ഇമാം ബുഖാരി
, ഇമാം മുസ്ലിം, ഇമാം അബൂദാവൂദ്‌, തിര്‍മിദി, ഇബ്‌നുമാജ, നസാഈ മുതലായ ഹദീസ്‌ പണ്ഡിതര്‍ റിപ്പോര്‍ട്ട്‌ ചെയ്ത സ്വഹീഹായ ഹദീസുകള്‍

Thursday, March 1, 2012

ദിവ്യസന്ദേശത്തിന്‍റെ ആരംഭം (1_34)


ദിവ്യസന്ദേശത്തിന്‍റെ ആരംഭം
  1. അല്‍ഖമ(റ) നിവേദനം ചെയ്യുന്നു: ഉമര്‍ബ്‌നുല്‍ ഖത്താബ്‌(റ) മിമ്പറിന്‍മേല്‍ വെച്ച്‌ പ്രസംഗിക്കുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. അദ്ദേഹം പറഞ്ഞു: തിരുമേനി(സ) ഇപ്രകാരം അരുളുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌ ഉദ്ദേശ്യമനുസരിച്ച്‌ മാത്രമാകുന്നു. ഓരോ മനുഷ്യനും അവനുദ്ദേശിച്ചതെന്തോ അതാണ്‌ ലഭിക്കുക. ഒരാള്‍ പാലായനം ചെയ്യുന്നത്‌ താന്‍ നേടാനുദ്ദേശിക്കുന്ന ഐഹികക്ഷേമത്തെയോ വിവാഹം ചെയ്യാനുദ്ദേശിക്കുന്ന സ്ത്രീയേയോ ലക്ഷ്യമാക്കിയാണെങ്കില്‍ അവനു ലഭിക്കുന്ന നേട്ടവും അതു മാത്രമായിരിക്കും. (ബുഖാരി. 1. 1. 1)
  2. ആയിശ:(റ) നിവേദനം: ഹിശാമിന്‍റെ മകന്‍ ഹാരീസ്‌ ഒരിക്കല്‍ നബി തിരുമേനി(സ) യോട്‌ ചോദിക്കുകയുണ്ടായി. അല്ലാഹുവിന്‍റെ പ്രവാചകരേ! താങ്കള്‍ക്ക്‌ ദൈവീകസന്ദേശം വന്നുകിട്ടുന്നതെങ്ങനെയാണ്‌? തിരുമേനി(സ) അരുളി: മണിനാദം മുഴങ്ങുന്നതുപോലെ ചിലപ്പോള്‍എനിക്ക്‌ ദിവ്യസന്ദേശം ലഭിക്കും. ഇതാണ്‌ എനിക്ക്‌ താങ്ങാന്‍ ഏറ്റവും പ്രയാസമായിട്ടുള്ളത്‌. പിന്നീട്‌ അത്‌ നിലക്കുമ്പോഴേക്കും ആ സന്ദേശവാഹകന്‍ പറഞ്ഞത്‌ ഞാന്‍ ശരിക്കും ഹൃദിസ്ഥമാക്കിക്കഴിഞ്ഞിട്ടുണ്ടാവും. മറ്റുചിലപ്പോള്‍ പുരുഷരൂപത്തില്‍ മലക്ക്‌ എന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട്‌ സംസാരിക്കും. മലക്ക്‌ പറഞ്ഞതെല്ലാം ഞാന്‍ ഹൃദിസ്ഥമാക്കുകയും ചെയ്യുന്നു. ആയിശ(റ) പറയുന്നു: കഠിനശൈത്യമുള്ള ദിവസം തിരുമേനിക്ക്‌ ദിവ്യസന്ദേശം കിട്ടുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. അതില്‍ നിന്ന്‌ വിരമിച്ച്‌ കഴിയുമ്പോള്‍ അവിടുത്തെ നെറ്റിത്തടം വിയര്‍ത്തൊലിക്കുന്നുണ്ടാവും. (ബുഖാരി. 1. 1. 2)
  3. നബി(സ)ക്ക്‌ ദിവ്യസന്ദേശം നിലച്ചുപോയ നാളുകളുടെ സമാപ്തിയെക്കുറിച്ച്‌ ജാബിര്‍ സംസാരിക്കുകയായിരുന്നു. തിരുമേനി പറഞ്ഞു: ഞാന്‍ നടന്നുപോകുമ്പോള്‍ ഉപരിഭാഗത്തു നിന്ന്‌ ഒരു ശബ്ദം കേട്ടു. മേല്‍പ്പോട്ട്‌ നോക്കിയപ്പോള്‍ ഹിറാഗൂഹയില്‍ വെച്ച്‌ എന്‍റെ അടുക്കല്‍ വന്ന മലക്ക്‌ ആകാശത്തിനും ഭൂമിക്കുമിടയില്‍ ഒരു കസേരയില്‍ അതാ ഇരിക്കുന്നു. എനിക്ക്‌ ഭയം തോന്നി. വീട്ടിലേക്ക്‌ മടങ്ങി. 'എനിക്ക്‌ പുതച്ചുതരിക' എന്ന്‌ അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ 'ഓ! പുതച്ചു മൂടിയവനേ! എഴുന്നേല്‍ക്കുക! (ജനങ്ങളെ) താക്കീത്‌ നല്‍കുക' എന്നതു മുതല്‍ മ്ളേച്ഛങ്ങളെ വര്‍ജ്ജിക്കുക' എന്ന്‌ വരെയുള്ള സൂക്തങ്ങള്‍ അല്ലാഹു അവതരിപ്പിച്ചു. പിന്നീട്‌ ദിവ്യസന്ദേശാവതരണം ചൂടുപിടിച്ചു. തുടര്‍ച്ചയായും ധാരാളമായും അവ വന്നുകൊണ്ടിരുന്നു. (ബുഖാരി. 1. 1. 3)
  4. ഇബ്‌നുഅബ്ബാസ്‌(റ) നിവേദനം: തിരുമേനി(സ) മനുഷ്യരില്‍ ഏറ്റവും ധര്‍മ്മിഷ്ഠനായിരുന്നു. ജിബ്‌രീല്‍ തിരുമേനി(സ)യെ സന്ദര്‍ശിക്കാറുള്ള റമളാന്‍ മാസത്തിലാണ്‌ അവിടുന്ന്‌ ഏറ്റവുമധികം ഉദാരനാവുക. ജിബ്‌രീല്‍ റമളാനിലെ എല്ലാ രാത്രിയും തിരുമേനിയെ വന്നു കണ്ട്‌ ഖുര്‍ആന്‍ പഠിപ്പിക്കാറുണ്ട്‌. അന്നാളുകളില്‍ അല്ലാഹുവിന്‍റെ ദൂതന്‍ ഇടതടവില്ലാതെ അടിച്ചു വീശുന്ന കാറ്റിനേക്കാള്‍ ദാനശീലനായിരിക്കും. (ബുഖാരി. 1. 1. 5)
സത്യവിശ്വാസം
  1. ഇബ്‌നുഉമര്‍ (റ) നിവേദനം: തിരുമേനി(സ) അരുളി: ഇസ്ലാം (ആകുന്ന സൌധം) അഞ്ച്‌ തൂണുകളില്‍ നിര്‍മ്മിതമാണ്‌. (അവ) അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും നിശ്ചയം മുഹമ്മദ്‌ അല്ലാഹുവിന്‍റെ ദൂതനാണെന്നും സാക്‍ഷ്യം വഹിക്കുക, നമസ്കാരം ക്രമപ്രകാരം അനുഷ്ഠിക്കുക, സകാത്ത്‌ കൊടുക്കുക, ഹജ്ജ്‌ ചെയ്യുക, റമദാന്‍ മാസത്തില്‍ വ്രതമനുഷ്ഠിക്കുക എന്നിവയാണ്‌ അവ. (ബുഖാരി. 1. 2. 7)
  2. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: സത്യവിശ്വാസത്തിന്‌ അറുപതില്‍പ്പരം ശാഖകളുണ്ട്‌. ലജ്ജ സത്യവിശ്വാസത്തിന്‍റെ ഒരു ശാഖയാണ്‌. (ബുഖാരി. 1. 2. 8)
  3. അബ്ദുല്ലാഹിബ്‌നു അമൃ(റ) നിവേദനം: തിരുമേനി(സ) അരുളി: ആരുടെ നാവില്‍ നിന്നും മുസ്ലിംകള്‍ സുരക്ഷിതരായിരിക്കുന്നുണ്ടോ, അവനാണ്‌ യഥാര്‍ത്ഥ മുസ്ലിം. അല്ലാഹു വിരോധിച്ചത്‌ ആര്‌ വെടിയുന്നുണ്ടോ അവനാണ്‌ യഥാര്‍ത്ഥ മുഹാജിര്‍ (സ്വദേശത്യാഗം ചെയ്തവന്‍ ). (ബുഖാരി. 1. 2. 9)
  4. അബൂമൂസാ(റ) നിവേദനം: അനുചരന്‍മാര്‍ ഒരിക്കല്‍ നബി(സ) യോട്‌ ചോദിച്ചു. ദൈവദൂതരേ! ഇസ്ലാമിലെ ഏത്‌ കര്‍മ്മമാണ്‌ കൂടുതല്‍ ഉല്‍കൃഷ്ടം? തിരുമേനി(സ) അരുളി: ആരുടെ നാവില്‍ നിന്നും കയ്യില്‍ നിന്നും മുസ്ലിംകള്‍ സുരക്ഷിതരാകുന്നുവോ അവനാണ്‌ (അവന്‍റെ നടപടിയാണ്‌) ഏറ്റവും ഉല്‍കൃഷ്ടന്‍ . (ബുഖാരി. 1. 2. 10)
  5. അബ്ദുല്ലാഹിബ്‌നു അമൃ(റ) നിവേദനം: ഇസ്ലാമിന്‍റെ നടപടികളില്‍ ഏതാണ്‌ ഉത്തമമെന്ന്ഒരാള്‍ ചോദിച്ചു. തിരുമേനി(സ) അരുളി: അന്നദാനം ചെയ്യലും പരിചയമുള്ളവര്‍ക്കും പരിചയമില്ലാത്തവര്‍ക്കും സലാം പറയലും. (ബുഖാരി. 1. 2. 11)
  6. അനസ്‌(റ) നിവേദനം: തിരുമേനി(സ) അരുളി: തനിക്കിഷ്ടപ്പെടുന്നത്‌ തന്‍റെ സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല. (ബുഖാരി. 1. 2. 12)
  7. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: എന്‍റെ ആത്മാവ്‌ ആരുടെ കയ്യിലാണോ അവനാണ്‌ സത്യം. സ്വന്തം പിതാവിനോടും സന്താനങ്ങളോടും ഉള്ളതിനേക്കാള്‍ പ്രിയം എന്നോടായിരിക്കുന്നതുവരെ നിങ്ങളിലാരും സത്യവിശ്വാസി ആവുകയില്ല. (ബുഖാരി. 1. 2. 13)
  8. അനസ്‌(റ) നിവേദനം: തിരുമേനി(സ) അരുളി: സ്വന്തം പിതാവിനേക്കാളും സന്താനങ്ങളേക്കാളും സര്‍വ്വജനങ്ങളേക്കാളും പ്രിയപ്പെട്ടവന്‍ ഞാനാകുന്നത്‌ വരെ നിങ്ങളിലാരും സത്യവിശ്വാസി ആവുകയില്ല. (ബുഖാരി. 1. 2. 14)
  9. അനസ്‌(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരാളില്‍ മൂന്ന്‌ ഗുണവിശേഷങ്ങള്‍ ഉണ്ടെങ്കില്‍ അയാള്‍ സത്യവിശ്വാസത്തിന്‍റെ മാധുര്യം ആസ്വദിച്ചിരിക്കുന്നു. 1. മറ്റാരോടുമുള്ളതിനേക്കാള്‍ പ്രിയം അല്ലാഹുവിനോടും അവന്‍റെ ദൂതനോടും ഉണ്ടായിരിക്കുക, 2. മനുഷ്യനെ അല്ലാഹുവിന്‍റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട്‌ മാത്രം സ്നേഹിക്കുക, 3. ദൈവനിഷേധത്തിലേക്ക്‌ മടങ്ങുന്നതിനെ നരകത്തിലേക്ക്‌ തള്ളപ്പെടുന്നതിനെയെന്ന പോലെ വെറുക്കുക. (ബുഖാരി. 1. 2. 15)
  10. അനസ്‌(റ) നിവേദനം: തിരുമേനി(സ) അരുളി: അന്‍സാരികളോടുള്ള സ്നേഹം സത്യവിശ്വാസത്തിന്‍റെ ലക്ഷണമാണ്‌. അന്‍സാരികളോടുള്ള കോപം കാപട്യത്തിന്‍റെയും. (ബുഖാരി. 1. 2. 16)
  11. അബൂസഇദില്‍ ഖുദ്‌രി(റ) നിവേദനം: തിരുമേനി(സ) അരുളി: സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗത്തിലും നരകവാസികള്‍ നരകത്തിലും പ്രവേശിക്കും. പിന്നീട്‌ അല്ലാഹു ക‍പ്പിക്കും: കടുകുമണിയോളമെങ്കിലും വിശ്വാസം ഹൃദയത്തിലുള്ളവരെ നരകത്തില്‍ നിന്നു കരകയറ്റുവീന്‍ . അങ്ങനെ അവര്‍ നരകത്തില്‍ നിന്ന്‌ മുക്തരാകും. അവ്‍ റുത്തിരുണ്ടു പോയിട്ടുണ്ടാകും. നന്തരം അവരെ ജീവിതനദിയില്‍ ഇടും. അപ്പോള്‍ മലവെള്ളച്ചാലുകളുടെ ഓരങ്ങളില്‍ കിടക്കുന്ന വിത്ത്‌ മുളക്കുന്നതുപോലെ അവരുടെ ശരീരം കൊഴുത്തുവളരും. മഞ്ഞനിറത്തില്‍ ഒട്ടിച്ചേര്‍ന്ന ദളങ്ങളോടുകൂടി അവ മുളച്ചു വരുന്നത്‌ നീ കണ്ടിട്ടില്ലേ? (ബുഖാരി. 1. 2. 21)
  12. അബൂസഈദില്‍ ഖുദ്‌രി(റ) നിവേദനം: തിരുമേനി(സ) അരുളി: ഞാനൊരിക്കല്‍ നിദ്രയിലായിരിക്കുമ്പോള്‍ കുപ്പായം ധരിപ്പിച്ച്‌ ചില മനുഷ്യരെ എന്‍റെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചതു ഞാന്‍ കണ്ടു. ചിലരുടെ കുപ്പായം മുലവരെ എത്തിയിട്ടുണ്ട്‌. ചിലരുടേത്‌ അത്രയും ഇറക്കമില്ല. അക്കൂട്ടത്തില്‍ ഉമറുബ്‌നു ഖത്താബും എന്‍റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. അദ്ദേഹം ധരിച്ച കുപ്പായം നിലത്ത്‌ ഇഴഞ്ഞു കിടന്നിരുന്നു. (ഇത്‌ കേട്ട്‌) അവര്‍ പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരെ! ഈ സ്വപ്നത്തിന്‌ അവിടുന്നു നല്‍കുന്ന വ്യാഖ്യാനമെന്ത്‌? തിരുമേനി(സ) അരുളി: അത്‌ മതനിഷ്ഠയാണ്‌. (ബുഖാരി. 1. 2. 22)
  13. ഇബ്‌നുഉമര്‍ (റ) നിവേദനം: തിരുമേനി(സ) അന്‍സാരികളില്‍ പെട്ട ഒരാളുടെ അരികിലൂടെ നടന്നുപോയി. അദ്ദേഹം തന്‍റെ സഹോദരന്‍റെ ലജ്ജയെക്കുറിച്ച്‌ ഗുണദോഷിക്കുകയായിരുന്നു. അപ്പോള്‍ തിരുമേനി(സ) അരുളി: അവനെ വിട്ടേക്കുക. ലജ്ജ സത്യവിശ്വാസത്തിന്‍റെ ഒരു ശാഖയാണ്‌. (ബുഖാരി. 1. 2. 23)
  14. ഇബ്‌നുഉമര്‍ (റ) നിവേദനം: തിരുമേനി(സ) അരുളി: (മുസ്ലിംകളോട്‌ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന) ആ ജനങ്ങള്‍ അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും മുഹമ്മദ്‌ അല്ലാഹുവിന്‍റെ ദൂതനാണെന്നും സാക്‍ഷ്യം വഹിച്ച്‌ നമസ്കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സക്കാത്തു നല്‍കുകയും ചെയ്യുന്നതുവരെ അവരോട്‌ യുദ്ധം ചെയ്യുവാന്‍ എന്നോട്‌ കല്‍പ്പിച്ചിരിക്കുന്നു. അതവര്‍ നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ തങ്ങളുടെ രക്തത്തേയും ധനത്തേയും എന്‍റെ പിടുത്തത്തില്‍ നിന്ന്‌ അവര്‍ രക്ഷിച്ചു കഴിഞ്ഞു. പക്ഷെ, ഇസ്ലാം ചുമത്തിയ ബാധ്യതകള്‍ക്ക്‌ വേണ്ടി അവരുടെ മേല്‍ കൈവെക്കാം. അവരെ വിചാരണ ചെയ്യുന്നത്‌ അല്ലാഹുവായിരിക്കും. (ബുഖാരി. 1. 2. 24)
  15. അബൂഹുറൈറ(റ) നിവേദനം: ഏത്‌ കര്‍മ്മമാണ്‌ കൂടുതല്‍ ശ്രേഷ്ഠമായതെന്ന്‌ തിരുമേനി(സ) യോട്‌ ഒരാള്‍ ചോദിച്ചു. അപ്പോള്‍ തിരുമേനി(സ) പറഞ്ഞു: അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കല്‍ . അയാള്‍ വീണ്ടും ചോദിച്ചു. പിന്നെ ഏതാണ്‌. തിരുമേനി(സ) പറഞ്ഞു: അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നടത്തുന്ന ത്യാഗം. പിന്നെ ഏതാണെന്ന്‌ വീണ്ടും ചോദിക്കപ്പെട്ടു. നബി(സ) ഉത്തരം നല്‍കി. സ്വീകാര്യയോഗ്യമായ നിലക്ക്‌ നിര്‍വ്വഹിച്ച ഹജ്ജ്‌. (ബുഖാരി. 1. 2. 25)
  16. സഅദ്ബ്‌നു അബീവഖാസ്‌(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ ഒരു സംഘത്തിന്‌ എന്തോ ധര്‍മ്മം കൊടുക്കുമ്പോള്‍ ഞാനവിടെ ഇരിക്കുകയായിരുന്നു. ആ കൂട്ടത്തില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരാളെ നബി(സ) ഉപേക്ഷിച്ചു. അപ്പോള്‍ ഞാന്‍ ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരേ! എന്തുകൊണ്ടാണ്‌ അവിടുന്ന്‌ ഇയാളെ ഒഴിവാക്കിക്കളഞ്ഞത്‌. തീര്‍ച്ചയായും ഇയാളെ ഒരു മുഅ്മിനായിട്ടാണ്‌ ഞാന്‍ കാണുന്നത്‌. അപ്പോള്‍ നബി(സ) പറഞ്ഞു: അല്ലെങ്കില്‍ മുസ്ലിം (എന്നു കൂടി പറയുക) അനന്തരം കുറച്ച്‌ സമയം ഞാന്‍ മൌനം ദീക്ഷിച്ചു. എന്നാല്‍ അയാളെ സംബന്ധിച്ചുള്ള അറിവിന്‍റെ പ്രേരണയാല്‍ ആ വാക്കു തന്നെ ഞാന്‍ വീണ്ടും പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരെ! എന്തുകൊണ്ടാണ്‌ അവിടുന്ന്‌ ഇയാളെ ഒഴിവാക്കിക്കളഞ്ഞത്‌. തീര്‍ച്ചയായും ഇയാള്‍ ഒരു മുഅ്മിനായിട്ടാണ്‌ ഞാന്‍ കാണുന്നത്‌. അപ്പോള്‍ തിരുമേനി(സ) അരുളി: അല്ലെങ്കില്‍ മുസ്ലിം. അപ്പോഴും ഞാന്‍ അല്‍പസമയം മൌനം പാലിച്ചു. വീണ്ടും അദ്ദേഹത്തെ സംബന്ധിച്ചുള്ള അറിവ്‌ പ്രേരിപ്പിച്ചതനുസരിച്ച്‌ ഞാന്‍ അതാവര്‍ത്തിച്ചു. നബി(സ)യും തന്‍റെ മുന്‍ മറുപടി ആവര്‍ത്തിച്ചു. പിന്നെ നബി(സ) പറഞ്ഞു: സഅദ്‌! ചിലപ്പോള്‍ എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ചിലരെ ഒഴിച്ചു നിര്‍ത്തി മറ്റു ചിലര്‍ക്ക്‌ ഞാന്‍ കൊടുക്കും. അവര്‍ക്ക്‌ കൊടുക്കാതിരിക്കുന്നത്‌ അല്ലാഹു അവരെ നരകത്തില്‍ വീഴ്ത്താന്‍ ഇടയാകുമെന്ന്‌ ഭയന്നിട്ടാണ്‌ അങ്ങനെ ചെയ്യുന്നത്‌. (ബുഖാരി. 1. 2. 26)
  17. അബ്ദുല്ലാഹിബ്‌നുല്‍ അമൃ(റ) നിവേദനം: ഒരു മനുഷ്യന്‍ തിരുമേനി(സ) യോട്‌ ചോദിച്ചു. ശ്രേഷ്ഠമായ ഇസ്ലാമിക കര്‍മ്മമേതാണ്‌? നബി(സ) അരുളി: ഭക്ഷണം നല്‍കലും പരിചിതര്‍ക്കും അപരിചിതര്‍ക്കും സലാം പറയലും. (ബുഖാരി. 1. 2. 27)
  18. ഇബ്‌നുഅബ്ബാസ്‌(റ) നിവേദനം: തിരുമേനി(സ) അരുളി: എനിക്ക്‌ ഒരിക്കല്‍ നരകം കാണിക്കപ്പെട്ടു. അപ്പോള്‍ അതില്‍ അധികവും സ്ത്രീകളാണ്‌. കാരണം അവര്‍ നിഷേധിക്കുന്നു. അനുചരന്‍മാര്‍ ചോദിച്ചു. അവര്‍ അല്ലാഹുവിനെ നിഷേധിക്കുകയാണോ? നബി(സ) പറഞ്ഞു: അല്ല അവര്‍ ഭര്‍ത്താക്കന്‍മാരെ (അവരുടെ അനുഗ്രഹങ്ങളെ) നിഷേധിക്കുന്നു. ആ ഔദാര്യങ്ങളോട്‌ നന്ദി കാണിക്കുകയില്ല. ജീവിതകാലം മുഴുവനും നീ ഒരു സ്ത്രീക്ക്‌ പല നന്‍മകളും ചെയ്തുകൊടുത്തു. എന്നിട്ട്‌ അവളുടെ ഹിതത്തിന്‌ യോജിക്കാത്ത വല്ലതും നീ പ്രവര്‍ത്തിച്ചതായി അവള്‍ കണ്ടാല്‍ അവള്‍ പറയും: നിങ്ങള്‍ എനിക്ക്‌ ഒരു നന്‍മയും ഇന്നുവരെയും ചെയ്തുതന്നിട്ടില്ല എന്ന്‌. (ബുഖാരി. 1. 2. 28)
  19. മിഅ്‌റൂറ്‍(റ) നിവേദനം: അദ്ദേഹം പറയുന്നു; ഞാനൊരിക്കല്‍ 'റബ്ദ' എന്ന സ്ഥലത്തുവെച്ച്‌ അബൂദര്‍റിനെ കാണുകയുണ്ടായി. അദ്ദേഹം ഒരു പുതുവസ്ത്രം ധരിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ അടിമയും അതേതരം പുതുവസ്ത്രം ധരിച്ചിട്ടുണ്ട്‌. ഇതിനെ സംബന്ധിച്ച്‌ ഞാനദ്ദേഹത്തോട്‌ ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരാളെ ശകാരിച്ചു. അവന്‍റെ ഉമ്മയെ ചൂണ്ടിക്കാട്ടിക്കൊണ്ട്‌ ഞാന്‍ അയാളെ വഷളാക്കി. അന്നേരം നബി(സ) എന്നോട്‌ പറഞ്ഞു. ഓ! അബൂദറ്‌ര്‍ . നീ അയാളുടെ ഉമ്മയെ ചൂണ്ടിക്കാട്ടിക്കൊണ്ട്‌ പരിഹസിച്ച്‌ കളഞ്ഞല്ലോ. അജ്ഞാനകാലത്തെ ചില ദുര്‍ഗുണങ്ങള്‍ നിന്നില്‍ അവശഷിച്ചിട്ടുണ്ട്‌. നിങ്ങളുടെ ഭ്ര്‍ത്യന്‍മാര്‍ നിങ്ങളുടെ സഹോദരന്‍മാരാണ്‌. അല്ലാഹു അവരെ നിങ്ങളുടെ നിയന്ത്രണത്തിലാക്കിയിരിക്കുന്നു എന്നേയുള്ളൂ. അതുകൊണ്ട്‌ വല്ലവന്‍റെയും സഹോദരന്‍ അവന്‍റെ നിയന്ത്രണത്തിന്‍ കീഴില്‍ ജീവിക്കുന്നുവെങ്കില്‍ താന്‍ ഭക്ഷിക്കുന്നതില്‍ നിന്നു തന്നെ അവനു ഭക്ഷിക്കാന്‍ കൊടുക്കുക, താന്‍ ധരിക്കുന്ന അതേ വസ്ത്രം അവനും ധരിക്കാന്‍ കൊടുക്കുക., അവര്‍ക്ക്‌ അസാദ്ധ്യമായ ജോലികളൊന്നും അവനെ ഏല്‍പിക്കരുത്‌. വിഷമമേറിയ എന്തെങ്കിലും ജോലികള്‍ അവനെ ഏല്‍പിക്കേണ്ടി വന്നാല്‍ നിങ്ങള്‍ അവനെ സഹായിക്കണം. (ബുഖാരി. 1. 2. 29)
  20. അഹ് നഫ്‌(റ) നിവേദനം: അദ്ദേഹം പറയുന്നു: (ജമല്‍ യുദ്ധം നടക്കുമ്പോള്‍) ഞാന്‍ ഈ മനുഷ്യനെ (അലിയ്യിനെ) സഹായിക്കാന്‍ വേണ്ടി പുറപ്പെട്ടു. അപ്പോള്‍ അബൂബക്കറത്ത്‌ എന്നെ അഭിമുഖീകരിച്ചു. അദ്ദേഹം ചോദിച്ചു. നീ എവിടെ പോകുന്നു? ഞാന്‍ പറഞ്ഞു. ഈ മനുഷ്യനെ (അലിയെ) സഹായിക്കാന്‍ പോവുകയാണ്‌. ഉടനെ അദ്ദേഹം പറഞ്ഞു. (പാടില്ല) നീ മടങ്ങുക. രണ്ടു മുസ്ളീംകള്‍ വാളെടുത്തു പരസ്പരം യുദ്ധം ചെയ്താല്‍ വധിച്ചവനും വധിക്കപ്പെട്ടവനും നരകത്തിലായിരിക്കും എന്ന്‌ നബി(സ) പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. അന്നേരം ഞാന്‍ ചോദിച്ചു. ദൈവദൂതരെ! ഘാതകന്‍റെ കാര്യം ശരി തന്നെ. കൊല്ലപ്പെട്ടവന്‍ എന്തു കുറ്റം ചെയ്തു? തിരുമേനി(സ) അരുളി: തന്‍റെ സഹോദരനെ കൊല്ലാന്‍ അവന്‍ കിണഞ്ഞു പരിശ്രമിക്കയായിരുന്നുവല്ലോ? അത്യാഗ്രഹത്തോടുകൂടി. (ബുഖാരി. 1. 2. 30)
  21. അബ്ദുല്ലാഹിബ്‌മസ്‌ഊദ്‌(റ) നിവേദനം: 'വിശ്വസിക്കുകയും എന്നിട്ടു തങ്ങളുടെ വിശ്വാസത്തോട്‌ അക്രമം കൂട്ടിച്ചേര്‍ക്കാതിരിക്കുകയും ചെയ്തവര്‍ക്ക്‌ സമാധാനമുണ്ട്‌. അവര്‍ തന്നെയാണ്‌ സന്‍മാര്‍ഗ്ഗം പ്രാപിച്ചവര്‍' എന്ന ആയത്ത്‌ അവതരിച്ചപ്പോള്‍ തിരുമേനി(സ)യുടെ അനുചരന്‍മാര്‍ ചോദിച്ചു (നബിയേ) ഞങ്ങളില്‍ സ്വശരീരത്തോടു അക്രമം പ്രവര്‍ത്തിക്കാത്തവരാണ്‌? അപ്പോഴാണ്‌ അല്ലാഹുവിന്‌ പങ്കുകാരെ വെച്ച്‌ പൂലര്‍ത്തലാണ്‌ വലിയ അക്രമം എന്ന ആയത്തുഅല്ലാഹു അവതരിപ്പിച്ചത്‌. (ബുഖാരി. 1. 2. 31)
  22. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: കപടവിശ്വാസിയുടെ അടയാളം മൂന്നെണ്ണമാണ്‌. 1. സംസാരിച്ചാല്‍ കള്ളം പറയുക, 2. വാഗ്ദാനം ചെയ്താല്‍ ലംഘിക്കുക, 3. വിശ്വസിച്ചാല്‍ ചതിക്കുക. (ബുഖാരി. 1. 2. 32)
  23. അബ്ദുല്ലാഹിബ്‌നുഅമൃ(റ) നിവേദനം: നിശ്ചയം തിരുമേനി(സ) അരുളി: നാല്‌ ലക്ഷണങ്ങള്‍ ഒരാളില്‍ സമ്മേളിച്ചാല്‍ അവന്‍ കറയറ്റ കപടവിശ്വാസിയാണ്‌. അവയില്‍ ഏതെങ്കിലുംഒരു ലക്ഷണം ഒരാളിലുണ്ടെങ്കില്‍ അത്‌ വര്‍ജ്ജിക്കും വരേക്കും അവനില്‍ കപടവിശ്വാസത്തിന്‍റെ ഒരു ലക്ഷണമുണ്ടെന്നും വരും. 1. വിശ്വസിച്ചാല്‍ ചതിക്കുക, 2. സംസാരിച്ചാല്‍ കളവ്‌ പറയുക, 3. കരാര്‍ ചെയ്താല്‍ വഞ്ചിക്കുക, 4. പിണങ്ങിയാല്‍ അസഭ്യം പറയുക. (ബുഖാരി. 1. 2. 33)
  24. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ആരെങ്കിലും ശരിയായ വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ലൈലത്തുല്‍ ഖദ്‌റില്‍ നമസ്കരിക്കുകയാണെങ്കില്‍ അവന്‍ ചെയ്ത പാപങ്ങളില്‍ നിന്ന്‌ പൊറുക്കപ്പെടുന്നതാണ്‌. (ബുഖാരി. 1. 2. 34)
  25. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: തിരുമേനി(സ) അരുളി: ഒരാള്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ സമരത്തിന്നിറങ്ങുന്നു. എന്നിലുള്ള വിശ്വാസവും എന്‍റെ ദൂതന്‍മാരിലുള്ള വിശ്വാസവും മാത്രമാണ്‌ അയാളെ അതിന്‌ പ്രേരിപ്പിച്ചിരിക്കുന്നത്‌. ഇങ്ങനെയുള്ള ഒരാളെ എന്‍റെ അടുക്കല്‍ നിന്നുള്ള പ്രതിഫലമോ ശത്രുപക്ഷത്തു നിന്ന്‌ പിടിച്ചെടുത്ത ധനമോ രണ്ടിലൊന്ന്‌ നേടിക്കൊടുത്തിട്ടല്ലാതെ തിരിച്ചയക്കുകയില്ലെന്ന കാര്യം അല്ലാഹു ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുന്നു. മാത്രമല്ല, അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുമെന്നും എന്‍റെ സമുദായത്തിന്‌ ക്ളേശമാകുമെന്നു ഞാന്‍ വിചാരിച്ചിരുന്നില്ലെങ്കില്‍ യുദ്ധത്തിനയക്കുന്ന ഒരു സൈന്യത്തില്‍ നിന്നും ഞാന്‍ പിന്തി നില്‍ക്കുമായിരുന്നില്ല. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഞാന്‍ വധിക്കപ്പെടുകയുംപിന്നീട്‌ ജീവിപ്പിക്കപ്പെടുകയും വീണ്ടും വധിക്കപ്പെടുകയും ജീവിക്കപ്പെടുകയും വീണ്ടും വധിക്കപ്പെടുകയും ചെയ്തിരിക്കുന്നുവെങ്കില്‍ എന്നാണ്‌ ഞാന്‍ ആശിച്ചു പോകുന്നത്‌. (ബുഖാരി. 1. 2. 35)
  26. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി വല്ലവനും റമളാന്‍ രാത്രിയിലെ ഐച്ഛിക നമസ്കാരം (തറാവീഹ്‌) നിര്‍വ്വഹിച്ചാല്‍ അവന്‍ മുമ്പ്‌ ചെയ്ത തെറ്റുകളില്‍ നിന്നും അവന്‌ പൊറുത്തു കൊടുക്കും. (ബുഖാരി. 1. 2. 36)
  27. അബൂഹുറൈറ(റ) നിവേദനം: തിരുമേനി അരുളി: വിശ്വാസത്തോടും പ്രതിഫലം ആശിച്ചുകൊണ്ടും ആരെങ്കിലും റമളാന്‍ വ്രതം അനുഷ്ഠിച്ചാല്‍ അവന്‍റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്‌. (ബുഖാരി. 1. 2. 37)
  28. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിശ്ചയം മതം ലളിതമാണ്‌. മതത്തില്‍ അമിതത്വം പാലിക്കാന്‍ ആര്‌ മുതിര്‍ന്നാലും അവസാനം അവന്‍ പരാജയപ്പെടാതിരിക്കുകയില്ല. അതുകൊണ്ട്‌ നേരെയുള്ള വഴിയും മധ്യമാര്‍ഗ്ഗവും കൈക്കൊള്ളുക. അങ്ങനെ അപ്പോഴും നിങ്ങള്‍ സന്തോഷിക്കുകയും പ്രഭാതത്തിലും സായാഹ്നത്തിലും രാവിന്‍റെ ഒരാംശത്തിലും (നമസ്കാരം മുഖേന) സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുക. (ബുഖാരി. 1. 2. 38)
  29. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) ഇപ്രകാരം പറയുന്നതായി അദ്ദേഹം കേട്ടിട്ടുണ്ട്‌. ഒരാള്‍ ഇസ്ലാം മതം സ്വീകരിക്കുകയും നല്ല നിലക്ക്‌ ഇസ്ലാമിക നടപടികളെല്ലാം പാലിച്ചു പോരുകയും ചെയ്താല്‍ അയാല്‍ മുമ്പ്‌ ചെയ്ത എല്ലാ കുറ്റങ്ങളും അല്ലാഹു മായ്ച്ചുകളയുന്നതാണ്‌. അതിന്‌ ശേഷം (ചെയ്യുന്ന തെറ്റുകള്‍ക്ക്‌) ആണ്‌ ശിക്ഷാനടപടി. നന്‍മക്കുള്ള പ്രതിഫലം 10 ഇരട്ടി മുതല്‍ 700 ഇരട്ടി വരെയാണ്‌. തെറ്റുകള്‍ക്ക്‌ തത്തുല്യമായ ശിക്ഷ മാത്രമെ നല്‍കുകയുള്ളു (ഇരട്ടിപ്പിക്കല്‍ ഇല്ല) അതു തന്നെ അല്ലാഹു അവന്‌ പൊറുത്തു കൊടുക്കുന്നില്ലെങ്കില്‍ മാത്രം. (ബുഖാരി. 1. 2. 40)
  30. ആയിശ(റ) നിവേദനം: ഒരിക്കല്‍ നബി(സ) അവരുടെ മുറിയില്‍ കടന്നുചെന്നു. അപ്പോള്‍ ഒരു സ്ത്രീ അവരുടെ അടുക്കല്‍ ഇരിക്കുന്നുണ്ടായിരുന്നു. ഇതാരെന്നു നബി(സ) ചോദിച്ചു. ഇന്ന സ്ത്രീ എന്നുത്തരം പറഞ്ഞശേഷം അവര്‍ അവളുടെ നമസ്കാരത്തിന്‍റെ വണ്ണവും വലിപ്പവും പ്രശംസിച്ചു പറയാന്‍ തുടങ്ങി. ഉടനെ തിരുമേനി(സ) അരുളി: വര്‍ണ്ണന നിര്‍ത്തുക, നിങ്ങള്‍ക്ക്‌ നിത്യവും അനുഷ്ഠിക്കാന്‍ സാധിക്കുന്നത്ര നിങ്ങള്‍ അനുഷ്ഠിക്കുവിന്‍ . അല്ലാഹു സത്യം, നിങ്ങള്‍ക്ക്‌ മുഷിച്ചില്‍ തോന്നും വരേക്കും അല്ലാഹുവിന്‌ മുഷിച്ചില്‍ തോന്നുകയില്ല. ഒരാള്‍ നിത്യേന നിര്‍വിഘ്നം അനുഷ്ഠിക്കുന്ന മതനടപടികളാണ്‌ അല്ലാഹുവിന്‌ കൂടുതല്‍ ഇഷ്ടപ്പെട്ടത്‌. (ബുഖാരി. 1. 2. 41)
  31. അനസ്‌(റ) നിവേദനം: തിരുമേനി(സ) അരുളി: ഹൃദയത്തില്‍ ഒരു ബാര്‍ലിമണിത്തൂക്കമെങ്കിലും നന്‍മ ഉണ്ടായിരിക്കുകയും അതൊടൊപ്പം 'ലാ ഇലാഹ ഇല്ലല്ലാഹു' എന്ന്‌ പ്രഖ്യാപിക്കുകയും ചെയ്തവരെയെല്ലാം നരകത്തില്‍ നിന്ന്‌ മുക്തരാക്കും. ഹൃദയത്തില്‍ ഒരു ഗോതമ്പ്‌ മണിത്തൂക്കം നന്‍മ ഉണ്ടായിരിക്കുകയും 'ലാ ഇലാഹ ഇല്ലല്ലാഹു' എന്ന്‌ പ്രഖ്യാപിക്കുകയും ചെയ്യുന്ന എല്ലാ മനുഷ്യരേയും നരകത്തില്‍ നിന്ന്‌ മോചിപ്പിക്കും. ഹൃദയത്തില്‍ ഒരണുതൂക്കം നന്‍മ ഉണ്ടായിരിക്കുകയും 'ലാ ഇലാഹ ഇല്ലല്ലാഹു എന്ന്‌ പ്രഖ്യാപിക്കുകയും ചെയ്തവരേയും നരകത്തില്‍ നിന്ന്‌ മുക്തരാക്കും. (ബുഖാരി. 1. 2. 42)




      1. ഉമര്‍ (റ) നിവേദനം: നിശ്ചയം ഒരു ജൂതന്‍ അദ്ദേഹത്തോട്‌ പറയുകയുണ്ടായി: അല്ലയോ അമീറുല്‍മുഅ്മിനീന്‍! നിങ്ങളുടെ ഗ്രന്ഥത്തില്‍ നിങ്ങള്‍ പാരായണം ചെയ്യാറുള്ള ഒരായത്തുണ്ട്‌. അത്‌ ജൂതന്‍മാരായ ഞങ്ങള്‍ക്കാണ്‌ അവതരിച്ചുകിട്ടിയിരുന്നെങ്കില്‍ ആ ദിനം ഞങ്ങളൊരു പെരുന്നാളായി ആഘോഷിക്കുമായിരുന്നു. ഉമര്‍ (റ) ചോദിച്ചു. ഏത്‌ ആയത്താണത്‌? ജൂതന്‍ പറഞ്ഞു. 'ഇന്നത്തെ ദിവസം നിങ്ങളുടെ മതത്തെ ഞാന്‍ നിങ്ങള്‍ക്ക്‌ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. അതു വഴി എന്‍റെ അനുഗ്രഹത്തെ നിങ്ങള്‍ക്ക്‌ ഞാന്‍ പൂര്‍ത്തിയാക്കിത്തരികയും ഇസ്ലാമിനെ മതമായി നിങ്ങള്‍ക്ക്‌ തൃപ്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു (5:3) എന്ന വാക്യം തന്നെ. ഉമര്‍ (റ) പറഞ്ഞു: ആ വാക്യം അവതരിച്ച ദിവസവും അവതരിച്ച സ്ഥലവും ഞങ്ങള്‍ക്ക്‌ നല്ലപോലെ അറിവുണ്ട്‌. തിരുമേനി(സ) വെള്ളിയാഴ്ച ദിവസം അറഫായില്‍ സമ്മേളിച്ചിരുന്ന ഘട്ടത്തിലാണ്‌ അത്‌ അവതരിച്ചത്‌. (ബുഖാരി. 1. 2. 43)
      2. ത്വല്‍ഹ(റ) നിവേദനം: അദ്ദേഹം പറയുന്നു: നജ്ദ്‌ നിവാസികളില്‍പെട്ട ഒരു മനുഷ്യന്‍ തിരുമേനി(സ)യുടെ അടുത്തുവന്നു. അയാളുടെ മുടിയെല്ലാം ചിതറിപ്പാറിയിരുന്നു. അയാളുടെ നേരിയ ശബ്ദം (ദൂരെ നിന്നു തന്നെ) കേള്‍ക്കാമായിരുന്നുവെങ്കിലും ടുത്തെത്തുന്നതുവരെ അയാള്‍ പറയുന്നതെന്തെന്ന്‌ ഞങ്ങള്‍ക്ക്‌ മനസ്സിലായില്ല. അങ്ങനെ അയാള്‍ ഇസ്ലാമിനെക്കുറിച്ച്ചോദിച്ചു: നബി(സ) അരുളി: ഒരു പകലം രാത്രിയും കൂടി അഞ്ചു പ്രാവശ്യം നമസ്കരിക്കല്‍, അപ്പോള്‍ ഇതല്ലാതെ മറ്റു വല്ല ബാധ്യതയും എന്‍റെ പേരിലുണ്ടോ എന്ന്‌ അയാള്‍ ചോദിച്ചു: ഇല്ല, നീ സുന്നത്തു നമസ്കരിക്കുകയാണെങ്കില്‍ അതു ഒഴികെ, പിന്നീട്‌ നബി(സ) അരുളി: റമദാന്‍ മാസത്തില്‍ നോമ്പ്‌ അനുഷ്ഠിക്കേണ്ടതാണ്‌. അദ്ദേഹം ചോദിച്ചു. : അതല്ലാതെ മറ്റു വല്ലനോമ്പും എന്‍റെ ബാധ്യതയിലുണ്ടോ? തിരുമേനി(സ) അരുളി: ഇല്ല. നീ സ്വേച്ഛയനുസരിച്ചു നോമ്പ്‌ അനുഷ്ഠിച്ചെങ്കില്‍ മാത്രം. ശേഷം തിരുമേനി(സ) അയാളോട്‌ സകാത്തിനെക്കുറിച്ച്‌ പറഞ്ഞു. അപ്പോഴും അദ്ദേഹം ചോദിച്ചു. ഇതല്ലാതെ മറ്റു വല്ല സാമ്പത്തിക ബാധ്യതയും എനിക്കുണ്ടോ? തിരുമേനി(സ) അരുളി: ഇല്ല. ഔദാര്യമായി നീ വല്ലതും നല്‍കുകയാണെങ്കില്‍ മാത്രം. ഈ സംഭാഷണം കഴിഞ്ഞശേഷം അയാള്‍ അവിടം വിട്ടു. സ്ഥലം വിടുമ്പോള്‍ അദ്ദേഹം പറയുന്നുണ്ടായിരുന്നു, അല്ലാഹു സത്യം, ഞാന്‍ ഇതില്‍ വര്‍ദ്ധിപ്പിക്കുകയോ കുറക്കുകയോഇല്ല. തിരുമേനി അരുളി: അയാള്‍ പറഞ്ഞത്‌ സത്യമാണെങ്കില്‍ അയാള്‍ വിജയിച്ചുകഴിഞ്ഞു. (ബുഖാരി. 1. 2. 44)
      3. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ഒരു മുസ്ലിമിന്‍റെ മയ്യിത്തിനെ അനുഗമിക്കുകയും നമസ്കാരവും ഖബറടക്കവും കഴിയുന്നതുവരെ കൂടെയുണ്ടാവുകയും ചെയ്താല്‍ അയാള്‍ ഒരു ഖീറാത്തു പ്രതിഫലവും കൊണ്ടാണ്‌ തിരിച്ചുവരിക. (ബുഖാരി. 1. 2. 45)
      4. അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ) അരുളി: മുസ്ലിമിനെ ശകാരിക്കുന്നത്‌ ദുര്‍മാര്‍ഗ്ഗവും അവനോട്‌ യുദ്ധം ചെയ്യുന്നത്‌ സത്യനിഷേധവുമാണ്‌. ഉബാദത്ത്ബ്‌നുസ്സാമിത്ത്‌(റ) നിവേദനം: തിരുമേനി(സ) ലൈലത്തുല്‍ ഖദ്‌റിനെക്കുറിച്ച്‌ വിവരമറിയിക്കാന്‍ വേണ്ടി രണ്ടുപേര്‍ പരസ്പരം ശണ്ഠകൂടുന്നത്‌ അവിടുന്നു കണ്ടു. അതു കാരണം ലൈലത്തുല്‍ ഖദ്‌റിനെക്കുറിച്ചുള്ള ജ്ഞാനം എന്‍റെ മനസ്സില്‍ നിന്ന്‌ ഉയര്‍ത്തപ്പെട്ടു. ഒരു പക്ഷെ, അത്‌ നിങ്ങള്‍ക്ക്‌ നന്‍മയായിപരിണമിച്ചേക്കാം. ലൈലത്തുല്‍ ഖദ്‌റിനെ, 27, 29, 25 മുതലായ രാവുകളില്‍ നിങ്ങള്‍ അന്വേഷിക്കുവീന്‍ . (ബുഖാരി. 1. 2. 46)
      5. ഇബ്‌നുഅബ്ബാസ്‌(റ) നിവേദനം: അബൂസുഫ്‌യാന്‍ എന്നോട്‌ പറയുകയുണ്ടായി. ഹിര്‍ഖല്‍ (ഹെര്‍ക്കുലീസ്‌) രാജാവ്‌ അദ്ദേഹത്തോട്‌ പറഞ്ഞു: നബിയുടെ അനുയായികള്‍ വര്‍ദ്ധിക്കുകയാണോ അതോ കുറയുകയാണോ എന്ന്‌ ഞാന്‍ താങ്കളോട്‌ ചോദിച്ചപ്പോള്‍ അവര്‍ വര്‍ദ്ധിക്കുകയാണ്‌ എന്നാണല്ലോ താങ്കളുടെ മറുപടി അങ്ങനെയാണ്‌ സത്യവിശ്വാസം, അത്‌ പൂര്‍ത്തിയാവുന്നതുവരെ. ആ മതം സ്വീകരിച്ചശേഷം അതിനെ വെറുത്ത്‌ ആരെങ്കിലും പിന്‍മാറുന്നുണ്ടോ എന്ന്‌ ചോദിച്ചപ്പോഴും ഇല്ല എന്നാണ്‌ താങ്കള്‍ മറുപടി പറഞ്ഞത്‌. അങ്ങനെതന്നെയാണ്‌ സത്യവിശ്വാസം. അതിന്‍റെ പ്രസന്നത മനസ്സുമായി കലര്‍ന്നാല്‍ ആരും അതിനെ വെറുക്കുകയില്ല. (ബുഖാരി. 1. 2. 48)
      6. നുഅ്മാന്‍ (റ) നിവേദനം: തിരുമേനി(സ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്‌. അനുവദനീയ കാര്യങ്ങള്‍ വ്യക്തമാണ്‌. നിഷിദ്ധമായ കാര്യങ്ങളും വ്യക്തമാണ്‌. എന്നാല്‍ അവ രണ്ടിനുമിടയില്‍ പരസ്പരം സാദൃശ്യമായ ചില കാര്യങ്ങളുണ്ട്‌. മനുഷ്യരില്‍ അധികമാളുകള്‍ക്കും അവ ഗ്രഹിക്കാന്‍ കഴിയുകയില്ല. അതുകൊണ്ട്‌ ഒരാള്‍ പരസ്പരം സദൃശമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതെ സൂക്ഷ്മത കൈക്കൊണ്ടാല്‍ അയാള്‍ തന്‍റെ മതത്തേയും അഭിമാനത്തേയും കാത്തു സൂക്ഷിച്ചു. എന്നാല്‍ വല്ലവനും സാദൃശ്യമായ കാര്യങ്ങളില്‍ ചെന്നുവീണുപോയാല്‍ അവന്‍റെ സ്ഥിതി സംരക്ഷിച്ചു നിറുത്തിയ (നിരോധിത) മേച്ചില്‍ സ്ഥലത്തിന്‍റെ അതിര്‍ത്തികളില്‍ നാല്‍ക്കാലികളെ മേക്കുന്ന ഇടയനെ പോലെയാണ്‌. അവരതില്‍ ചാടിപ്പോകാന്‍ എളുപ്പമാണ്‌. അറിഞ്ഞുകൊള്ളുവീന്‍! എല്ലാ രാജാക്കന്‍മാര്‍ക്കും ഓരോ മേച്ചില്‍ സ്ഥലങ്ങളുണ്ട്‌. ഭൂമിയില്‍ അല്ലാഹുവിന്‍റെ നിരോധിത മേച്ചില്‍ സ്ഥലം അവന്‍ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്‌. അറിയുക! ശരീരത്തില്‍ ഒരു മാംസക്കഷണമുണ്ട്‌. അതു നന്നായാല്‍ മനുഷ്യശരീരം മുഴുവന്‍ നന്നായി. അതു ദുഷിച്ചാല്‍ ശരീരം മുഴുവനും ദുഷിച്ചതുതന്നെ. അറിയുക! അതത്രെ ഹൃദയം. (ബുഖാരി. 1. 2. 49)
      7. ഉമര്‍ (റ) നിവേദനം: തിരുമേനി(സ) അരുളി: കര്‍മ്മങ്ങള്‍ക്ക്‌ (പ്രതിഫലം) ഉദ്ദേശ്യമനുസരിച്ചാണ്‌. ഓരോ മനുഷ്യനും അവന്‍ ഉദ്ദേശിച്ചതാണ്‌ ലഭിക്കുക. അപ്പോള്‍ വല്ലവനും അല്ലാഹുവിന്‍റെയും അവന്‍റെ ദൂതന്‍റെയും പ്രീതിയുദ്ദേശിച്ച്‌ ഹിജ്‌റ പുറപ്പെട്ടാല്‍ അല്ലാഹുവിന്‍റെയും അവന്‍റെ ദൂതന്‍റെയും പ്രീതി അവന്‌ ലഭിക്കും. വല്ലവനും ഭൌതികനേട്ടം ഉദ്ദേശിച്ചു അല്ലെങ്കില്‍ ഒരു സ്ത്രീയെ വിവാഹം കഴിക്കുവാനുദ്ദേശിച്ച്‌ ഹിജ്‌റ പുറപ്പെട്ടാല്‍ അവന്‍ ഉദ്ദേശിച്ചതാണ്‌ അവന്‌ ലഭിക്കുക. (ബുഖാരി. 1. 2. 51)
      8. ഇബ്‌നുമസ്‌ഊദ്‌(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു മനുഷ്യന്‍ തന്‍റെ കുടുംബത്തിന്‌ വേണ്ടി വല്ലതും ചെലവ്‌ ചെയ്തു. അല്ലാഹുവിന്‍റെ പ്രതിഫലമാണ്‌ അവനുദ്ദേശിച്ചത്‌ എന്നാല്‍ അതവനു ഒരു ദാനധര്‍മ്മമാണ്‌. (ബുഖാരി. 1. 2. 52)
      9. സഅദ്ബ്‌നു അബീവഖാസ്‌(റ) നിവേദനം: നിശ്ചയം തിരുമേനി(സ) അരുളി: നീ അല്ലാഹുവിന്‍റെ പ്രീതി ഉദ്ദേശിച്ചുകൊണ്ട്‌ ചെയ്യുന്ന ഏത്‌ ധനവ്യയത്തിനും പ്രതിഫലം ലഭിക്കാതിരിക്കുകയില്ല. നിന്‍റെ ഭാര്യയുടെ വായില്‍ വെച്ചു കൊടുക്കുന്നതുവരെ. (ബുഖാരി. 1. 2. 53)
      10. ജരീര്‍ (റ) നിവേദനം: അദ്ദേഹം പറയുന്നു. നമസ്കാരം മുറപ്രകാരം നിര്‍വ്വഹിക്കുവാനും സകാത്തു കൊടുക്കുവാനും എല്ലാ മുസ്ലിംകള്‍ക്കും ഗുണം കാംക്ഷിക്കുവാനും വേണ്ടി നബി(സ) യോട്‌ ഞാന്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്‌. (ബുഖാരി. 1. 2. 54)
      11. സിയാദ്ബ്‌നു ഇലാഖ(റ) നിവേദനം: മുഗീറത്തുബ്‌നു ശുഅ്ബ(റ) മരിച്ച ദിവസം ജരീര്‍ജബ്‌നു അബ്ദുല്ല പറയുന്നത്‌ ഞാന്‍ കേട്ടു. അദ്ദേഹം എഴുന്നേറ്റ്‌ നിന്ന്‌ അല്ലാഹുവിനെ സ്തുതിക്കുകയും പ്രശംസിക്കുകയും ചെയ്തശേഷം ഇങ്ങനെ പറഞ്ഞു. ഏകനായ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുവീന്‍ . അവന്‌ പങ്കാളികളില്ല. പുതിയ അമീര്‍ വരുന്നതുവരെ സമാധാനവും ശാന്തിയും കൈക്കൊള്ളണം. അദ്ദേഹമിതാ ഇപ്പോള്‍ തന്നെ എത്തിച്ചേരുന്നതാണ്‌. തുടര്‍ന്ന്‌ അദ്ദേഹം പറഞ്ഞു. നിങ്ങളുടെ നിര്യാതനായ അമീറിനുവേണ്ടി മാപ്പിനപേക്ഷിക്കുവീന്‍ . അദ്ദേഹം വിട്ടുവീഴ്ച ഇഷ്ടപ്പെടുന്നവനായിരുന്നു. പിന്നെ അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ ഞാന്‍ നബി(സ)യുടെ അടുക്കല്‍ ചെന്നു പറഞ്ഞു: ഇസ്ലാം അനുസരിച്ച്‌ ജീവിക്കാമെന്ന്‌ ഞാന്‍ താങ്കളോട്‌ പ്രതിജ്ഞ ചെയ്യുന്നു. അപ്പോള്‍ എല്ലാ മുസ്ലിംകള്‍ക്കും ഗുണം കാംക്ഷിക്കണമെന്ന ഉപാധിയും കൂടി അദ്ദേഹം വെച്ചു. അപ്പോള്‍ അക്കാര്യവും ഞാന്‍ പ്രതിജ്ഞ ചെയ്തു. ഈ പള്ളിയുടെ നാഥനാണ്‌ സത്യം. ഞാന്‍ നിങ്ങള്‍ക്ക്‌ ഗുണം കാംക്ഷിക്കുന്നവനാണ്‌. ശേഷം പാപമോചനത്തില്‍ നിന്ന്‌ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ അദ്ദേഹം പ്രസംഗപീഠത്തില്‍ നിന്ന്‌ ഇറങ്ങി. (ബുഖാരി. 1. 2. 55)
      12. ഉസ്മാന്‍ (റ) നിവേദനം: അല്ലാഹുവിന്‍റെ ദൂതന്‍(സ) പറഞ്ഞു: അല്ലാഹു അല്ലാതെ മറ്റു ദൈവമില്ല എന്ന അറിവോടു കൂടി മരിക്കുന്ന ഏതൊരുവനും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നു. (മുസ്ലിം)

No comments:

Post a Comment