)യുടെ കൂടെ നമസ്കരിക്കുമ്പോള്‍ അവിടുന്നു റുകൂഇല്‍ നിന്ന്‌ എഴുന്നേറ്റാല്‍ അവര്‍ എഴുന്നേല്‍ക്കും. തിരുമേനി(സ) സുജൂദ്‌ ചെയ്യുന്നത്‌ അവര്‍ ദര്‍ശിക്കുന്നത്‌ വരെ (അവര്‍ സൂജൂദ്‌ ചെയ്യുകയില്ല) (ബുഖാരി. 1. 12. 714)
  96. ഇബ്നുഅബ്ബാസ്‌(റ) നിവേദനം: തിരുമേനി(സ)യുടെ കാലത്ത്‌ സൂര്യനു ഗ്രഹണം ബാധിച്ചു. അങ്ങനെ അദ്ദേഹം നമസ്കരിച്ചു. സഹാബിവര്യന്‍മാര്‍ പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ! താങ്കളുടെ സ്ഥാനത്തുനിന്ന്‌ എന്തോ എത്തിപ്പിടിക്കുവാന്‍ താങ്കള്‍ ശ്രമിക്കുന്നതുപോലെ ഞങ്ങള്‍ താങ്കളെ ദര്‍ശിച്ചുവല്ലോ? ശേഷം പിന്നിലേക്ക്‌ മാറുകയും ചെയ്തു. തിരുമേനി(സ) അരുളി: സ്വര്‍ഗ്ഗം എനിക്ക്‌ ദര്‍ശിപ്പിക്കപ്പെട്ടു. അപ്പോള്‍ അതില്‍ നിന്ന്‌ ഒരു മുന്തിരിക്കുല പറിക്കുവാന്‍ ഞാന്‍ ശ്രമിച്ചു. ഞാനത്‌ പറിച്ചെടുത്തിരുന്നുവെങ്കില്‍ അന്ത്യദിനം വരെ നിങ്ങള്‍ക്ക്‌ ഭക്ഷിക്കുവാന്‍ അത്‌ മതിയാകുമായിരുന്നു. (ബുഖാരി. 1. 12. 715)
  97. അനസ്‌(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) ഞങ്ങളേയുമായി നമസ്കരിച്ചു. അനന്തരം മിമ്പറില്‍ കയറി അവിടുന്നു പള്ളിയുടെ ഖിബ് ല: യുടെ നേരെ ചൂണ്ടിക്കൊണ്ട്‌ പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്ക്‌ നമസ്കാരത്തിന്‌ നേത്റ്‍ത്വം നല്‍കിക്കൊണ്ട്‌ നമസ്കരിച്ച ഈ സന്ദര്‍ഭത്തില്‍ നരകവും സ്വര്‍ഗ്ഗവും ഖിബ് ല: യുടെ ചുമരില്‍ രൂപപ്പെട്ട നിലക്ക്‌ എനിക്ക്‌ ദര്‍ശിപ്പിക്കപ്പെട്ടു. ഇതുപോലെ ഒരു നല്ലതും ചീത്തയുമായ കാഴ്ച ഞാന്‍ ദര്‍ശിച്ചിട്ടില്ല. (ബുഖാരി. 1. 12. 716)
  98. അനസ്‌(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) ചോദിച്ചു: നമസ്കാരത്തില്‍ തങ്ങളുടെ കണ്ണുകള്‍ ആാശത്തേക്ക്‌ ഉയര്‍ത്തുന്നവര‍ക്ക്‌ എന്തുപറ്റി? എന്നിട്ട്‌ അക്കാര്യത്തില്‍ തിരുമേനി(സ) വളരെ ഗൌരവപൂര്‍വ്വം താക്കീു ചെയ്തു. അവിടുന്നു അരുളി: അവര്‍ അതില്‍ നിന്ന്‌ വിരമിക്കട്ടെ. അല്ലാത്തപക്ഷം അവരുടെ കണ്ണുകള്‍ റാഞ്ചിക്കൊണ്ട്‌ പോയിക്കളയുമെന്ന്‌ അവര്‍ ഭയപ്പെടണം. (ബുഖാരി. 1. 12. 717)
  99. ആയിശ(റ) നിവേദനം: നമസ്കാരത്തില്‍ തിരിഞ്ഞുനോക്കുന്നതിനെ സംബന്ധിച്ച്‌ ഞാന്‍ തിരുമേനി(സ) യോട്‌ ചോദിച്ചു. അപ്പോള്‍ തിരുമേനി(സ) അരുളി: മനുഷ്യന്‍റെ നമസ്കാരത്തില്‍ നിന്ന്‌ പിശാച്‌ തട്ടിയെടുത്ത്കൊണ്ട്‌ പോകുന്ന ഒരംശമാണത്‌. (ബുഖാരി. 1. 12. 718)
  100. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) പള്ളിയില്‍ പ്രവേശിച്ചു. അനന്തരം ഒരു മനുഷ്യന്‍ പള്ളിയില്‍ കടന്നു നമസ്കരിക്കുവാന്‍ തുടങ്ങി. നമസ്കാരശേഷം അദ്ദേഹം നബി(സ)ക്ക്‌ സലാം ചൊല്ലി. നബി(സ) സലാമിന്‌ മറുപടി നല്‍കിയിട്ടു പറഞ്ഞു. നീ പോയി വീണ്ടും നമസ്കരിക്കുക. കാരണം നീ നമസ്കരിച്ചിട്ടില്ല. ഉടനെ അദ്ദേഹം തിരിച്ചുപോയി മുമ്പ്‌ നമസ്കരിച്ചപോലെതന്നെ വീണ്ടും നമസ്കരിച്ചു. എന്നിട്ട്‌ തിരുമേനി(സ)യുടെ അടുത്തുവന്ന്‌ തിരുമേനി(സ)ക്ക്‌ സലാം പറഞ്ഞു. നബി(സ) അരുളി: നീ പോയി വീണ്ടും നമസ്കരിക്കുക. നീ നമസ്കരിച്ചിട്ടില്ല. അങ്ങനെ മൂന്നു പ്രാവശ്യം അത്‌ സംഭവിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. സത്യവുമായി താങ്കളെ നിയോഗിച്ചവന്‍ തന്നെയാണ്‌ സത്യം. ഇപ്രകാരമല്ലാതെ എനിക്ക്‌ നമസ്കരിക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ട്‌ താങ്കള്‍ എന്നെ പഠിപ്പിക്കുക. അന്നേരം തിരുമേനി(സ) അരുളി: നീ നമസ്കരിക്കുവാന്‍ നിന്നാല്‍ ആദ്യമായി തക്ബീര്‍ ചൊല്ലുക. പിന്നീട്‌ ഖുര്‍ആനില്‍ നിനക്ക്‌ സൌകര്യപ്പെടുന്ന ഭാഗം ഓതുക. പിന്നെ റുകൂഇലായിരിക്കുമ്പോള്‍ നല്ലവണ്ണം അനക്കങ്ങളടങ്ങും വരേക്കും റുകൂഇല്‍തന്നെ നില്‍ക്കുക. പിന്നീട്‌ റുകൂഇല്‍ നിന്ന്‌ നിന്‍റെ തല ഉയര്‍ത്തി ശരിക്കും നിവര്‍ന്ന്‌ നില്‍ക്കുക. പിന്നീട്‌ നീ സൂജുദ്‌ ചെയ്യുകയും അതില്‍ അടങ്ങിയിരിക്കുകയും ചെയ്യുക. ഇത്‌ നിന്‍റെ നമസ്കാരത്തില്‍ മുഴുവന്‍ പ്രവര്‍ത്തിക്കുക. (ബുഖാരി. 1. 12. 724)
  101. അബൂഖത്താദ(റ) നിവേദനം: തിരുമേനി(സ) ളുഹ്‌റിന്‍റെ ആദ്യത്തെ രണ്ടു റക്ക്‌അത്തുകളില്‍ ഫാതിഹായും രണ്ടു സൂറത്തുകളും ഓതാറുണ്ട്‌. ഒന്നാമത്തെ റക്ക്‌അത്തില്‍ കുറെ അധികം ഓതും. രണ്ടാമത്തേതില്‍ അല്‍പം ചുരുക്കും. ചില അവസരങ്ങളില്‍ തിരുമേനി(സ) ഓതുന്ന ആയത്തുകളില്‍ ചിലതു പിന്നിലുള്ളവരെ കേള്‍പ്പിക്കും. അസര്‍ നമസ്ക്കാരത്തിലും തിരുമേനി(സ) ഫാത്തിഹായും രണ്ടു സൂറത്തും ഓതാറുണ്ട്‌. അതില്‍ ആദ്യത്തെ റക്ക്‌അത്തില്‍ കുറേ കൂടുതല്‍ ഓതും. രാമത്തെതില്‍ അല്‍പം കുറച്ചും. അപ്രകാരം തന്നെ സുബ്ഹി നമസ്കാരത്തിലെ ആദ്യത്തെ റക്ക്‌അത്തില്‍ കൂടുതല്‍ ഓതുകയും രണ്ടാമത്തേതില്‍ കുറച്ച്‌ ചുരുക്കുകയും ചെയ്യും. (ബുഖാരി. 1. 12. 726)
  102. ഇബ്നുഅബ്ബാസ്‌(റ) നിവേദനം: അദ്ദേഹം വല്‍മുര്‍സലാത്തിഉര്‍ഫന്‍ എന്ന സൂറത്ത്‌ ഓതുന്നത്‌ ഉമ്മുല്‍ഫള്‍ല്‌ കേട്ടു. അപ്പോള്‍ അവര്‍ പറഞ്ഞു: എന്‍റെ പ്രിയപ്പെട്ട മകനെ! നീ ഈ സൂറത്തു ഓതുകമൂലം ഒരു സംഭവം എന്നെ ഓര്‍മ്മപ്പെടുത്തി. തിരുമേനി(സ) മഗ്‌രിബ്‌ നമസ്ക്കാരത്തില്‍ അവസാനമായി ഓതുന്നതായി ഞാന്‍ കേട്ട സൂറത്താണിത്‌. (ബുഖാരി. 1. 12. 730)
  103. മര്‍വാനുബ്നുഹക്കം:(റ) നിവേദനം ചെയ്യുന്നു. സൈദ്ബ്നുസാബിത്ത്‌:(റ) എന്നോട്‌ പറഞ്ഞു: നിങ്ങള്‍ക്ക്‌ എന്തു സംഭവിച്ചു? മഗ്‌രിബ്‌ നമസ്കാരത്തില്‍ ചെറിയ സൂറത്തുകള്‍ മാത്രമാണല്ലോ നിങ്ങള്‍ ഓതുന്നത്‌. തിരുമേനി(സ) മഗ്‌രിബ്‌ നമസ്കാരത്തില്‍ അതി ദീര്‍ഘങ്ങളായ രണ്ടദ്ധ്യായങ്ങളില്‍പ്പെട്ട അദ്ധ്യായം ഓതുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. (ബുഖാരി. 1. 12. 731)
  104. ജുബൈര്‍ (റ) നിവേദനം: തിരുമേനി(സ) മഗ്‌രിബ്‌ നമസ്കാരത്തില്‍ വത്തൂരി എന്ന സൂറത്തു ഓതുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. (ബുഖാരി. 1. 12. 732)
  105. അബൂറാഫിഅ്‌(റ) നിവേദനം: ഒരിക്കല്‍ അബൂഹുറൈറ(റ)യുടെ കൂടെ ഞാന്‍ ഇശാമനസ്കരിച്ചു. അദ്ദേഹം ഇദസ്സമാഉന്‍ശഖത്തു എന്ന സൂറത്തു ഓതുകയും (ഓത്തിന്‍റെ) സുജൂദ്‌ ചെയ്യുകയും ചെയ്തു. ഇതിനെക്കുറിച്ച്‌ ഞാന്‍ അദ്ദേഹത്തോട്‌ ചോദിച്ചു. അപ്പോള്‍ അബൂഹുറൈറ(റ) പറഞ്ഞു: നബി(സ)യുടെ പിന്നില്‍ നിന്ന്‌ ഞാന്‍ സുജൂദ്‌ ചെയ്തിട്ടുണ്ട്‌. ഞാന്‍ മരിച്ച്‌ അദ്ദേഹത്തെ കണ്ടുമുട്ടുന്നതുവരെ ആ സൂറത്തു ഓതുമ്പോഴെല്ലാം ഞാന്‍ സുജൂദ്‌ ചെയ്യും. (ബുഖാരി. 1. 12. 733)
  106. ബര്‍റാത്ത്‌(റ) നിവേദനം: തിരുമേനി(സ) ഒരു യാത്രയില്‍ ഇശാ നമസ്കരിച്ചപ്പോള്‍ ഒരു റക്കഅത്തില്‍ വത്തീനിവസ്സൈത്തൂന്‍ എന്ന സുറത്താണോതിയത്‌. (ബുഖാരി. 1. 12. 734)
  107. ബറാഅ്‌(റ) നിവേദനം: തിരുമേനി(സ) ഇശാനമസ്കാരത്തില്‍ വത്തീനിവസ്സൈത്തൂന്‍ ഓതി. തിരുമേനി(സ)യെക്കാള്‍ നന്നായിട്ടു അല്ലെങ്കില്‍ സ്വരമാധുര്യത്തോടെ ഒരാളും ഓതുന്നത്‌ ഞാന്‍കേട്ടിട്ടില്ല. (ബുഖാരി. 1. 12. 736)
  108. അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം പറയുന്നു: എല്ലാ നമസ്കാരത്തിലും ഖുര്‍ആന്‍ ഓതേണ്ടതാണ്‌. പക്ഷെ തിരുമേനി(സ) ഏതെല്ലാം നമസ്കാരങ്ങളില്‍ തന്‍റെ ഓത്തു ഞങ്ങളെ കേള്‍പ്പിച്ചിരുന്നോ അതെല്ലാം ഞങ്ങള്‍ നിങ്ങളെ കേള്‍പ്പിക്കും. ഞങ്ങളെ കേള്‍പ്പിക്കാതെ തിരുമേനി(സ) രഹസ്യമാക്കി ഓതിയത്‌ നിങ്ങളെ കേള്‍പ്പിക്കാതെ ഞങ്ങളും രഹസ്യമാക്കി ഓതും. നീ നമസ്കാരത്തില്‍ ഫാത്തിഹ മാത്രമാണ്‌ ഓതിയതെങ്കില്‍ നിനക്കതുമതി. അതില്‍കൂടുതല്‍ ഓതുകയാണെങ്കിലോ അത്‌ നിനക്കുത്തമവുമാണ്‌. (ബുഖാരി. 1. 12. 739)
  109. ഇബ്നുഅബ്ബാസ്‌(റ) നിവേദനം: തിരുമേനി(സ) യോട്‌ (ഉച്ചത്തില്‍ ) പാരായണം ചെയ്യാന്‍ അല്ലാഹു നിര്‍ദ്ദേശിച്ചതില്‍ തിരുമേനി(സ) ഉച്ചത്തില്‍ ഓതി. തിരുമേനി(സ) യോടും മൌനം ദീക്ഷിക്കുവാന്‍ അല്ലാഹു നിര്‍ദ്ദേശിച്ചതില്‍ മൌനം ദീക്ഷിച്ചു. (നിന്‍റെ രക്ഷിതാവ്‌ ഒട്ടും മറക്കുന്നവനല്ല തന്നെ) അല്ലാഹു അവന്‍റെ ദൂതനെ സംബന്ധിച്ച്‌ അവതരിപ്പിച്ചു. (നിശ്ചയം ദൈവദൂതനില്‍ നിങ്ങള്‍ക്ക്‌ ഉത്തമ മാത്യകയുണ്ട്‌). (ബുഖാരി. 1. 12. 741)
  110. അബൂവാഇല്‍ (റ) പറയുന്നു: ഒരാള്‍ ഇബ്നുമസ്‌ഊദിന്‍റെ അടുത്തുവന്നു ഇപ്രകാരം പറഞ്ഞു: സുറത്തു ഖാഫ മുതല്‍ അവസാന സൂറത്തു വരെ (മുഫസ്വല്‍ ) ഒറ്റ റക്ക്‌അത്തില്‍ ഇന്നു രാത്രി ഞാന്‍ ഓതുകയുണ്ടായി. അപ്പോള്‍ ഇബ്നുമസ്‌ഈദ്‌(റ) പറഞ്ഞു: കവിത ചൊല്ലുന്നതുപോലെ നീ ധ്റ്‍തി കാണിക്കുകയോ? തിരുമേനി(സ) ഓതാറുണ്ടായിരുന്ന സൂറത്തുകള്‍ എനിക്കറിയാം. എന്നിട്ട്‌ മുഫസ്വലിലെ ഇരുപതു സൂറത്തുകള്‍ അദ്ദേഹം ഉണര്‍ത്തി. ഓരോ റക്ക്‌അത്തിലും രണ്ടു സൂറത്തുകള്‍ വീതം. (ബുഖാരി. 1. 12. 742)
  111. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഇമാം ആമീന്‍ ചൊല്ലാന്‍ ഉദ്ദേശിച്ചാല്‍ നിങ്ങളും ആമീന്‍ ചൊല്ലുക. വല്ലവനും മലക്കുകളോടൊപ്പം ആമീന്‍ ചൊല്ലിയിട്ടുണ്ടെങ്കില്‍ അവന്‍റെ മുന്‍പാപങ്ങളില്‍ നിന്ന്‌ അല്ലാഹു പൊറുത്തു കൊടുക്കും. ഇബ്നുശിഹാബ്‌(റ) പറയുന്നു. തിരുമേനി(സ) ആമീന്‍ എന്നു പറയാറുണ്ട്‌. (ബുഖാരി. 1. 12. 747)
  112. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളിലൊരാള്‍ ആമീന്‍ ചൊല്ലി. അതനുസരിച്ച്‌ ആകാശത്തുവെച്ച്‌ മലക്കുകള്‍ ആമീന്‍ ചൊല്ലി. എന്നിട്ട്‌ അതു രണ്ടും ഒരേ സമയത്തു യോജിച്ചുവന്നു. എങ്കില്‍ അവന്‍റെ ചെറിയ പാപങ്ങളില്‍ നിന്ന്‌ അല്ലാഹു അവന്‌ പൊറുത്തുകൊടുക്കും. (ബുഖാരി. 1. 12. 748)
  113. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഇമാമ്‌ വലള്ളാലീന്‍ എന്ന്‌ പറഞ്ഞാല്‍ നിങ്ങള്‍ ആമീന്‍ എ്നു ചൊല്ലുവിന്‍ . കാരണം വല്ലവന്‍റെയും വചനവും മലക്കിന്‍െ വചനവും യോജിച്ചാല്‍ അവന്‍റെ പാപങ്ങളില്‍ നിന്ന്‌ പൊറുത്ുകൊടുക്കും. (ബുഖാരി. 1. 12. 749)
  114. അബൂബക്കറത്ത്‌(റ) നിവേദനം: അദ്ദേഹം തിരുമേനി(സ)യുടെ അടുക്കല്‍ എത്തിച്ചേര്‍ന്നപ്പോള്‍ റുകൂഇലായിരുന്നു. ഉടനെ അദ്ദേഹം റുകുഅ്‌ ചെയ്തു. വരിയിലേക്ക്‌ എത്തിച്ചേരും മുമ്പ്‌ തന്നെ. ഇതിനെക്കുറിച്ച്‌ തിരുമേനി(സ)യെ അദ്ദേഹം ഉണര്‍ത്തിയപ്പോള്‍ ഇസ്ലാമികാനുഷ്ഠാനങ്ങളില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ ആഗ്രഹം വര്‍ദ്ധിപ്പിച്ചു തരട്ടെ പക്ഷെ മേലില്‍ ഇങ്ങിനെ ആവര്‍ത്തിക്കരുത്‌ എന്ന്‌ തിരുമേനി(സ) അരുളി. (ബുഖാരി. 1. 12. 750)
  115. ഇംറാനുബ്നുഹുസൈന്‍ (റ) നിവേദനം: അദ്ദേഹം ബസറയില്‍ വെച്ച്‌ അലി(റ) യോടൊപ്പം നമസ്കരിച്ചു. അദ്ദേഹം (ഇംറാന്‍ ) (റ) പറഞ്ഞു: തിരുമേനി(സ) യോടൊപ്പം ഞങ്ങള്‍ നമസ്കരിച്ചിരുന്ന നമസ്കാരത്തെ ഈ പുരുഷന്‍ ഞങ്ങള്‍ക്ക്‌ ഇപ്പോള്‍ ഓര്‍മ്മപ്പെടുത്തിത്തന്നിരിക്കുന്നു. എന്നിട്ടു ഇംറാന്‍ പറഞ്ഞു. തിരുമേനി(സ) ഉയരുമ്പോഴും താഴുമ്പോഴും എല്ലാം തന്നെ തക്ബീര്‍ ചൊല്ലാറുണ്ടായിരുന്നു. (ബുഖാരി. 1. 12. 751)
  116. അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം ജനങ്ങളെയുമായി ഒരിക്കല്‍ നമസ്ക്കരിച്ചു. താഴുന്ന എല്ലാ സന്ദര്‍ഭത്തിലും ഉയരുന്ന എല്ലാ സന്ദര്‍ഭത്തിലും അദ്ദേഹം തക്ബീര്‍ ചൊല്ലി. നമസ്കാരത്തില്‍ നിന്ന്‌ വിരമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: നബി(സ)യുടെ നമസ്കാരം ഞാനാണ്‌ നിങ്ങള്‍ക്ക്‌ ഏറ്റവും സാദ്യശ്യമായ നിലക്ക്‌ നമസ്കരിച്ചു തന്നിട്ടുള്ളത്‌. (ബുഖാരി. 1. 12. 752)
  117. മുത്വരിഫ്‌(റ) പറയുന്നു: ഞാന്‍ അലി(റ)യുടെ പിന്നില്‍ നമസ്കരിച്ചിട്ടുണ്ട്‌. എന്‍റെ കൂടെ ഇംറാന്‍ (റ) നും ഉണ്ടായിരുന്നു. അലി(റ) സുജൂദ്‌ ചെയ്യുമ്പോള്‍ തക്ബീര്‍ ചൊല്ലും. സുജൂദില്‍ നിന്ന്‌ തന്‍റെ ശിരസ്സ്‌ ഉയര്‍ത്തുന്ന സന്ദര്‍ഭത്തിലും രണ്ടു റക്ക്‌അത്തില്‍ നിന്ന്‌ എഴുന്നേല്‍ക്കുന്ന സന്ദര്‍ഭത്തിലും തക്ബീര്‍ ചൊല്ലും. നമസ്കാരത്തില്‍ നിന്ന്‌ വിരമിച്ചു കഴിഞ്ഞപ്പോള്‍ ഇംറാന്‍ (റ) എന്‍റെ കൈ പിടിച്ചു. എന്നിട്ട്‌ അദ്ദേഹം പറഞ്ഞു. അദ്ദേഹം മുഹമ്മദിന്‍റെ നമസ്കാരം എന്നെ ഓര്‍മ്മപ്പെടുത്തി. അല്ലെങ്കില്‍ മുഹമ്മദിന്‍റെ നമസ്കാരം ഇദ്ദേഹം നിര്‍വ്വഹിച്ചു. (ബുഖാരി. 1. 12. 753)
  118. ഇക്‌രിമ(റ) പറയുന്നു: മഖാമിന്‍റെ അടുത്തുവെച്ച്‌ നമസ്കരിക്കുന്ന ഒരു മനുഷ്യനെ ഞാന്‍ കണ്ടു. ഉയരുന്ന സന്ദര്‍ഭത്തിലും താഴുന്ന സന്ദര്‍ഭത്തിലും എല്ലാം തന്നെ അദ്ദേഹം തക്ബീര്‍ചൊല്ലുന്നുണ്ട്‌. അതുപോലെ എഴുന്നേല്‍ക്കുമ്പോഴും താഴ്ത്തുമ്പോഴും. ഇതിനെക്കുറിച്ച്‌ ഞാന്‍ ഇബ്നുഅബ്ബാസ്‌(റ)നോട്‌ പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: അതാണ്‌ തിരുമേനി(സ)യുടെ നമസ്കാരം. നിന്‍റെ മാതാവിനെ നീ നഷ്ടപ്പെടുത്തി. (ബുഖാരി. 1. 12. 754)
  119. ഇക്‌രിമ:(റ) നിവേദനം: ഞാന്‍ ഒരിക്കല്‍ മക്കയില്‍ വെച്ച്‌ ഒരു കിഴവന്‍റെ പിന്നില്‍ നിന്ന്‌ നമസ്കരിച്ചു. അയാള്‍ 22 പ്രാവശ്യം തക്ബീര്‍ ചൊല്ലി. ഇതിനെ സംബന്ധിച്ച്‌ ഞാന്‍ ഇബ്നുഅബ്ബാസി(റ)നോട്‌ പറഞ്ഞു: നിശ്ചയം അയാള്‍ വിഡ്ഢിയാണ്‌. അപ്പോള്‍ ഇബ്നു അബ്ബാസ്‌(റ) പറഞ്ഞു: നീ നിന്‍റെ മാതാവിനെ നഷ്ടപ്പെടുത്തി. അതു തിരുമേനി(സ)യുടെ സുന്നത്തുതന്നെയാണ്‌. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) നമസ്കരിക്കാന്‍ നിന്നാല്‍ നില്‍ക്കുമ്പോള്‍ തക്ബീര്‍ ചൊല്ലും. പിന്നീട്‌ റുകൂഅ്‌ ചെയ്യുമ്പോഴും. അനന്തരം മുതുക്‌ റുകൂഇല്‍ നിന്നുയരുമ്പോള്‍ (സമി:അല്ലാഹു ലിമന്‍ ഹമിദ:) തന്നെ സ്തുതിച്ചവന്‍റെ സ്തുതി അല്ലാഹു സ്വീകരിക്കട്ടെ എന്നു പറയും. അങ്ങനെ ശരിക്കും നിവര്‍ന്നു കഴിഞ്ഞാല്‍, റബ്ബനാ ലകല്‍ ഹംദ്‌) രക്ഷിതാവേ! നിനക്കാണ്‌ എല്ലാ സ്തുതിയും എന്നു പറയും. ശേഷം കുനിയുമ്പോള്‍ തക്ബീര്‍ ചൊല്ലും. പിന്നീട്‌ സുജൂദില്‍ നിന്നും ഉയരുമ്പോള്‍ തക്ബീര്‍ചൊല്ലും. വീണ്ടും സുജൂദ്‌ ചെയ്യുമ്പോള്‍ തക്ബീര്‍ ചൊല്ലും. തക്ബീര്‍ ചൊല്ലിക്കൊണ്ടുതന്നെ വീണ്ടും ഉയരും. ഇതുപോലെ നമസ്കാരത്തില്‍ നിന്ന്‌ വിരമിക്കുന്നതുവരെ ചെയ്യും. ആദ്യത്തെ ഇരുത്തത്തില്‍ നിന്നു എഴുന്നേല്‍ക്കുമ്പോഴും തക്ബീര്‍ ചൊല്ലും. (ബുഖാരി. 1. 12. 755)
  120. മുസ്വ്ഹബ്ബ്നുസഅ്ദ്‌റ(റ) പറയുന്നു: ഞാനൊരിക്കല്‍ എന്‍റെ പിതാവിന്‍റെ അരികില്‍നിന്നുകൊണ്ട്‌ നമസ്കരിച്ചു. അപ്പോള്‍ എന്‍റെ രണ്ടു കൈപടങ്ങളും ചേര്‍ത്തുപിടിച്ചിട്ടു ആ രണ്ടുകൈപ്പടങ്ങളും (റുകൂഇല്‍ ) എന്‍റെ രണ്ടു കാല്‍ത്തുടകളുടെ ഇടയില്‍വെച്ചു. ഇതു കണ്ടപ്പോള്‍ എന്‍റെ പിതാവ്‌ അങ്ങിനെ വിരോധിച്ചുകൊണ്ട്‌ പറഞ്ഞു: ഞങ്ങള്‍ മുമ്പ്‌ അങ്ങനെ ചെയ്യാറുണ്ടായിരുന്നു. എന്നിട്ട്‌ ഞങ്ങളോടത്‌ വിരോധിച്ചു. കൈപടങ്ങള്‍ കാല്‍മുട്ടുകളില്‍ വെയ്ക്കാനാണ്‌ ഞങ്ങളോട്‌ കല്‍പ്പിച്ചിരുന്നത്‌. (ബുഖാരി. 1. 12. 756)
  121. ഹുദൈഫ(റ) നിവേദനം: ഒരാള്‍ റുകൂഉം സുജൂദും പൂര്‍ത്തിയാക്കാതെ നമസ്കരിക്കുന്നത്‌ അദ്ദേഹം കണ്ടു. അപ്പോള്‍ ഹുദൈഫ(റ) പറഞ്ഞു: നീ നമസ്കരിച്ചിട്ടില്ല. ഇപ്രകാരം നീ മരിച്ചാല്‍ മുഹമ്മദിനെ അല്ലാഹു സ്യഷ്ടിച്ച പ്രക്റ്‍തി മതത്തിലല്ല നീ മരിക്കുന്നത്‌. (ബുഖാരി. 1. 12. 757)
  122. ബറാഅ്‌(റ) നിവേദനം: തിരുമേനി(സ)യുടെ റുകൂഅ്‌, സുജൂദ്‌, രണ്ടു സുജൂദിന്നിടയിലുള്ള ഇരുത്തം, റുകൂഇല്‍ നിന്ന്‌ തല ഉയര്‍ത്തിയിട്ടുള്ള നിറുത്തം ഇവയെല്ലാം ഏതാണ്ട്‌ തുല്യസമയമായിരുന്നു. പക്ഷെ (ഫാത്തിഹ ഓതാനുള്ള) നിറുത്തം, (അത്തഹിയ്യാത്തിനുള്ള) ഇരുത്തം ഇവ രണ്ടും അങ്ങനെയായിരുന്നില്ല. (ബുഖാരി. 1. 12. 758)
  123. ആയിശ(റ) നിവേദനം: സുഭാനകല്ലാഹുമ്മ റബ്ബനാ വബിഹംദിക്ക അല്ലാഹുമ്മഗ്ഫിര്‍ലീ (രക്ഷിതാവേ, നിന്‍റെ പരിശുദ്ധതതേയും നിന്‍റെ മഹത്വത്തേയും ഞങ്ങളിതാ പ്രകീര്‍ത്തിച്ചുകൊള്ളുന്നു. അതുകൊണ്ട്‌ എന്‍റെ തെറ്റുകള്‍ എനിക്ക്‌ നീ പൊറുത്തുതരേണമേ, ) എന്ന്‌ നബി(സ) റുകൂഇലും സുജൂദിലും പറയാറുണ്ടായിരുന്നു. (ബുഖാരി. 1. 12. 760)
  124. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഇമാമ്‌ സമി അല്ലാഹുലിമന്‍ഹമിദ: എന്നുപറഞ്ഞാല്‍ നിങ്ങള്‍ അല്ലാഹുമ്മറബ്ബനാലക്കല്‍ഹംദ്‌ എന്നു പറയുവിന്‍ . നിശ്ചയം, വല്ലവന്‍റെയും പ്രാര്‍ത്ഥന മലക്കുകളുടെ പ്രാര്‍ത്ഥനയുമായി യോജിച്ചാല്‍ അവന്‍റെ മുന്‍പാപങ്ങളില്‍ നിന്ന്‌ പുറത്തുകൊടുക്കും. (ബുഖാരി. 1. 12. 762)
  125. രിഫാഅ്‌(റ) നിവേദനം: ഞങ്ങള്‍ ഒരു ദിവസം തിരുമേനി(സ)യുടെ പിന്നില്‍ നമസ്കരിക്കുകയായിരുന്നു. എന്നിട്ട്‌ റുകൂഇല്‍ നിന്ന്‌ തിരുമേനി(സ) തല ഉയര്‍ത്തിയപ്പോള്‍ സമിഅല്ലാഹുലി മാന്‍ ഹമിദഹു എന്നു പറഞ്ഞു അപ്പോള്‍ തിരുമേനി(സ)യുടെ പിന്നിലുണ്ടായിരുന്ന ഒരു മനുഷ്യന്‍ അതേ തുടര്‍ന്ന്‌ ഇങ്ങനെ പ്രാര്‍ത്ഥിച്ചു. രക്ഷിതാവേ! നീ എത്രയോ അധികം സ്തുത്യര്‍ഹനാണ്‌. നീ പരിശുദ്ധതയാലും നന്‍മകളാലും നിറയപ്പെട്ട സ്തുതിക്ക്‌ അര്‍ഹനത്രെ. നമസ്കാരത്തില്‍ നിന്ന്‌ വിരമിച്ചുകഴിഞ്ഞപ്പോള്‍ ആരാണങ്ങനെ സംസാരിച്ചു കേട്ടതെന്നു തിരുമേനി(സ) ചോദിച്ചു: ഞാനായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. തിരുമേനി(സ) അരുളി: മുപ്പതില്‍പരം മലക്കുകള്‍ ആ വാക്കുകള്‍ എഴുതിയെടുക്കുവാന്‍ മുമ്പോട്ട്‌ ധ്റ്‍തിപ്പെടുന്നത്‌ ഞാന്‍ ദര്‍ശിക്കപ്പെട്ടു. (ബുഖാരി. 1. 12764)
  126. സാബിത്‌(റ) നിവേദനം: അനസ്‌(റ) ഞങ്ങള്‍ക്ക്‌ നബി(സ)യുടെ നമസ്കാരം ചിത്രീകരിച്ചു കാണിച്ചു തരാറുണ്ടായിരുന്നു. അങ്ങനെ അനസ്‌(റ) നമസ്കരിക്കാന്‍ തുടങ്ങി. റുകൂഇല്‍ നിന്ന്‌ തല ഉയര്‍ത്തിയാല്‍ അനസ്‌(റ) സുജൂദില്‍ പോകാന്‍ മറന്നിരിക്കുകയാണെന്ന്‌ ഞങ്ങള്‍ക്ക്‌ തോന്ിപ്പോകും. അത്രയും സമയം അവിട അദ്ദേഹം നില്‍ക്കും. (ബുഖരി. 1. 12. 765)
  127. അബൂഹുറൈറ(റ) പറയുന്നു: തിരുമേനി(സ) റുകൂഇല്‍ നിന്ന്‌ തല ഉയര്‍ത്തുമ്പോള്‍ സമിഅല്ലാഹുലിമന്‍ഹമിദഹു റബ്ബനാവലക്കല്‍ ഹംദ്‌ എന്നു ചൊല്ലാറുണ്ടായിരുന്നു. അതോടൊപ്പം തന്നെ ചില ആളുകളുടെ പേരെടുത്ത്‌ പറഞ്ഞുകൊണ്ട്‌ അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ട്‌. അവിടുന്ന്‌ പറയും. അല്ലാഹുവേ വലീദിന്‍റെ പുത്രന്‍ വലീദിനെയും ഹിശാമിന്‍റെ പുത്രന്‍ സലമത്തിനെയും അബൂറബിഅത്തിന്‍റെ പുത്രന്‍ അയ്യാശ്നേയും മര്‍ദ്ദിതരായി ജീവിക്കുന്ന മറ്റു സത്യവിശ്വാസികളേയും നീ മോചിപ്പിക്കേണമേ! അല്ലാഹുവേ! നീ മുളര്‍ വംശത്തെ ചവിട്ടിച്ചതച്ചുകളയുകയും യൂസുഫ്നബി (അ) യുടെ കാലത്ത്‌ അനുഭവപ്പെട്ടതുപോലെയുള്ള ശാപവര്‍ഷങ്ങള്‍ അവര്‍ക്കനുഭവപ്പെടുത്തി കൊടുക്കുകയും ചെയ്യേണമേ! മുളര്‍ വംശത്തില്‍ കിഴക്കന്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അന്ന്‌ തിരുമേനി(സ)യുടെ ശത്രുക്കളായിരുന്നു. (ബുഖാരി. 1. 12. 768)
  128. അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ) സുജൂദ്‌ ചെയ്യുമ്പോള്‍ കക്ഷത്തിലെ വെളുപ്പ്‌ വ്യക്തമാകുന്നതുവരെ ഇരു കൈകളും വിടര്‍ത്തി വെയ്ക്കാറുണ്ട്‌. (ബുഖാരി. 1. 12. 771)
  129. ഇബ്നുഅബ്ബാസ്‌(റ) നിവേദനം: ഏഴ്‌ അവയവത്തില്‍ സുജൂദ്‌ ചെയ്യാന്‍ നബി(സ) കല്‍പിക്കപ്പെട്ടിരിക്കുന്നു. മുടിയെയും വസ്ത്രത്തെയും ചേര്‍ത്തുപിടിക്കാതിരിക്കുവാനും. അതായത്‌ നെറ്റി, ഇരുകൈകള്‍ , ഇരുകാല്‍മുട്ടുകള്‍ , ഇരുകാല്‍പാദങ്ങള്‍. (ബുഖാരി. 1. 12. 773)
  130. ഇബ്നുഅബ്ബാസ്‌(റ) നിവേദനം: തിരുമേനി(സ) അരുളി: ഏഴ്‌ എല്ലുകളില്‍ സുജൂദ്‌ ചെയ്യാന്‍ നാം കല്‍പിക്കപ്പെട്ടിരിക്കുന്നു. മുടിയും വസ്ത്രവും നാം ചേര്‍ത്തു പിടിക്കാതിരിക്കുവാനും. (ബുഖാരി. 1. 12. 774)
  131. ബറാഅ്‌(റ) നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ നബി(സ)യുടെ പിന്നില്‍ നിന്നു നമസ്കരിക്കുകയായിരുന്നു. തിരുമേനി(സ) സമിഅല്ലാഹുലിമന്‍ഹമിദഹു എന്നു പറഞ്ഞാല്‍ ഞങ്ങളില്‍ ആരും തന്നെ അവന്‍റെ മുതുക്‌ വളക്കുകയില്ല. തിരുമേനി(സ) തന്‍റെ നെറ്റിത്തടം ഭൂമിയില്‍ വെയ്ക്കുന്നതുവരേക്കും. (ബുഖാരി. 1. 12. 775)
  132. ഇബ്നുഅബ്ബാസ്‌(റ) നിവേദനം: ഏഴു എല്ലുകളില്‍ സുജൂദ്‌ ചെയ്യാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നുവെന്നു തിരുമേനി(സ) അരുളി: ശേഷം അവിടുന്നു തന്‍റെ മൂക്കിന്‍റെ നേരെ വിരല്‍ ചൂണ്ടിക്കൊണ്ട്‌ പറഞ്ഞു: നെറ്റിയില്‍ രണ്ടു കൈകള്‍ , രണ്ടു കാല്‍മുട്ടുകള്‍ , രണ്ടു പാദങ്ങളുടെ അറ്റങ്ങള്‍ , വസ്ത്രത്തേയും മുടിയേയും ചേര്‍ത്ത്‌ പിടിക്കരുതെന്ന്‌. (ബുഖാരി. 1. 12. 776)
  133. ആയിശ(റ) നിവേദനം: തിരുമേനി(സ) തന്‍റെ റുകൂഇലും സുജൂദിലും ധാരാളമായി സുഭാനകല്ലാഹുമ്മ റബ്ബനാവബിഹംദിക്ക അല്ലാഹുമ്മ ഇഗ്ഫിര്‍ലി ചൊല്ലാറുണ്ട്‌. ഖുര്‍ആനിനെ വ്യാഖ്യാനിച്ചുകൊണ്ട്‌. (ബുഖാരി. 1. 12. 781)
  134. സാബിത്ത്‌(റ) നിവേദനം: അദ്ദേഹം (അനസ്‌(റ) ) ഒരിക്കല്‍ പറഞ്ഞു: തിരുമേനി(സ) നമസ്കരിക്കുന്നതായി കണ്ടതുപോലെ നിങ്ങള്‍ക്ക്‌ ഇമാമായി നിന്നു കൊണ്ട്‌ ഞാന്‍ നമസ്കരിക്കാം. സാബിത്ത്‌(റ) പറയുന്നു: അനസ്‌(റ) നിങ്ങള്‍ ചെയ്യാത്ത ചിലത്‌ ചെയ്യാറുണ്ട്‌. അദ്ദേഹം റുകൂഇല്‍ നിന്ന്‌ തല ഉയര്‍ത്തിയാല്‍ സുജൂദിലേക്ക്‌ പോവാന്‍ മറന്നുപോയോ എന്ന്‌ ഒരാള്‍ പറയുന്നതുവരെ ഇഅ്തിദാലില്‍ നില്‍ക്കാറുണ്ട്‌. അതുപോലെ രണ്ടു സുജൂദുകള്‍ക്കിടയിലും. (ബുഖാരി. 1. 12. 784)
  135. അനസ്‌(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ സുജൂദില്‍ മധ്യമാര്‍ഗ്ഗം കൈകൊള്ളുവീന്‍ . നായ അതിന്‍റെ മുഴം കൈകള്‍ നിലത്തോട്‌ ചേര്‍ത്തുവെക്കുംപോലെ നിങ്ങളും കൈകള്‍ സുജൂദില്‍ നിലത്തോട്ട്‌ ചേര്‍ത്തു വെക്കരുത്‌. (ബുഖാരി. 820)
  136. അബൂഖിലാബ:(റ) നിവേദനം: മാലിക്ക്ബ്നു ഹുവൈരിസ്‌(റ) നബി(സ)യുടെ നമസ്കാരം ദര്‍ശിക്കുകയുണ്ടായി. നമസ്കാരത്തിന്‍റെ ഒറ്റ റക്ക്‌അത്തുകളില്‍ നിന്ന്‌ എഴുന്നേല്‍ക്കുമ്പോള്‍ ഇരുന്ന്‌ സമമായതിന്‌ ശേഷമേ അദ്ദേഹം (2, 4, റക്ക്‌അത്തിലേക്ക്‌) എഴുന്നേല്‍ക്കാറുള്ളൂ. (ബുഖാരി. 1. 12. 786)
  137. സഅ്ദ്‌(റ) നിവേദനം: അബൂസഈദുല്‍ഖുദ്‌രി(റ) ഞങ്ങള്‍ക്ക്‌ ഒരിക്കല്‍ ഇമാമ്‌ നിന്ന്‌ നമസ്കരിച്ചു. അപ്പോള്‍ അദ്ദേഹം ഉച്ചത്തില്‍ തക്ബീര്‍ ചൊല്ലി. ആദ്യത്തെ സുജൂദില്‍ നിന്ന്‌ തല ഉയര്‍ത്തിയപ്പോഴും പിന്നീട്‌ സുജൂദ്‌ ചെയ്തപ്പോഴും രണ്ടാമത്തെ സുജൂദില്‍ നിന്ന്‌ തല ഉയര്‍ത്തിയപ്പോഴും രണ്ടു റക്ക്‌അത്ത്‌ കഴിഞ്ഞു എഴുന്നേറ്റു നിന്നപ്പോഴുമെല്ലാം തിരുമേനി(സ) ഇങ്ങനെചെയ്യുന്നതായിട്ടാണ്‌ ഞാന്‍ കണ്ടിരിക്കുന്നത്‌ എന്നദ്ദേഹം പറയുകയും ചെയ്തു. (ബുഖാരി. 1. 12. 788)
  138. ഇബ്നുഉമര്‍ (റ) നിവേദനം: അദ്ദേഹം നമസ്കാരത്തില്‍ ചമ്രം പടിഞ്ഞിരിക്കാറുണ്ടായിരുന്നു. തന്‍റെ പുത്രന്‍ അങ്ങനെ ചെയ്യുന്നത്‌ ഒരിക്കല്‍ അദ്ദേഹം കണ്ടു. അപ്പോഴദ്ദേഹം പുത്രനോടത്‌ വിരോധിച്ചു. അദ്ദേഹം പറഞ്ഞു: നമസ്കാരത്തിലുള്ള തിരുമേനി(സ) തക്ബീര്‍ ചൊല്ലുമ്പോള്‍ രണ്ടു കൈവിരലുകള്‍ ചുമലിനോടൊപ്പം ഉയര്‍ത്തുകയും അപ്രകാരം തന്നെ റുകൂഅ്ചെയ്യുമ്പോള്‍ തന്‍റെ രണ്ടു കൈപ്പടങ്ങള്‍ കാല്‍മുട്ടുകളില്‍ വെക്കുകയും ചെയ്യുന്നത്‌ ഞാന്‍ കാണാറുണ്ടായിരുന്നു. പിന്നീട്‌ അവിടുന്ന്‌ തന്‍റെ മുതുകു കുനിക്കും. അനന്തരം റുകൂഇല്‍ നിന്ന്‌ തല ഉയര്‍ത്തിയാല്‍ എല്ലാ സന്ധികളും അതിന്‍റെ സ്ഥാനത്തു തിരിച്ചു ചെല്ലുന്നവിധം തിരുമേനി(സ) സമമായി നിവര്‍ന്നു നില്‍ക്കും. സുജൂദ്‌ ചെയ്യുമ്പോള്‍ തിരുമേനി(സ)യുടെ രണ്ടുകൈയ്യുംഭൂമിയില്‍ കൈവിരലുകള്‍ ചുരുട്ടിപ്പിടിക്കുകയോപരത്തിവെക്കുകയോ ചെയ്യാത്ത രീതിയില്‍ വെയ്ക്കും. തിരുമേനി(സ)യുടെ രണ്ടു കാലുകളുടേയും വിരലിന്‍റെ അറ്റങ്ങള്‍ ഖിബ് ലയുടെ ഭാഗത്തേക്കായിരിക്കും. പിന്നീട്‌ രണ്ടു റക്ക്‌അത്തു നമസ്കരിച്ചിട്ട്‌ (അത്തഹിയ്യാത്തിന്നുവേണ്ടി) ഇരുന്നാല്‍ ഇടത്തെ പാദത്തില്‍ ഇരിക്കുകയും വലത്തെ പാദം കുത്തി നിറുത്തുകയും ചെയ്യും. അവസാനത്തെ റക്ക്‌അത്തില്‍ അത്തഹിയാത്തിന്‌ വേണ്ടി ഇരുന്നാല്‍ ഇടത്തെ പാദം വലത്തോട്ട്‌ തള്ളിവെക്കുകയും മറ്റേ പാദം കുത്തി നിറുത്തുകയും ചെയ്യും. എന്നിട്ടു ചന്തി ഊന്നിക്കൊണ്ട്‌ തിരുമേനി(സ) ഇരിക്കും. (ബുഖാരി. 1. 12. 791)
  139. അബ്ദുല്ലാഹിബ്നു ബുഹൈന(റ) നിവേദനം: അദ്ദേഹം അസദ്ശനൂഅ വംശജനാണ്‌. അപ്രകാരം തന്നെ തിരുമേനി(സ)യുടെ അനുചരന്‍മാരില്‍ ഒരാളും അതോടൊപ്പം തന്നെ ബനു അബ്ദുമനാഫുമായി സഖ്യ ഉടമ്പടി ചെയ്തവരില്‍പ്പെട്ട ഒരാളായിരുന്നു. തിരുമേനി(സ) ജനങ്ങള്‍ക്ക്‌ ഇമാമായി നിന്നുകൊണ്ട്‌ ളുഹ്‌റ്‌ നമസ്കരിച്ചു. അന്നേരം അത്തഹിയ്യാത്തിനു വേണ്ടിയിരിക്കാതെ രണ്ട്‌ റക്‌അത്തു നമസ്കരിച്ചുകഴിഞ്ഞ ഉടനെ എഴുന്നേറ്റുനിന്നു. തിരുമേനി(സ) നമസ്കാരം നിര്‍വ്വഹിച്ചു കഴിയാറാവുകയും തിരുമേനി(സ) സലാം ചൊല്ലി നമസ്കാരത്തില്‍നിന്നു വിരമിക്കുന്നതു ആളുകള്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യവേ, തിരുമേനി(സ) ഇരുത്തത്തില്‍തന്നെ തക്ബീര്‍ ചൊല്ലിക്കൊണ്ടു സലാം ചൊല്ലുന്നതിന്ന്‌ മൂമ്പ്‌ രണ്ട്‌ സുജൂദ്‌ ചെയ്തു. പിന്നീട്‌ സലാം ചൊല്ലി. (ബുഖാരി. 1. 12. 792)
  140. അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ)യുടെ പിന്നില്‍ നിന്നുകൊണ്ട്‌ ഞങ്ങള്‍ നമസ്കരിക്കുമ്പോള്‍ അല്ലാഹുവിന്‌ ശാന്തി ലഭിക്കട്ടെ. ജിബ്രീലിനും മീക്കായിലിനും ശാന്തി ലഭിക്കട്ടെ. ഇന്നിന്നവര്‍ക്കും ശാന്തി ലഭിക്കട്ടെ, എന്ന്‌ ഞങ്ങള്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ തിരുമേനി(സ) ഞങ്ങളുടെ നേരെ തിരിഞ്ഞുനോക്കിയിട്ട്‌ ഞങ്ങോട്‌ അരുളി; അല്ലാഹുവാണ് ശാന്തി പ്രദാനം ചെയ്യുന്നവന്‍ , അതുകൊണ്ട്‌ ഇപ്രകാരം പ്രാര്ത്ഥിക്കുത്‌. നിങ്ങള്‍ നമസ്കരിക്കുമ്പോള്‍ എല്ലാ അഭിവാദ്യങ്ങളും എല്ലാ നമസ്കാരങ്ങളും എല്ലാ നല്ല കാര്യങ്ങളും അല്ലാഹുവിനുള്ളതാകുന്നു. അല്ലാഹുവില്‍നിന്നുള്ള ശാന്തിയും അനുഗ്രഹവും വമ്പിച്ച നന്‍മകളും നബി(സ) ക്കും ലഭിക്കട്ടെ. അപ്രകാരം തന്നെ ഞങ്ങള്‍ക്കും അല്ലാഹുവിന്‍റെ ഉല്‍കൃഷ്ട ദാസന്‍മാര്‍ക്കും അല്ലാഹുവിങ്കല്‍ നിന്നുള്ള ശാന്തി ലഭിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊള്ളുവിന്‍ . അങ്ങനെ നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നപക്ഷം ആകാശഭൂമികളിലുള്ള ഉല്‍കൃഷ്ടരായ അല്ലാഹുവിന്‍റെ എല്ലാ ദാസന്‍മാര്‍ക്കും വേണ്ടിയുള്ളപ്രാര്‍ത്ഥനയായിത്തീരും അത്‌. അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ലെന്നും മുഹമ്മദ്‌(സ) അല്ലാഹുവിന്‍റെ ദാസനും ദൂതനുമാണെന്നും ഞാനിതാ സാക്‍ഷ്യം വഹിക്കുന്നു എന്നും അവര്‍പറഞ്ഞുകൊള്ളട്ടെ. (ബുഖാരി. 1. 12. 794)
  141. ആയിശ(റ) നിവേദനം: തിരുമേനി(സ) നമസ്കാരത്തില്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ട്‌. അല്ലാഹുമ്മ ഇന്നീ അഊദുബിക മിന്‍ അദാബില്‍ ഖബരി വ അഊദുബിക മിന്‍ ഫിത്നതില്‍ മസീഹിദ്ദജ്ജാല്‍, വ അഊദിബിക മിന്‍ മിന്‍ ഫിത്നതില്‍ മഹ്‌യാ വ ഫിത്നത്തില്‍ മമാതീ. അല്ലാഹുമ്മ ഇന്നീ അഊദുബിക മിനല്‍ മാതമി വല്‍ മഗ്‌റമി (അല്ലാഹുവേ! ഖബറിലെ ശിക്ഷയില്‍ നിന്നും വ്യാപകമായ അസത്യവാദികളുടെ (ദജ്ജാല്‍ ) പരീക്ഷണത്തില്‍നിന്നും ജീവിതത്തിലും മരണത്തിലും അഭിമുഖീകരിക്കേണ്ടിവരുന്ന പരീക്ഷണങ്ങളില്‍ നിന്നും കാത്തുരക്ഷിക്കുവാനായി ഞാനിതാ നിന്നെ അഭയം പ്രാപിച്ചുകൊള്ളുന്നു. അല്ലാഹുവേ! പാപത്തില്‍നിന്നും കടബാധ്യതയില്‍ നിന്നും കാത്തു രക്ഷിക്കുവാനും ഞാനിതാ നിന്നെ അഭയം പ്രാപിക്കുന്നു). അപ്പോള്‍ ഒരാള്‍ തിരുമേനി(സ) യോട്‌ ചോദിച്ചു: കടബാധ്യതയില്‍ നിന്ന്‌ മുക്തനാവാന്‍ വേണ്ടി അങ്ങുന്ന്‌ കൂടുതലായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത്‌ എന്തിനാണ്‌? അപ്പോള്‍ തിരുമേനി(സ) അരുളി: മനുഷ്യന്‍ കടബാധ്യതയില്‍പ്പെട്ടാല്‍ അവന്ന്‌ കൂടുതല്‍ സംസാരിക്കേണ്ടിവരും. അപ്പോള്‍ അവന്‍ കള്ളംപറയും. വാഗ്ദാനം ചെയ്താലോ ലംഘിക്കുകയും ചെയ്യും. സുഹ്‌രി പറയുന്നു: ആയിശ(റ) പറഞ്ഞു: തിരുമേനി(സ) തന്‍റെ നമസ്കാരത്തില്‍ ദജ്ജാലിന്‍റെ കുഴപ്പത്തില്‍ നിന്ന്‌ രക്ഷ തേടുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. (ബുഖാരി. 1. 12. 795)
  142. അബൂബക്കര്‍ (റ) നിവേദനം; അദ്ദേഹം ഒരിക്കല്‍ തിരുമേനി(സ) യോട്‌ അപേക്ഷിച്ചു. നമസ്കാരത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍ ഇവിടുന്ന്‌ എനിക്കൊരു പ്രാര്‍ത്ഥന പഠിപ്പിച്ചുതന്നാലും. തിരുമേനി(സ) അരുളി: താങ്കള്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചുകൊള്ളുക. അല്ലാഹുമ്മ ഇന്നീ ളലംതു നഫ്സീ ളുല്‍മന്‍ കസീറന്‍ വലാ യഗ്ഫിറുദ്ദുനൂബ ഇല്ലാ അന്‍ത ഫഗ്ഫിര്‍ലീ മഗ്ഫിറതന്‍ മിന്‍ ഇന്‍`ദിക വര്‍ഹംനീ ഇന്നക്ക അന്‍തല്‍ ഗഫൂറുര്‍റഹീം (അല്ലാഹുവേ! ഞാന്‍ എന്‍റെആത്മാവിനോട്‌ തന്നെ വളരെയേറെ അനീതി കാണിച്ചിരിക്കുന്നു. നീയല്ലാതെ പാപങ്ങള്‍ പൊറുക്കാന്‍ ആരുമില്ലല്ലോ. അതുകൊണ്ട്‌ നിന്‍റെ പക്കല്‍ നിന്നുള്ള ഔദാര്യം മൂലം എന്‍റെ തെറ്റുകള്‍ എനിക്ക്‌ പൊറുത്തുതരേണമേ; എന്നോട്‌ കരുണ കാണിക്കേണമേ. നീയാണ്‌, നീ മാത്രമാണ്‌ അങ്ങേയറ്റം പൊറുക്കുന്നവനും കാരുണികനും) (ബുഖാരി. 1. 12. 796)
  143. അബൂസഈദ്‌(റ) നിവേദനം: തിരുമേനി(സ) വെള്ളത്തിിന്‍മലും കളിമണ്ണിലും സുജൂദ്‌ ചെയ്യുന്നത്‌ ഞാന്‍ കണ്ടു. അവിടുത്തെ നെറ്റിത്തടത്തില്‍ കളിമണ്ണിന്‍റെ അവശിഷ്ടം ഞാന്‍ കാണുന്നതുവരെ. (ബുഖാരി. 1. 12. 798)
  144. ഉമ്മുസലമ:(റ) നിവേദനം: തിരുമേനി(സ) സലാം ചൊല്ലി നമസ്കാരത്തില്‍ നിന്ന്‌ വിരമിച്ചുകഴിഞ്ഞാല്‍ ഉടനെ (പിന്നില്‍ നമസ്കരിച്ചിരുന്ന) സ്ത്രീകള്‍ എഴുന്നേറ്റുപോകും. തിരുമേനി(സ) എഴുന്നേല്‍ക്കുന്നതിനുമുമ്പ്‌ അല്‍പം അവിടെ ഇരിക്കും. ഇബ്നുശിഹാബ്‌(റ) പറയുന്നു: സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക്‌ മുമ്പായി എഴുന്നേറ്റ്‌ പോകുവാന്‍ വേണ്ടിയായിരുന്നു ആ ഇരുത്തംപോലും. ഇപ്രകാരമാണ്‌ ഞാന്‍ ദര്‍ശിക്കപ്പെടുന്നത്‌. അല്ലാഹുവാണ്‌ കൂടുതല്‍ ജ്ഞാനി. (ബുഖാരി. 1. 12. 799)
  145. ഇത്ബാന്‍ (റ) നിവേദനം: ഞങ്ങള്‍ തിരുമേനി(സ) യോടൊപ്പം നമസ്കരിച്ചു. അവിടുന്നുസലാം ചൊല്ലി നമസ്കാരത്തില്‍നിന്നു വിരമിച്ചപ്പോള്‍ ഞങ്ങളും സലാം ചൊല്ലി വിരമിച്ചു. (ബുഖാരി. 1. 12. 800)
  146. മുഗീറ:(റ) നിവേദനം: അദ്ദേഹം മുആവിയ്യക്ക്‌ എഴുതിയ ഒരു കത്തില്‍ ഇപ്രകാരം പറയുന്നു. തിരുമേനി(സ) എല്ലാ ഫര്‍ള്‌ നമസ്കാരങ്ങളുടെയും ശേഷം ഇപ്രകാരം പറയാറുണ്ടായിരുന്നു. അല്ലാഹു അല്ലാതെ ഒരു ആരാധ്യനുമില്ല. അവന്‍ ഏകനാണ്‌. അവന്‌ പങ്കുകാരില്ല. ആധിപത്യം അവനാണ്‌. സ്തുതിയും അവനുതന്നെ. അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്‌. അല്ലാഹുവേ! നീ നല്‍കുന്നത്‌ തടയാനാരുമില്ല. നീതടഞ്ഞത്‌ നല്‍കാനും ആരുമില്ല. നിന്നെ വെടിഞ്ഞിരിക്കുന്ന ഒരു ധനികന്‌ അവന്‍റെ ധനശേഷി പ്രയോജനപ്പെടുകയില്ല തന്നെ. (ബുഖാരി. 1. 12. 805)
  147. സമുറ(റ) നിവേദനം: തിരുമേനി(സ) ഒരു നമസ്കാരം നിര്‍വ്വഹിച്ച്‌ കഴിഞ്ഞാല്‍ ഞങ്ങളുടെ നേരെ തിരിഞ്ഞ്‌ ഇരിക്കാറുണ്ടായിരുന്നു. (ബുഖാരി. 1. 12. 806)
  148. സൈദ്ബ്നു ഖാലിദ്‌(റ) നിവേദനം അദ്ദേഹം പറയുന്നു. ഹുദൈബിയായില്‍ ഞങ്ങള്‍ താമസിക്കുമ്പോള്‍ രാത്രി ഒരു മഴ പെയ്തു. പ്രഭാതത്തില്‍ ഞങ്ങള്‍ക്ക്‌ ഇമാമായി നിന്നുകൊണ്ട്‌ തിരുമേനി(സ) സുബ്ഹി നമസ്കരിച്ചു. നമസ്കാരത്തില്‍ നിന്ന്‌ വിരമിച്ചുകഴിഞ്ഞപ്പോള്‍ തിരുമേനി(സ) ജനങ്ങളുടെ നേരെ തിരിഞ്ഞു നിന്നു ചോദിച്ചു. നിങ്ങളുടെ രക്ഷിതാവ്‌ എന്തു പറഞ്ഞുവെന്ന്‌ നിങ്ങള്‍ക്കറിയുമോ? അനുചരന്‍മാര്‍ പറഞ്ഞു: അല്ലാഹുവിനും അവന്‍റെ ദൂതനുംമാത്രമേ അതിനെക്കുറിച്ച്‌ സൂക്ഷ്മജ്ഞാനമുണ്ടായിരിക്കുകയുള്ളു. തിരുമേനി(സ) അരുളി: അല്ലാഹു പറയുന്നത്‌ ഇതാണ്‌: എന്‍റെ ദാസന്‍മാരില്‍ ഒരു വിഭാഗം എന്നില്‍ വിശ്വസിച്ചവരും എന്നെ നിഷേധിച്ചവരുമുണ്ട്‌. ദൈവാനുഗ്രഹംകൊണ്ട്‌ നമുക്ക്‌ മഴ വര്‍ഷിച്ചുകിട്ടിയെന്ന്‌ വല്ലവനും പറയുന്നുണ്ടെങ്കില്‍ അവന്‍ എന്നില്‍ വിശ്വസിച്ചവനും, നക്ഷത്രങ്ങളെ നിഷേധിച്ചവനുമാണ്‌. ഇന്നിന്ന നക്ഷത്രങ്ങള്‍ ഉദിച്ച കാരണംകൊണ്ട്‌ ഞങ്ങള്‍ക്ക്‌ മഴ പെയ്തുകിട്ടിയെന്ന്‌ പറയുന്നവനാകട്ടെ എന്നെ നിഷേധിച്ചവനും നക്ഷത്രത്തില്‍ വിശ്വസിച്ചവനുമാണ്‌. (ബുഖാരി. 1. 12. 807)
  149. അനസ്‌(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) ഇശാ നമസ്കാരം രാത്രിയുടെ പകുതിഭാഗം വരെ പിന്തിപ്പിച്ചു. ശേഷം ഞങ്ങളുടെ അടുത്തുവന്നു നമസ്കാരം നിര്‍വ്വഹിച്ചു. അനന്തരം ഞങ്ങളുടെ നേരെ തിരിഞ്ഞുകൊണ്ട്‌ അവിടുന്നുപറഞ്ഞു. നിശ്ചയം മനുഷ്യരെല്ലാം നമസ്കരിച്ചു ഉറങ്ങിപ്പോയി. നിങ്ങള്‍ നമസ്കാരത്തെ പ്രതീക്ഷിക്കുന്ന സമയം വരെ നമസ്കാരത്തില്‍ തന്നെയാണ്‌. (ബുഖാരി. 1. 12. 808)
  150. ഉമ്മു സമല(റ) നിവേദനം: തിരുമേനി(സ) സലാം ചൊല്ലിയാല്‍ തന്‍റെ സ്ഥാനത്തുതന്നെ അല്‍പസമയം ഇരിക്കാറുണ്ട്‌. ഇബ്നുശിഹാബ്‌(റ) പറയുന്നു. സ്ത്രീകള്‍ എഴുന്നേറ്റ്‌ പോകുവാന്‍ വേണ്ടിയായിരുന്നു അതെന്ന്‌ ഞങ്ങള്‍ ദര്‍ശിക്കുന്നു. ഉമ്മുസമല(റ) നിവേദനം: തിരുമേനി(സ) സലാം വീട്ടിയാല്‍ സ്ത്രീകള്‍ പിരിഞ്ഞുപോയി അവരുടെ വീടുകളില്‍ പ്രവേശിക്കും. തിരുമേനി(സ) വിരമിക്കുന്നതിനു മുമ്പായി. (ബുഖാരി. 847)
  151. ഉഖ്ബ(റ) നിവേദനം: ഞാന്‍ മദീനയില്‍ വെച്ച്‌ ഒരിക്കല്‍ തിരുമേനി(സ)യുടെ പിന്നില്‍ നിന്നുകൊണ്ട്‌ അസര്‍ നമസ്കരിച്ചു. സലാം ചൊല്ലി വിരമിച്ച ഉടനെ തിരുമേനി(സ) ധ്റ്‍തിപ്പെട്ടു എഴുന്നറ്റുനിന്ന്‌ ആളുകളെ കവച്ചുവെച്ച്‌ കൊണ്ട്‌ തന്‍റെ ഒരു ഭാര്യയുെ മുറിയിലേക്ക്‌ പോയി. തിരുമേനി(സ)യുടെ ധ്റ്‍തിയിലുള്ള ആ പോക്ക്‌ കണ്ടു ജനങ്ങള്‍ ഭയന്നു. ഉടനെ തിരുമേനി(സ) ആളുകളുടെ മുമ്പിലേക്ക്തന്നെ തിരിച്ചുവന്നു. അപ്പോള്‍ തന്‍റെ ധ്റ്‍തിയില്‍ അല്‍ഭുതം തോന്നിയിട്ടുണ്ടെന്ന്‌ തിരുമേനി(സ) ഗ്രഹിച്ചു. അന്നേരം തിരുമേനി(സ) അരുളി: ഞങ്ങളുടെ അടുക്കലുള്ള അല്‍പം സ്വര്‍ണ്ണം നിര്‍ത്തുന്നത്‌ ഞാനിഷ്ടപ്പെട്ടില്ല. തന്നിമിത്തം അതു ആളുകള്‍ക്ക്‌ പങ്കിട്ടുകൊടുക്കാന്‍ ഞാന്‍ കല്‍പിച്ചു. (ബുഖാരി. 1. 12. 810)
  152. അബ്ദുല്ല(റ) നിവേദനം: നിങ്ങളിലാരും തന്നെ തന്‍റെ നമസ്കാരത്തില്‍ നിന്ന്‌ ഒരംശവും പിശാചിന്നു വിട്ടുകൊടുക്കരുത്‌. വലതുഭാഗത്തുകൂടെ നമസ്കാരത്തില്‍ നിന്നു വിരമിച്ചശേഷം എഴുന്നേറ്റു പോകാവൂ എന്ന്‌ അവന്‍ ധരിക്കലാണത്‌. തിരുമേനി(സ) നമസ്കാരത്തില്‍നിന്നു വിരമിച്ചശേഷം ഇടതുഭാഗത്തുകൂടി എഴുന്നേറ്റ്‌ പോകുന്നത്‌ പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്‌. (ബുഖാരി. 1. 12. 811)
  153. ഇബ്നുഉമര്‍ (റ) നിവേദനം: ഖൈബര്‍ യുദ്ധത്തില്‍ തിരുമേനി(സ) അരുളി: വല്ലവനും വെള്ളുള്ളി തിന്നാല്‍ നമ്മുടെ പള്ളിയെ അവന്‍ സമീപിക്കരുത്‌. (ബുഖാരി. 1. 12. 812)
  154. ജാബിര്‍ (റ) നിവേദനം: തിരുമേനി(സ) അരുളി: ഈ ചെടി (വെള്ളുള്ളിയെയാണ്‌ നബി(സ) ഉദ്ദേശിക്കുന്നത്‌) വല്ലവനും തിന്നാല്‍ നമ്മുടെ പള്ളികളില്‍ വെച്ച്‌ അവന്‍ നമ്മോടൊപ്പം ചേരരുത്‌. റാവി പറയുന്നു: ഇതു പറഞ്ഞപ്പോള്‍ തിരുമേനി(സ) എന്താണുദ്ദേശിക്കുന്നതെന്ന്‌ ഞാന്‍ ജാബിര്‍ (റ) ചോദിച്ചു. അപ്പോള്‍ ജാബിര്‍ (റ) പറഞ്ഞു: പച്ച വെള്ളുള്ളിയല്ലാതെ മറ്റൊന്നുമല്ല തിരുമേനി(സ) ഉദ്ദേശിക്കുന്നത്‌. അതിന്‍റെ ദുര്‍ഗന്ധത്തെ മാത്രമാണ്‌ ഉദ്ദേശിച്ചിരിക്കുന്നതെന്നു ഇബ്നുജുറൈദ്‌(റ) പറയുന്നു. (ബുഖാരി. 1. 12. 813)
  155. ജാബിര്‍ (റ) നിവേദനം: തിരുമേനി(സ) അരുളി: വല്ലവനും വെള്ളുള്ളിയോ ചുവന്നുള്ളിയോ തിന്നു എന്നാല്‍ അവന്‍ നമ്മെ അല്ലെങ്കില്‍ നമ്മുടെ പള്ളിയെ വിട്ടകന്നുനില്‍ക്കട്ടെ. അല്ലെങ്കില്‍ സ്വഗ്റ്‍ഹത്തില്‍ ഇരുന്നുകൊള്ളട്ടെ. ഒരിക്കല്‍ തിരുമേനി(സ)യുടെ മുമ്പില്‍ വേവിച്ച ചീരയുടെ ഒരു കുടുക്ക ചിലര്‍ കൊണ്ടുവന്നു. അപ്പോള്‍ തിരുമേനി(സ) അതിന്നൊരു ദുര്‍ഗന്ധം കണ്ടു. തിരുമേനി(സ) അതിനെക്കുറിച്ചു ചോദിച്ചു. അതില്‍ ഇന്ന ചീരയാണുള്ളതെന്നു തിരുമേനി(സ)യെ അവരറിയിച്ചു. അപ്പോള്‍ തിരുമേനി(സ)യുടെ കൂടെയുണ്ടായിരുന്ന തന്‍റെ അനുചരന്‍മാരില്‍ ഒരാളുടെ അടുക്കലേക്ക്‌ അതുവെച്ചുകൊടുക്കാന്‍ തിരുമേനി(സ) ഉപദേശിച്ചു. ആ ആള്‍ക്ക്‌ അതു അനിഷ്ടകരമാണെന്നു കണ്ടപ്പോള്‍ തിരുമേനി(സ) അരുളി: നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. എനിക്കാകട്ടെ, നിങ്ങള്‍ സ്വകാര്യ സംഭാഷണം ചെയ്യുന്ന ആളുകളുമായി മാത്രമല്ല അതിന്നുപുറമേ മറ്റു ചിലരുമായും സ്വകാര്യ സംഭാഷണം നടത്തേണ്ടതുണ്ട്‌. തിരുമേനി(സ)യുടെ പച്ചക്കറികള്‍ വിളമ്പിയ ഒരു തളിക കൊണ്ടുവന്നു വെച്ചുവെന്നാണ്‌ ഇബ്നു വഹബ്‌ പറയുന്നത്‌. കുടുക്ക എന്നത്‌ സുഹ്‌രി(റ)യുടെ വാക്കായിരിക്കാം. (ബുഖാരി. 1. 12. 814)
  156. അബ്ദുല്‍ അസീസ്‌(റ) പറയുന്നു: വെള്ളുള്ളിയെ സംബന്ധിച്ച്‌ തിരുമേനി(സ) യില്‍ നിന്ന്‌ താങ്കള്‍ ശ്രവിച്ചത്‌ എന്താണെന്ന്‌ ഒരാള്‍ അദ്ദേഹത്തോട്‌ ചോദിച്ചു. അനസ്‌(റ) പറഞ്ഞു: തിരുമേനി(സ) അരുളി: വല്ലവനും ഈ ചെടി തിന്നാല്‍ കൂടെ അവന്‍ നമസ്കരിക്കേണ്ടതില്ല. (ബുഖാരി. 1. 12. 815)
  157. ശഅ്ബി(റ) പറയുന്നു: തിരുമേനി(സ)യുടെ കൂടെ ഒരു ഖബറിന്‍റെ അരികിലൂടെ നടന്നുപോയ ഒരാള്‍ എന്നോട്‌ പറഞ്ഞു: അപ്പോള്‍ തിരുമേനി(സ) തന്‍റെ കൂടെയുള്ളവര്‍ക്ക്‌ ഇമാമായി നിന്നുകൊണ്ട്‌ അവിടെ വെച്ച്‌ മയ്യിത്ത്‌ നമസ്കരിക്കുകയും മറ്റുള്ളവര്‍ പിന്നില്‍ അണിനിരന്നുകൊണ്ട്‌ തിരുമേനി(സ)യെ തുടര്‍ന്ന്‌ നമസ്കരിക്കുകയും ചെയ്തു. ഇബ്നു അബ്ബാസാണ്‌ എന്നോട്‌ ഇതു പറഞ്ഞത്‌. (ബുഖാരി. 1. 12. 816)
  158. അബൂസഈദുല്‍ഖുദ്‌രി(റ) നിവേദനം: തിരുമേനി(സ) അരുളി: എല്ലാ പ്രായപൂര്‍ത്തിയായ മനുഷ്യര്‍ക്കും വെള്ളിയാഴ്ച കുളി നിര്‍ബന്ധമാണ്‌. (ബുഖാരി. 1. 12. 817

    1. ഇബ്നുഅബ്ബാസ്‌(റ) നിവേദനം: അദ്ദേഹത്തോട്‌ ഒരാള്‍ ചോദിച്ചു. തിരുമേനി(സ) പെരുന്നാള്‍ മൈതാനത്തേക്ക്‌ പുറപ്പെടുമ്പോള്‍ താങ്കള്‍ തിരുമേനി(സ) യോടൊപ്പം ഹാജരുണ്ടായിരുന്നോ? ഇബ്നുഅബ്ബാസ്‌(റ) പറഞ്ഞു: അതെ, എനിക്ക്‌ തിരുമേനി(സ) യുമായി അടുത്തബന്ധമുണ്ടായിരുന്നില്ലെങ്കില്‍ അന്നു ഞാന്‍ ഹാജരാവുകയില്ലായിരുന്നു. ചെറുപ്രായത്തെയാണ്‌ ഇബ്നുഅബ്ബാസ്‌(റ) വിവക്ഷിക്കുന്നത്‌. ഇബ്നുഅബ്ബാസ്‌(റ) തുടരുന്നു. തിരുമേനി(സ) കുസൈറ്‍ബ്നുസ്വല്‍ത്തിന്‍റെ വീട്ടിനടുത്തുള്ള ആ അടയാളത്തിന്നടുത്ത്‌ ചെന്നു. എന്നിട്ട്‌ പ്രസംഗിച്ചു. അനന്തരം സ്ത്രീകളുടെ അടുക്കല്‍ ചെന്നു. പിന്നീട്‌ അവര്‍ക്ക്‌ പ്രത്യേകം ഉപദേശം നല്‍കി. അവരെ പലതും ഉണര്‍ത്തി. ദാനധര്‍മ്മങ്ങള്‍ ചെയ്യാന്‍ അവരെ ഉപദേശിച്ചു. അപ്പോള്‍ സ്ത്രീകള്‍ അവരുടെ മോതിരങ്ങളുടെ നേരെ കൈനീട്ടാന്‍ തുടങ്ങി. ആ മോതിരങ്ങള്‍ ബിലാലി(റ)ന്‍റെ വസ്ത്രത്തില്‍ അവര്‍ ഇട്ടുകൊടുത്തുകൊണ്ടിരുന്നു. പിന്നീട്‌ തിരുമേനി(സ)യും ബിലാലും(റ) വീട്ടിലേക്ക്‌ മടങ്ങി. (ബുഖാരി. 1. 12. 822)
    2. ഉമ്മു സലമ(റ) നിവേദനം: നിശ്ചയം സ്ത്രീകള്‍ തിരുമേനി(സ)യുടെ കാലത്ത്‌ നിര്‍ബന്ധ നമസ്കാരങ്ങളില്‍ നിന്ന്‌ സലാം വീട്ടിയാല്‍ എഴുന്നേറ്റ്‌ പുറപ്പെടും. നബി(സ)യും കൂടെ നമസ്കരിച്ചിരുന്ന പുരുഷന്‍മാരും അവിടെ ഇരിക്കും. അല്ലാഹു ഉദ്ദേശിച്ചതുവരെ, തിരുമേനി(സ) എഴുന്നേറ്റാല്‍ അവരും എഴുന്നേല്‍ക്കും. (ബുഖാരി. 1. 12. 825)
    3. ആയിശ(റ) നിവേദനം: അവര്‍ പറയുന്നു: സ്ത്രീകള്‍ ഉണ്ടാക്കുന്ന പുതിയ അനാചാരങ്ങളെക്കുറിച്ച്‌ നബി(സ) ഗ്രഹിച്ചിരുന്നുവെങ്കില്‍ ബനു ഇസ്രായീല്‍ സ്ത്രീകളെ പള്ളിയില്‍ നിന്ന്‌ തടഞ്ഞത്‌ പോലെ സ്ത്രീകളെ തടയുമായിരുന്നു. (ബുഖാരി. 1. 12. 828)
    4. ഇബ്നുഉമര്‍ (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍(സ) കാലത്ത്‌, അസാന്‍ (ഓരോ വാക്യവും) രണ്ടുപ്രാവശ്യം ആവര്‍ത്തിക്കപ്പെടുകയും ഇഖാമയില്‍ നമസ്കാരം സന്നദ്ധമായിരിക്കുന്നു: നമസ്കാരം സന്നദ്ധമായിരിക്കുന്നു, എന്ന്‌ അദ്ദേഹം (രണ്ട്‌ പ്രാവശ്യം) പറഞ്ഞിരുന്നതൊഴിച്ച്‌, (ഓരോ വാക്യവും ) ഒരുപ്രാവശ്യം മാത്രം ഉച്ചരിക്കപ്പെടുകയും പതിവായിരുന്നു. (അബൂദാവൂദ്‌)
    5. സഅദ്‌(റ) നിവേദനം ചെയ്യുന്നു. (ബാങ്കു വിളിക്കുമ്പോള്‍) രണ്ട്‌ ചൂണ്ടാണി വിരലുകളും ചെവിയില്‍ ഇടുവാന്‍ അല്ലാഹുവിന്‍റെ ദൂതന്‍(സ) ബിലാലിനോടാജ്ഞാപിച്ചു; അവിടുന്നു പറഞ്ഞു: ഇത്‌ ശബ്ദം ഉയര്‍ത്തുന്നതിന്‌ സഹായകമായിരിക്കും. (ഇബ്നുമാജ)
    6. അബൂഹുറയ്‌റാ(റ) പറഞ്ഞു, അല്ലാഹുവിന്‍റെ ദൂതന്‍(സ) പറഞ്ഞു: ഇമാം ഒരു ജാമ്യക്കാരനും മുഅദ്ദിന്‍ വിശ്വാസം അര്‍പ്പിക്കപ്പെട്ടയാളും ആകുന്നു. അല്ലാഹുവേ പ്രാര്‍ത്ഥന നയിക്കുന്നവരെ നേര്‍മാര്‍ഗ്ഗത്തില്‍ നയിക്കുകയും അസാന്‍ ഉദ്ഘോഷിക്കുന്നവര്‍ക്ക്‌ പാപമോചനം നല്‍കയുംചെയ്യേണമേ. (അബൂദാവൂദ്‌)
    7. ഉസ്മാന്‍ ഇബ്നു അബില്‍ ആസി(റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ, ഒരു ജനതയുടെ ഇമാം ആയിട്ടു എന്നെ ആക്കിയാലും. അവിടുന്നു പറഞ്ഞു: താങ്കള്‍ അവരുടെ ഇമാം ആണ്‌. അവരിലേറ്റവും ക്ഷീണിച്ചവരെ തുടരുകയും ബാങ്കു വിളിക്കുന്നതിന്‌ പ്രതിഫലം സ്വീകരിക്കാത്ത ഒരു മുഅദ്ദിനെ നിയമിക്കുകയും ചെയ്യുക. (അബൂദാവൂദ്‌)
    8. സിയാദ്‌(റ) പറഞ്ഞു. അദ്ദേഹം അസാന് ഉദ്ഘോഷിക്കുകയും ിലാല്‍ ഇഖാമ കൊടുക്കുവാന്‍ ആഗ്രഹിക്കുകയും ചെയ്തു: പ്രവാചകന്‍(സ) പറഞ്ഞു. അല്ലയോ സുദാ സഹോദരാ അസാന്‍ വിളിക്കുന്നയാള്‍ തന്നെ ഇഖാമയും വിളിക്കട്ടെ. (അഹ് മദ്‌)
    9. മുആവിയ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറയുന്നത്‌ ഞാന്‍ കേട്ടു. അന്ത്യദിനത്തില്‍ ജനങ്ങളില്‍വെച്ച്‌ പിരടി നീളമുള്ളവരാണ്‌ ബാങ്കുകൊടുക്കുന്നവര്‍ . (മുസ്ലിം)
    10. അബ്ദുല്ല(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറയുന്നത്‌ അദ്ദേഹം കേട്ടു: ബാങ്ക്‌ കേള്‍ക്കുമ്പോള്‍ അവന്‍ പറയുന്നതുപോലെ നിങ്ങളും പറയണം. എന്നിട്ട്‌ എന്‍റെ പേരില്‍ നിങ്ങള്‍ സ്വലാത്ത്‌ ചൊല്ലുകയും വേണം. എന്‍റെ പേരില്‍ വല്ലവനും ഒരു പ്രാവശ്യം സ്വലാത്ത്‌ ചൊല്ലിയാല്‍ പകരം അല്ലാഹു അവനെ പത്തുപ്രാവശ്യം അനുഗ്രഹിക്കും. അതിനുശേഷം എനിക്ക്‌ അല്ലാഹുവിനോട്‌ നിങ്ങള്‍ വസീലത്ത്‌ ആവശ്യപ്പെടണം. സ്വര്‍ഗ്ഗത്തിലുള്ള ഒരുന്നത പദവിയാണത്‌. അല്ലാഹുവിന്‍റെ ദാസന്‍മാരിലൊരാള്‍ക്കല്ലാതെ അതനുയോജ്യമല്ല. ആ ആള്‍ ഞാനായിരിക്കണമെന്നാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌. അല്ലാഹുവിങ്കല്‍ നിന്ന്‌ എനിക്ക്‌ ആരെങ്കിലും വസീലത്ത്‌ ആവശ്യപ്പെട്ടാല്‍ എന്‍റെ ശുപാര്‍ശ അവന്‌ സ്ഥിരപ്പെട്ടു. (മുസ്ലിം)
    11. സഅ്ദുബ്നു അബീവഖാസി(റ)ല്‍ നിന്ന്‌ നിവേദനം: നബി(സ) പ്രസ്താവിച്ചു: മുഅദ്ദിന്‍ പറയുന്നത്‌ കേട്ടാല്‍ അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ലെന്ന്‌ ഞാന്‍ സാക്‍ഷ്യംവഹിക്കുന്നു: അവന്‍ ഏകനാണ്‌. അവന്നൊരു പങ്കുകാരനുമില്ല. മുഹമ്മദ്‌ നബി(സ) അവന്‍റെ ദാസനും പ്രവാചകനുമാണ്‌; അല്ലാഹു നാഥനും മുഹമ്മദ്‌(സ) പ്രവാചകനും ഇസ്ലാംദീനുമായിട്ട്‌ ഞാന്‍ ത്റ്‍പ്തിപ്പെട്ടു എന്ന്‌ വല്ലവനും പറഞ്ഞാല്‍ തന്‍റെ (ചെറു) പാപം അവന്‌ പൊറുക്കപ്പെടും. (മുസ്ലിം)
    12. അനസി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറഞ്ഞു: ബാങ്കിനും ഇഖാമത്തിന്നുമിടയില്‍ ദുആ റദ്ദ്‌ ചെയ്യപ്പെടുകയില്ല. (അബൂദാവൂദ്‌, തിര്‍മിദി) (ഉത്തരം ലഭിക്കും)

No comments:

Post a Comment